Tuesday 31 July 2012

ഈജിപ്‌ത്‌ എങ്ങോട്ട്‌...?/ഒരു പഴയ ലേഖനം



പല കാരണങ്ങളാലും ഈജിപ്‌ത്‌ ഇപ്പോള്‍ ലോക മുസ്‌ലിംകളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്‌. നിര്‍ദ്ദിഷ്‌ടമായ ഇസ്‌ലാമിക ഉച്ചകോടി സമ്മേളനത്തെ പ്രസിഡന്റ്‌ ജമാല്‍ അബ്‌ദുന്നാസിര്‍ എതിര്‍ത്തതോടെ വിശേഷിച്ചും.

എന്താണ്‌ ഈജിപ്‌തില്‍ നടക്കുന്നത്‌? ഭരണാധികാരികളുടെ വീക്ഷണമെന്ത്‌-? ഈ ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍ പലര്‍ക്കും ജിജ്ഞാസയുണ്ടാവും. സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചിരിക്കുകയാണ്‌ അവിടെ. കമ്മ്യൂണിസ്റ്റ്‌ പാളയത്തിലേക്കാണ്‌ ഭരണാധികാരികള്‍ നടന്നടുക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളോടാണ്‌ അവരുടെ കൂട്ടുകെട്ടും. നിരീശ്വരത്വത്തിന്റെ വിള ഭൂമിയായ സോവിയറ്റ്‌ റഷ്യയിലെ പ്രധാനമന്ത്രി മി: അലക്‌സി കോസിജിനും, ഇസ്‌ലാമിന്റെ ബദ്ധവൈരിയും കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനുമായ യുഗോസ്ലാവ്‌ പ്രസിഡണ്ട്‌ മി: ടിറ്റോവും ഈജിപ്‌ത്‌ സന്ദര്‍ശിച്ചിട്ട്‌ ആഴ്‌ചകളേ ആയുള്ളൂ. ആയിടക്കാണല്ലോ മുസ്‌ലിം ഉച്ചകോടി സമ്മേളനത്തെ നാസിര്‍ എതിര്‍ത്തത്‌. 
രാഷ്‌ട്ര പുരോഗതിക്ക്‌ ആധുനികവും പുരോഗമനോന്മുഖവുമായ പ്രവര്‍ത്തനമാര്‍ഗങ്ങളെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, കേവലം ഭൗതികത്വമാവരുത്‌ ലക്ഷ്യം. ഇസ്‌ലാമിന്റെ അന്തസ്സത്തക്കു നിരക്കും വിധം നയങ്ങള്‍ രൂപീകരിക്കുകയും ലക്ഷ്യങ്ങള്‍ നിര്‍വചിക്കുകയും വേണം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിനെ ചവിട്ടിമെതിച്ചുകൊണ്ട്‌ ഭൌതികപുരോഗതിയാര്‍ജ്ജിക്കാനുള്ള പ്രവണത ആപല്‌ക്കരമാണ്‌. അപലനീയമാണ്‌.


കണ്ണടവെച്ച കുതിരയെപോലെ ഇരുപുറവും നോക്കാതെ ഭൌതികപുരോഗതിയിലേക്കാണ്‌ ഈജിപ്‌ത്‌ ഇപ്പോള്‍ കുതിക്കുന്നത്‌. അതിന്നിടയില്‍ മതവും, മതനിര്‍ദേശങ്ങളും ചതച്ചരക്കപ്പെടുന്നു. ചില ഉദാഹരണങ്ങള്‍ ഇവിടെ കുറിക്കാം.
ബഹുഭാര്യത്വം നിരുപാധികം നിരോധിച്ചുകൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ്‌ ഇയ്യിടെ നാസിര്‍ ഗവര്‍മ്മെണ്ട്‌ കൊണ്ടുവരികയുണ്ടായി. ഔദ്യോഗിക-അര്‍ദ്ധ ഔദ്യോഗിക പത്രങ്ങള്‍ ഇതിനെ പിന്താങ്ങുക സ്വാഭാവികമാണല്ലോ. ആ തിരക്കില്‍ ഈജിപ്‌തിലെ ഏറ്റവും പ്രചാരമുള്ള ഒരു ഔദ്യോഗിക ദിനപത്രം അതിന്റെ ഒന്നാംപേജില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തി. ഒരു പൂവന്‍കോഴിയും, ഒമ്പത്‌ പിടക്കോഴികളും. പൂവന്‍കോഴിക്ക്‌ കാമം കൂടുമെന്നാണല്ലോ വെപ്പ്‌. കാര്‍ട്ടൂണിന്റെ ചുവടെ ``മുഹമ്മദ്‌! നീ ഒമ്പത്‌ പെണ്ണുകെട്ടി; അല്ലേ?'' എന്നു എഴുതിയിരുന്നു. ബഹുഭാര്യത്വം സ്വീകരിച്ച മുഹമ്മദുനബി(സ)യെ അവഹേളിക്കുകയായിരുന്നു പത്രത്തിന്റെ ഉദ്ദേശ്യം. ഇതു മുസ്‌ലിംലോകത്ത്‌ വമ്പിച്ച കോളിളക്കം സൃഷ്‌ടിക്കുകയുണ്ടായി.

ദേശീയ സംയോജനത്തിന്ന്‌ എന്തു വൃത്തികെട്ട മാര്‍ഗവും അവലംബിക്കാന്‍ നാസിറും കൂട്ടുകാരും സന്നദ്ധരാണ്‌. അതിന്നുവേണ്ടി അനിസ്‌ലാമികത്വത്തെ കെട്ടിപ്പുണരുന്നതില്‍ അവര്‍ക്കു സന്തോഷമേയുള്ളു. നരകവാസികളായിത്തീരാന്‍ അവര്‍ക്കു മടിയില്ല. നാസിര്‍ സമ്മാനാര്‍ഹമായി തിരഞ്ഞെടുത്ത ഒരു കവിതയുടെ പ്രസക്തഭാഗം കേള്‍ക്കൂ.
(എല്ലാ മാര്‍ഗത്തെക്കാളും നിന്റെ നാട്ടിന്നു നീ മുന്‍ഗണന നല്‍കണം. നാട്ടിന്നുവേണ്ടി നീ വ്രതമനുഷ്‌ഠിക്കണം; വ്രതം ഭഞ്‌ജിക്കണം. ഞങ്ങളെ ഏകീകരിക്കുന്നത്‌ കുഫ്‌റാണെങ്കില്‍ ആ കുഫ്‌റ്‌ നീണാള്‍ വാഴട്ടെ. ഏകീകരണത്തിന്നുവേണ്ടി നരകത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.) ഈജിപ്‌ത്‌ പോലെ പ്രാബല്യവും പാരമ്പര്യവുമുള്ള ഒരു മുസ്‌ലിംരാഷ്‌ട്രം ഈ നിലപാട്‌ അംഗീകരിക്കുന്നത്‌ കഷ്‌ടംതന്നെ.

കുറേ പണ്ഡിതന്മാരെ പാട്ടിലാക്കാന്‍ നാസിറിന്നു കഴിഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ തലതിരിഞ്ഞ നയങ്ങളെ ന്യായീകരിക്കുന്നതിലും പിന്താങ്ങുന്നതിലുമാണ്‌ അവരുടെ ശ്രദ്ധ. നാസിറിനെ പുകഴ്‌ത്തുന്ന ബദ്ധപ്പാടില്‍ മുഹമ്മദ്‌ നബിയെപോലും താഴ്‌ത്തിക്കാണിക്കാന്‍ ചിലര്‍ ധൈര്യപ്പെടുന്നു. `മജല്ലത്തുല്‍ അസ്‌ഹറി'ന്റെ പത്രാധിപരും പ്രമുഖ പണ്ഡിതനുമായ അഹ്‌മദ്‌ഹസനുസ്സയ്യാത്ത്‌ ഒരിക്കല്‍ എഴുതിയതെന്താണെന്നോ? ``മുഹമ്മദ്‌നബി ആദര്‍ശത്തിലൂടെയാണ്‌ ഏകീകരണമുണ്ടാക്കിയത്‌. പക്ഷെ, ഈ ആദര്‍ശം ചിലപ്പോള്‍ ദുര്‍ബലമാവുകയോ അന്തര്‍ദ്ധാനം ചെയ്യുകയോ ചെയ്‌തേക്കാം. എന്നാല്‍ നാസിറിന്റെ ഏകീകരണം അങ്ങിനെയല്ല, അത്‌ നിലനില്‍ക്കും; വളരും. എന്തുകൊണ്ടെന്നാല്‍ നാസിറിന്റെ ഏകീകരണത്തിനു നിദാനം സാമ്പത്തിക സമത്വം, അഭിപ്രായസ്വാതന്ത്ര്യം, ജനാധിപത്യഭരണം എന്നിവയാണ്‌. ഈ മൂന്നു ഘടകങ്ങളുണ്ടായാല്‍ സ്ഥായിയായ ഐക്യം നിലവില്‍ വരുമെന്നുറപ്പിക്കാം'' (മജല്ലത്തുല്‍ അസ്‌ഹര്‍, മുഹര്‍റം 1333).

ഇത്തരം വൃത്തികെട്ട ചെയ്‌തികള്‍ക്ക്‌ ഈജിപ്‌ഷ്യന്‍ജനത അനുകൂലമാണെന്നു ധരിക്കരുത്‌. ഭരണാധികാരികളുടെയും സില്‍ബന്തികളുടെയും നയം മാത്രമാണിത്‌. നിസ്വാര്‍ഥരായ പണ്ഡിതന്മാരും മതസ്‌പിരിറ്റുള്ള ബഹുജനങ്ങളും നാസിറിന്റെ ചിന്താഗതികളെ അനുകൂലിക്കുന്നില്ല. അനിസ്‌ലാമിക പ്രവണതകളെ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്‌ അവര്‍. ഇതിന്റെ പേരില്‍ അവര്‍ കിരാതമായി മര്‍ദ്ദിക്കപ്പെടുകയാണ്‌.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നേരെ നാസിര്‍ കൈക്കൊള്ളുന്ന മര്‍ദനനടപടികള്‍ പ്രസിദ്ധമാണല്ലോ. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ മുസ്‌ലിം വേള്‍ഡ്‌ലീഗുപോലും ഇതിനെ അപലപിക്കുകയുണ്ടായി. ഇഖ്‌വാനുല്‍മുസ്‌ലിമൂന്‍ സംഘടനക്കു ഇപ്പോള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. നിരപരാധരായ ആയിരക്കണക്കിനു പ്രവര്‍ത്തകന്മാര്‍ കാരിരുമ്പഴികള്‍ക്കുള്ളില്‍ ശ്വാസംമുട്ടിക്കഴിയുകയാണ്‌. ഇവരില്‍ പ്രമുഖ പണ്ഡിതന്മാരും, നേതാക്കളും ഉള്‍പ്പെടും. വിചാരണപോലും ചെയ്യാതെയാണ്‌ അവരെ ജയിലിലടച്ചത്‌.
മതപ്രചരണരംഗത്ത്‌ സേവന പാരമ്പര്യമുള്ള ഒരു മുസ്‌ലിംസംഘടനയാണ്‌ ഇഖ്‌വാനുല്‍മുസ്‌ലിമൂന്‍. ചിലര്‍ തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ ജമാഅത്തെ ഇസ്‌ലാമിയുമായി ഇതിന്നു വിശേഷിച്ച്‌ ബന്ധമൊന്നുമില്ല. സയ്യിദ്‌ അബുല്‍ അഅ്‌ലാമൌദൂദിയല്ല അവരെ നയിക്കുന്നതും. ഇസ്‌ലാമികാദര്‍ശങ്ങളില്‍ ഉറച്ചുനിന്നു സേവനം ചെയ്യുന്ന ഒരു മുസ്‌ലിം സംഘടനയെന്നതില്‍കവിഞ്ഞ്‌ മറ്റൊരു വിശേഷണവും ഇഖ്‌വാനുല്‍മുസ്‌ലിമൂനില്ല.
നാസിറിന്റെ ഭൌതികഭൂമത്തെ അനുകൂലിച്ചില്ല; അനിസ്‌ലാമിക പ്രവണതകളെ ചങ്കൂറ്റത്തോടെ എതിര്‍ത്തു- ഇതാണ്‌ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകര്‍ ചെയ്‌ത തെറ്റ്‌. അവരുടെ വ്യക്തിസ്വാതന്ത്യത്തെ ഹനിച്ചതും അവരെ ജയിലിലടച്ചതും മൃഗീയമായി മര്‍ദിക്കുന്നതും ഇതേ കാരണംകൊണ്ടാണ്‌.

ചുരുക്കത്തില്‍ ഭൌതികവും അഭൌതികവും തമ്മിലുള്ള സമരമാണ്‌ ഈജിപ്‌തില്‍. നാസിര്‍ എന്തു തന്നെ ചെയ്‌താലും മതാവേശമുള്ള ഈജിപ്‌ഷ്യന്‍ ജനതയെ കീഴടക്കാന്‍ സാധ്യമല്ല. ആ പ്രാചീന മുസ്‌ലിം കേന്ദ്രത്തെ മലിനപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു കരുത്തുണ്ട്‌. ഇസ്‌ലാമിനെ അവഗണിച്ചു കൊണ്ട്‌ പ്രതാപം നടിച്ച ഭൌതികനേതാക്കള്‍ ഒരു കാലത്തും വിജയിച്ചിട്ടില്ല. ഈജിപ്‌തിന്റെ ചരിത്രം തന്നെ അതിന്നു സാക്ഷിയാണ്‌. ഈ പരമാരഥം അവിടത്തെ ഭരണാധികാരികള്‍ എത്ര വേഗത്തില്‍ മനസിലാക്കുന്നുവോ അത്രയും നന്ന്‌. ( പത്രാധിപക്കുറിപ്പ്‌ അല്‍ മുര്‍ശിദ്‌ മാസിക- 1966, ജൂണ്‍ പേജ്‌: 2-4)

ഈ ലോകത്ത്‌ മുസ്‌ലിംകളുടെ നില/ ഇ.കെ. മൗലവി

[മുജാഹിദ്‌ നേതാവും പണ്ഡിതനുമായ മര്‍ഹൂം ഇ.കെ. മൗലവി കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദില്‍ `ഈ ലോകത്ത്‌ മുസ്‌ലിംകളുടെ നില' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു ലേഖനം.]

ഈ ലോകത്തില്‍ മുസ്‌ലീംകളുടെ നില എന്താണെന്നോ എന്തിന്നായിട്ടാണ്‌ അവര്‍ ഈ ലോകത്തില്‍ എഴുന്നേല്‍പിക്കപ്പെട്ടിരിക്കുന്നതെന്നോ അവരുടെ കര്‍ത്തവ്യം എന്താണെന്നോ അവരില്‍ അധികപേരും അറിയുന്നില്ല. മുസ്‌ലിമിന്ന്‌ ഈ ലോകത്ത്‌ വളരെ അധികം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്‌. മുസ്‌ലിമിന്റെ ഇവിടെയുള്ള ഓരോ പ്രവൃത്തിയും പരലോകവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. അവന്റെ വിചാരങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ ഇതില്‍ ഓരോന്നിനെപറ്റിയും അവന്‍ പരലോകത്ത്‌വെച്ച്‌ ചോദ്യം ചെയ്യപ്പെടുന്നതാണ്‌. ഈ ബോധം ഓരോ മുസ്‌ലിമിന്നും ഉണ്ടായിരിക്കേണ്ടതാണ്‌. ഇത്തരം ചിന്തകളോടുകൂടിയ വ്യക്തികളാല്‍ സമ്മേളിക്കപ്പെട്ട ഒരു സമുദായമായിരിക്കണം മുസ്‌ലിം സമുദായം. അപ്പോഴാണ്‌ മുസ്‌ലിം സമുദായം ഒരു മാതൃകാ സമ്പ്രദായമായിത്തീരുന്നത്‌. 
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങളുടെ നന്മക്കായി എഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍) മുസ്‌ലിംകള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ജനങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതായത്‌ നല്ല കാര്യങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുകയും ചീത്ത പ്രവൃത്തികളില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു. ഈ മഹത്തായ ഗുണങ്ങള്‍കൊണ്ട്‌ തന്നെയാണ്‌ അവര്‍ ഉത്തമ സമുദായമായിത്തീരുന്നത്‌.
ഈ ലോകത്ത്‌ കേവലം സുഖലോലുപന്മാരായി മൃഗപ്രായന്മാരായി ജീവിക്കുവാന്‍ വന്നവരല്ല മുസ്‌ലിംകള്‍. ഈ ലോകത്ത്‌ അവര്‍ സ്വാധീനശക്തി സ്ഥാപിക്കുകയും അവരുടെ ആ കഴിവിനെ അല്ലാഹുവിന്റെ ആജ്ഞകളെ നടപ്പില്‍ വരുത്തുന്നതിനായി വിനിയോഗിക്കുകയും ചെയ്യുകയത്രെ അവരുടെ കര്‍ത്തവ്യം.
അല്ലാഹു പറയുന്നു: അവര്‍ക്ക്‌ നാം ഭൂമിയില്‍ സ്വാധീനശക്തി നല്‍കിയാല്‍ അവര്‍ നമസ്‌കാരത്തെ നിലനിര്‍ത്തുകയും സകാത്ത്‌ കൊടുക്കുകയും നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യും. കാര്യങ്ങളുടെ പരിണാമം അല്ലാഹുവിന്റെ ഇച്ഛയനുസരിച്ചാണ്‌'' (അല്‍ഹജ്ജ്‌)0)00 0
ഈ ലോകത്ത്‌ തങ്ങളുടെ സ്വാധീനത സ്ഥാപിക്കുകയാണ്‌ മുസ്‌ലിംകളുടെ ചുമതല. അത്‌ അക്രമവും അനീതിയും പ്രവര്‍ത്തിക്കുന്നതിനല്ല; അല്ലാഹുവിന്റെ സന്ദേശങ്ങളെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുന്നതിനാണ്‌ അവര്‍ ഈ ഭൂമിയില്‍ സ്വാധീനശക്തി സ്ഥാപിക്കുന്നത്‌. എന്ത്‌കൊണ്ടെന്നാല്‍ അവര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സാക്ഷ്യം വഹിക്കേണ്ടവരാണ്‌. 
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവരും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവരും ആയിരക്കുന്നതിന്‌ വേണ്ടി നാം നിങ്ങളെ ഒരു മിതനിലയിലുള്ള സമുദായമാക്കിയിരിക്കുന്നു.'' (അല്‍ബഖറഃ). പരലോകത്തേക്ക്‌ വേണ്ടുന്ന വിജയവും സൗഭാഗ്യവും സമ്പാദിക്കുന്നതിന്ന്‌ ഈ ലോകത്തുള്ള വിജയവും സൗഭാഗ്യവും എതിരാകുന്നതല്ല. രണ്ടും ഒരേ അവസരത്തില്‍ സമ്പാദിക്കുന്നതിന്ന്‌ കടപ്പെട്ടവരാണ്‌ മുസ്‌ലിംകള്‍.
അല്ലാഹു പറയുന്നു: നിങ്ങളില്‍ നിന്നുള്ള വിശ്വസിച്ചവരെയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും അല്ലാഹു ഭൂമിയില്‍ അവന്റെ പ്രതിനിധികളാക്കുമെന്നു അവന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.(അന്നൂര്‍)

ഇനിയും അല്ലാഹു പറയുന്നു: ``അല്ലാഹു കാഫിറുകള്‍ക്ക്‌ മുഅ്‌മിനുകളുടെ മേല്‍ യാതൊരധികാരവും നല്‍കീട്ടില്ല'' (നിസാഅ്‌). വീണ്ടും അല്ലാഹു പറയുന്നു:``നിങ്ങള്‍ അശക്തരാകരുത്‌, നിങ്ങള്‍ ദുഖിക്കരുത്‌. നിങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉയര്‍ന്നവര്‍'' (ആലുഇംറാന്‍). 
നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത്‌ അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അതു ഭൗതികശക്തികൊണ്ടേ സാധിക്കുകയുള്ളു. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നില്ല. നാം ആജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം. അതിനുള്ള കഴിവ്‌ സമ്പാദിക്കുവാനാണ്‌ നാം ശ്രമിക്കേണ്ടത്‌. ഈ സംഗതി മേല്‍ ഉദ്ധരിച്ച ആയത്തുകളില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്‌....
സഹോദരന്മാരെ ഉണരുവിന്‍! ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കുന്നതിനും ഖുര്‍ആന്റെ ആജ്ഞകളെ പ്രചരിപ്പിക്കുന്നതിനുമായി പരിശ്രമിക്കുവിന്‍. (അല്‍ മുര്‍ശിദ്‌ പു: 4 ലക്കം 12 പേജ്‌ 44 ഏപ്രില്‍ 1939).

Wednesday 25 July 2012

ജിഹാദ്‌ അണ്‍ലിമിററഡ് /സി .ദാവൂദ്‌





തൊണ്ണൂറുകളുടെ തുടക്കത്തില്‍ ശക്തിപ്പെടുകയും ബാബരിമസ്‌ജിദിന്റെ തകര്‍ച്ചയോടുകൂടി പാരമ്യത്തിലെത്തുകയും ചെയ്‌ത ഹിന്ദുത്വ ഫാഷിസത്തിന്റെ രക്ത രഥയോട്ടം ഇന്ത്യയിലെ മുസ്‌ലിം മനസ്സില്‍ സൃഷ്‌ടിച്ച ആഘാതം ബഹുദിശയിലുള്ളതായിരുന്നു. മാപ്പുസാക്ഷിത്വവും ഭീതിയും ഉള്‍വലിയലുമാണ്‌ അത്‌ ഒരു വിഭാഗത്തില്‍ സൃഷ്‌ടിച്ച പ്രതികരണമെങ്കില്‍ തിരിച്ചടിയുടെയും പ്രതികാരത്തിന്റെയും സമീപനം സ്വീകരിക്കണമെന്ന ആശയം പങ്കുവെക്കുന്നവരും വ്യാപകമായി ഉയര്‍ന്നുവന്നു. ഈ വികാരം പങ്കുവെക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുമുണ്ടായിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്ത്‌, വൈകാരിക അവസ്ഥയെ സംഘടിത രൂപമാക്കിമാറ്റി സ്ഥാപിക്കപ്പെടുകയും വളരുകയും ചെയ്‌ത കേരളത്തിലെ സംഘടനകളില്‍ പ്രധാനമാണ്‌ ദേശീയ വികസന മുന്നണി.
എന്‍.ഡി.എഫ്‌ സ്ഥാപിക്കുന്നതിന്റെയും അതിന്റെ ആശയരൂപീകരണത്തിന്റെയും പശ്ചാത്തലത്തെയും പ്രയോഗരീതികളെയും കുറിച്ച്‌ പ്രബോധനത്തിന്റെ കോളത്തിലൂടെ തന്നെ പലതവണ വിശദീകരിക്കപ്പെട്ടതാണ്‌. നാഥനില്ലാതെ പോകുന്നു എന്നു തോന്നിയ സന്ദര്‍ഭത്തില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക്‌ മുന്നില്‍ നെഞ്ച്‌ വിരിച്ച ധീരപൗരുഷത്തിന്റെ പ്രതീകമായി സ്വയം അവതരിക്കുകയായിരുന്നു എന്‍.ഡി.എഫ്‌. നാളെമറ്റന്നാള്‍ കൂട്ടക്കശാപ്പിന്‌ ഇരയാകാന്‍ പോകുന്ന ഈ സമുദായത്തെ രക്ഷിക്കാന്‍ നമുക്ക്‌ എന്‍.ഡി.എഫ്‌ അല്ലാതെ മറ്റു വഴികളില്ല എന്ന്‌ നിശ്ചയിച്ചുറപ്പിക്കുന്നതായിരുന്നു ആശയപ്രചാരണങ്ങള്‍. ഇസ്‌ലാമിക കര്‍മശാസ്‌ത്രങ്ങളെ മുടിനാരിഴ കീറി ഗവേഷണം നടത്തി, അത്‌ വിശദീകരിക്കാന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച്‌, സമ്മേളനങ്ങള്‍ക്ക്‌ മറുപടി പറഞ്ഞ്‌, അവയെല്ലാം സീഡിയിലാക്കി എല്‍.സി.ഡിയില്‍ പ്രദര്‍ശിപ്പിച്ച്‌ മതനേതൃത്വം സ്വയം അഭിരമിച്ചുകൊണ്ടിരിക്കെ ചടുലതയുള്ള ചെറുപ്പക്കാരായ അനുയായികളില്‍ നല്ലൊരു പങ്ക്‌ ഷൂസും കോട്ടുമണിഞ്ഞ്‌ ഫ്രീഡം പരേഡ്‌ നടത്താന്‍ പോയത്‌ പലരുമറിഞ്ഞില്ല. ആര്‍.എസ്‌.എസ്സിന്റെയും അനുബന്ധ ക്രിമിനല്‍ സംഘടനകളുടെയും മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ക്ക്‌ എന്‍.ഡി.എഫ്‌ എന്ന ആശയരൂപീകരണത്തിന്‌ എത്രത്തോളം പങ്കുണ്ടോ അത്ര തന്നെ പങ്ക്‌ പരമ്പരാഗത മുസ്‌ലിം നേതൃത്വത്തിനുമുണ്ട്‌ എന്നതാണ്‌ യാഥാര്‍ഥ്യം. അണികളിലെ ആണ്‍കുട്ടികളില്‍ പലരെയും അടുത്ത ദിവസം കാണാതായപ്പോള്‍ തീവ്രവാദവിരുദ്ധ ഫത്‌വകളും പ്രസ്‌താവനകളുമായി രംഗത്തിറങ്ങുകയായിരുന്നു മതനേതൃത്വം. തുടക്കത്തില്‍ അതും മൗദൂദിയുടെ മേല്‍ കെട്ടിയേല്‍പിക്കാന്‍ പണിപ്പെട്ടു നോക്കിയെങ്കിലും മൗദൂദിയും പറഞ്ഞിരുന്നാല്‍ കാര്യം നടക്കില്ലെന്ന്‌ കണ്ടപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക്‌ കടക്കുകയായിരുന്നു.

അപ്പുറത്ത്‌ എന്‍.ഡി.എഫ്‌ അതിന്റെ പ്രവര്‍ത്തനങ്ങളും സാമാന്യം ചിട്ടയായി സംഘടിപ്പിച്ചു. വെട്ടും കുത്തും കൊലപാതകവും ഒളിച്ചോട്ടവും എല്ലാം മുറക്ക്‌ നടന്നു. ചെറുതും വലുതുമായ പോലീസുദ്യോഗസ്ഥര്‍ക്കെല്ലാം കൊടുക്കേണ്ടത്‌ കുശാലായി കൊടുത്തു. പണം എങ്ങുനിന്നെല്ലാമോ ഒഴുകിയെത്തി. സാദാ പ്രവര്‍ത്തകന്‍ പോലും ബൈക്കും മൊബൈല്‍ ഫോണുമായി അങ്ങോട്ടുമിങ്ങോട്ടും പറപ്പിച്ച്‌ ജിഹാദ്‌ കലകലക്കി. സമുദായത്തിലെ പ്രമാണിമാര്‍ക്ക്‌ സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു. അന്യമതസ്ഥരോടൊപ്പം ഒളിച്ചോടിപ്പോകുന്ന മുസ്‌ലിം പെണ്‍കുട്ടികളെ സാഹസികമായി മോചിപ്പിച്ചു. ഒരേസമയം സേട്ടു സാഹിബിനെയും കുഞ്ഞാലിക്കുട്ടിയെയും മുരളീധരനെയും കൈയിലെടുക്കാനുള്ള അസാധാരണമായ മെയ്‌വഴക്കം സ്വായത്തമാക്കി. ഇസ്‌ലാമിക പ്രസ്ഥാനത്തെ മതേതരദാസ്യം ബാധിച്ച എസ്റ്റാബ്ലിഷ്‌മെന്റേറിയന്‍സ്‌ എന്ന്‌ പരക്കെ ആക്ഷേപിക്കുമ്പോഴും ആണ്ടോടാണ്ട്‌ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക പൊക്കി കവാത്ത്‌ നടത്തി സല്യൂട്ടടിച്ച്‌ ജിഹാദിന്‌ പുതിയ നിര്‍വചനം നല്‍കി. 

ഖിതാലിനെക്കുറിച്ചും ജിഹാദിനെക്കുറിച്ചുമുള്ള പ്രമാണങ്ങള്‍ തങ്ങളുടെ കേരളാ ജിഹാദിനനുസരിച്ച്‌ നിര്‍ബാധം വ്യാഖ്യാനിച്ചു. യാഥാര്‍ഥ്യം അങ്ങനെയല്ലല്ലോ എന്ന്‌ ചൂണ്ടിക്കാണിച്ച പണ്ഡിതന്മാരെയും പ്രസ്ഥാനനേതാക്കളെയും പേടിത്തൊണ്ടന്‍ ഐസ്‌ക്രീം പണ്ഡിതന്മാര്‍ എന്ന പട്ടം നല്‍കി ആദരിച്ചു. അവരെ നവകൊളോണിയലിസത്തിന്റെ ദീനം ബാധിച്ചവരായി കണ്ടു; ജിഹാദിനെ മുക്കിയ മിര്‍സാ ഗുലാം ഖാദിയാനിയോട്‌ വരെ സമീകരിക്കുന്ന പ്രവണതയുണ്ടായി. `സ്വന്തം രാജ്യമില്ലാതെ, തകര്‍ന്ന സമൂഹങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഈ ജനവിഭാഗങ്ങള്‍ സ്വദേശത്തിന്‌ വേണ്ടി ഭരണകൂടത്തിന്റെ അഭാവത്തില്‍ പോരാടുന്നത്‌ കുറ്റകരമാണെന്ന ധാരണ പരത്താന്‍ പുതിയ പ്രത്യയശാസ്‌ത്രം ചമക്കുന്നവര്‍ ആരോടെങ്കിലും ധാരണയിലെത്തിയിട്ടുണ്ടോ ആവോ? സമാനമായ ഒരു രാഷ്‌ട്രീയ സാഹചര്യത്തിലായിരുന്നല്ലോ അഭിനവ വ്യാജന്‍ മിര്‍സാ ഗുലാം അഹ്‌മദ്‌ രംഗത്തുവന്നത്‌. ബ്രിട്ടീഷുകാര്‍ കനിഞ്ഞരുളിയ പ്രവാചകത്വത്തിന്റെ തിണ്ണബലത്തില്‍ അയാള്‍ ജിഹാദ്‌ ദുര്‍ബലമാക്കി. വെള്ളക്കാരന്‌ ഇന്നിപ്പോള്‍ ഒരു പ്രവാചകനെ കൊണ്ടുവരാനുള്ള അധ്വാനമൊന്നും വേണ്ട. ഖാദിയാനിയെ തള്ളിപ്പറയുന്നവര്‍ തന്നെ അയാളുടെ ആഗമനോദ്ദേശ്യം പൂര്‍ത്തിയാക്കിക്കൊടുക്കുന്നു' (എ. സഈദ്‌, തേജസ്‌ ദൈ്വവാരിക, ഒക്‌ടോബര്‍ 16-31, 2007)
ഹമാസ്‌, ഹിസ്‌ബുല്ല, ചെച്‌നിയന്‍ മുജാഹിദുകള്‍ എന്നിവരോടൊത്ത്‌ തങ്ങളെ സ്വയം പ്രതിഷ്‌ഠിക്കുന്ന സൈദ്ധാന്തിക കറിക്കൂട്ടുകള്‍ തയാറായി. അങ്ങനെ തങ്ങള്‍ ഖാലിദ്‌ മിശ്‌അല്‍, ഹസന്‍ നസ്വ്‌റുല്ല, ജൗഹര്‍ ദുദയേവ്‌ തുടങ്ങിയവരെപ്പോലെയാണെന്ന്‌ നേതാക്കള്‍ക്ക്‌ തോന്നിത്തുടങ്ങി. അതിനനുസരിച്ച സെക്യൂരിറ്റിയും വാഹന സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

`വര്‍ത്തമാനകാലത്തെ ചെറുത്തുനില്‍പിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മക്കാവാദത്തിന്റെ നവകൊളോണിയല്‍ അജണ്ട വ്യക്തമാവും. ഇന്ന്‌ ലോകത്തുള്ള എല്ലാ ചെറുത്തുനില്‍പുകളും അന്താരാഷ്‌ട്ര നിയമത്തിന്റെ സാങ്കേതിക പദമുപയോഗിച്ച്‌ പറഞ്ഞാല്‍ ഭരണകൂട ബാഹ്യമായ (നോണ്‍-സ്റ്റേറ്റ്‌ പാര്‍ട്ടീസ്‌) പ്രസ്ഥാനങ്ങളാണ്‌. റഷ്യന്‍ അധിനിവേശത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ പടപൊരുതുന്ന ചെചന്‍കാരായാലും അഫ്‌ഗാനിസ്‌താനിലെ താലിബാനായിരുന്നാലും ഫലസ്‌ത്വീനിലെ ഹമാസാണെങ്കിലും ഇറാഖിലെ പ്രതിരോധ മുന്നണിയായാലും എല്ലാം നോണ്‍-സ്റ്റേറ്റ്‌ പാര്‍ട്ടികള്‍ തന്നെ. ഭരണകൂട ബാഹ്യമായ ഗ്രൂപ്പുകളോ സംഘടനകളോ ആണ്‌ പൊതുവില്‍ അധിനിവേശത്തിനെതിരില്‍ പോരാടുന്നതില്‍ മുമ്പും മുന്നില്‍ നിന്നത്‌. (കലീം, തേജസ്‌ ദൈ്വവാരിക, ഒക്‌ടോബര്‍ 16-31, 2007) നോണ്‍-സ്‌റ്റേറ്റ്‌ പാര്‍ട്ടിയായ ഞങ്ങളും ഇതാ ഹമാസിനൊപ്പം എന്നാണ്‌ ലേഖകന്‍ പറയുന്നത്‌. എന്നാല്‍ ഹമാസാകട്ടെ, ചെച്‌നിയന്‍ പോരാളികളാകട്ടെ, ഹിസ്‌ബുല്ലയാകട്ടെ, താലിബാനാകട്ടെ ആരും അവരുടെ ജിഹാദിനെ ഒരിക്കല്‍ പോലും പൊതുസമൂഹത്തിലോ മാധ്യമങ്ങള്‍ക്ക്‌ മുമ്പിലോ ഡിസ്‌ക്ലയിം ചെയ്‌തിട്ടില്ല എന്നതാണ്‌ യാഥാര്‍ഥ്യം. ഒരു ഓപറേഷന്‍ നടത്തിയാല്‍, അതില്‍ എത്ര പേര്‍ കൊല്ലപ്പെട്ടാലും ശരി, ധീരതയോടെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ്‌ മേല്‍ പറഞ്ഞവരെല്ലാം. ആണത്തവും ഉത്തരവാദിത്വവും സത്യസന്ധതയുമുള്ള ജിഹാദാണ്‌, വിമോചന സമരമാണ്‌ അത്‌. സാദാ കോണ്‍സ്റ്റബ്‌ള്‍ തൊട്ട്‌ ആഭ്യന്തരമന്ത്രി വരെയുള്ളവരെ പല വിധത്തില്‍ സ്വാധീനിച്ചും പ്രീണിപ്പിച്ചും കേസില്‍നിന്ന്‌ രക്ഷപ്പെടുന്ന, ഞങ്ങളൊന്നും ചെയ്‌തിട്ടില്ലേയെന്ന്‌ പത്രസമ്മേളനം വിളിച്ച്‌ പറയുന്ന ഭീരുത്വത്തെയും ഹമാസിന്റെ ജിഹാദിനെയും താരതമ്യം ചെയ്യുന്നത്‌ വല്ലാത്തൊരു തമാശ തന്നെ. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തില്‍ അവരുടെ കൊടിപൊക്കി സല്യൂട്ടടിക്കുന്ന ഹമാസിനെയും നമ്മളിതുവരെ കണ്ടിട്ടില്ല. റഷ്യന്‍ പതാക ഉയര്‍ത്തി, റഷ്യന്‍ ദേശീയഗാനം ചൊല്ലി, റഷ്യന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്ന ഒരു സുപ്രീം കൗണ്‍സില്‍ അംഗവും ചെച്‌നിയന്‍ വിമോചന പ്രസ്ഥാനത്തിലുള്ളതായി അറിവില്ല. ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയാകാന്‍ പോകുന്നയാളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഹമാസിന്റെ ഒരു പത്രവും ബഹുവര്‍ണ മുഴുപ്പേജ്‌ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുണ്ടാവേണ്ട മുന്‍ഗണനകളെക്കുറിച്ച പാഠങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ ഇസ്‌ലാമിക പ്രസ്ഥാനം ഇവരുടെ ജിഹാദിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക്‌ മുമ്പാകെ അവതരിപ്പിച്ചത്‌. ഒരു ബഹുമത സമൂഹത്തില്‍ പാലിക്കേണ്ട സാമൂഹിക മര്യാദകളെക്കുറിച്ച്‌ അത്‌ ജനങ്ങളെ ബോധ്യപ്പെടുത്തി. ഇസ്‌ലാമിനെക്കുറിച്ച്‌ ബോധപൂര്‍വവും അല്ലാത്തതുമായ പലവിധ പ്രചാരണങ്ങള്‍ നടക്കവെ, ആ പ്രചാരണങ്ങള്‍ക്ക്‌ അടിപ്പെട്ട്‌ രൂപപ്പെട്ട അങ്ങേയറ്റം പ്രതിലോമപരമായ സാമൂഹിക മനസ്സും നാം കണക്കിലെടുക്കണം എന്ന്‌ അത്‌ ഓര്‍മപ്പെടുത്തി. അതോടൊപ്പം സൈദ്ധാന്തികമായും പ്രായോഗികമായും ഇസ്‌ലാമിനെ അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന ചെറുസമൂഹത്തെയെങ്കിലും വളര്‍ത്തിയെടുത്തു. നീതിക്കു വേണ്ടി നിലകൊള്ളുന്നവര്‍, ജനങ്ങള്‍ക്ക്‌ മാതൃകാ സാക്ഷികള്‍ തുടങ്ങിയ മുസ്‌ലിംകളെക്കുറിച്ച ഖുര്‍ആന്റെ വിശേഷണങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഉയര്‍ന്നു നില്‍ക്കാന്‍ അത്‌ മുസ്‌ലിം സമൂഹത്തെ പ്രേരിപ്പിച്ചു. ജനാധിപത്യ സമൂഹത്തില്‍ എങ്ങനെയാണ്‌ നീതിയുടെ പോരാളിയാവുക എന്നതിന്റെ ഗ്രാമര്‍ സ്വയം ഉള്‍ക്കൊള്ളുന്ന സംവിധാനങ്ങളും സമരങ്ങളും രൂപപ്പെടുത്തി. നമ്മള്‍ ചില സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കണം. നില്‍ക്ക്‌, എല്ലാവരും ചാടി പെട്ടെന്നങ്ങ്‌ ഹമാസാകല്ലേ എന്ന്‌ ഓര്‍മപ്പെടുത്തി.
ഈ ആശയങ്ങളെയും പ്രായോഗിക പദ്ധതികളെയും കുറിക്കുന്നതിന്‌ ദഅ്‌വത്ത്‌ എന്ന ഇസ്‌ലാമിക ജ്ഞാനശാഖയിലെ പ്രചുരമായ പദാവലിയാണ്‌ പലപ്പോഴും ഉപയോഗിച്ചത്‌. നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥകളില്‍, ചരിത്ര സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ ഏറ്റവും ശരിയായ പ്രതിനിധാനം എന്നതാണ്‌ ദഅ്‌വത്ത്‌ എന്ന ആശയം കൊണ്ട്‌ ഇസ്‌ലാമിക പദാവലിയില്‍ ഉദ്ദേശിക്കപ്പെടുന്നത്‌. അതിനെ ആത്മാവില്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ്‌ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍. അന്യമതസ്ഥര്‍ മാത്രമല്ല, സ്വസമുദായത്തില്‍ പിറന്ന്‌ ഭൗതിക ദര്‍ശനങ്ങളില്‍ പെട്ടുപോയ ആയിരങ്ങള്‍ക്കും സത്യദീനിന്റെ വെളിച്ചം കണ്ടെത്താന്‍ പര്യാപ്‌തമാകുന്നതായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍.

തമാശയെന്ന്‌ പറയട്ടെ, ദഅ്‌വത്ത്‌ എന്ന്‌ പറഞ്ഞാല്‍ ഹിന്ദുക്കളെ പിടിച്ച്‌ കലിമ ചൊല്ലിച്ച്‌ വിടുന്ന പണിയാണെന്ന്‌ ധരിച്ചു പോയ എന്‍.ഡി.എഫ്‌ സൈദ്ധാന്തികന്‍ അതിനെതിരെയും വില്ലുകുലച്ചിരിക്കുന്നു. `പ്രബോധനം മുസ്‌ലിമിന്റെ പ്രഥമ ബാധ്യതയാണോ എന്ന അക്കാദമികമായ തലത്തില്‍ ഒരു ചര്‍ച്ചക്കിവിടെ പ്രസക്തിയില്ല. എന്നാലും ഖുര്‍ആനില്‍ നമസ്‌കാരം, നിര്‍ബന്ധ ദാനം എന്നിവക്കോ വാളോ പേനയോ ഉപയോഗിച്ച്‌ നടത്തുന്ന സമരമോ വയലേലകളിലെ കഠിനാധ്വാനമോ ഏതുമാവട്ടെ, ജിഹാദിന്‌ നല്‍കുന്ന പ്രാധാന്യം പ്രബോധനത്തിനില്ല. ഖുര്‍ആനില്‍ സന്ദേശമെത്തിക്കുന്നതു സംബന്ധിച്ചു വന്നിരിക്കുന്ന മൂന്നോ നാലോ സൂക്തങ്ങള്‍ നേര്‍ക്കുനേരെയുള്ളതല്ല. അവസാന ഹജ്ജില്‍ പ്രവാചകന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒരു ഭാഗത്ത്‌, ഹാജരായിട്ടുള്ളവന്‍ ഹാജരില്ലാത്തവര്‍ക്ക്‌ എത്തിച്ചുകൊടുക്കട്ടെ എന്ന നിര്‍ദേശം തന്നെ പ്രബോധനം നിര്‍ബന്ധ ബാധ്യതയാണെന്ന്‌ സൂചിപ്പിക്കുന്നില്ല' (കലീം, തേജസ്‌ ദൈ്വവാരിക, ഏപ്രില്‍ 01-15, 2008)

അദ്ദേഹം അവിടം കൊണ്ടും നിര്‍ത്തിയില്ല. മുസ്‌ലിം സംഘടനാ ഓഫീസുകളിലേക്ക്‌ ഒരു കിടിലന്‍ ചോദ്യാവലി തയാറാക്കി അയച്ചു. തങ്ങളുടെ കീഴിലെ ഗവേഷണ സ്ഥാപനത്തിന്റെ വമ്പനൊരു ഗവേഷണ പദ്ധതിയെന്ന നിലക്കാണ്‌ ആസ്ഥാന ഗവേഷകനെക്കൊണ്ട്‌ ചോദ്യാവലി ഉണ്ടാക്കിപ്പിച്ച്‌ സംഘടനാ ഓഫീസുകളിലേക്ക്‌ അയച്ചത്‌. തമാശകളുടെ ഒരു സര്‍വവിജ്ഞാന കോശമാണ്‌ പ്രസ്‌തുത ചോദ്യാവലി. എത്ര പേരെ നിങ്ങള്‍ മുസ്‌ലിംകളാക്കി, 2001ല്‍ എത്ര? 2002ല്‍ എത്ര? 2003ല്‍ എത്ര?..... ഇസ്‌ലാം സ്വീകരിച്ചവരെ എവിടെ താമസിപ്പിക്കുന്നു? ആളുകളെ ഇസ്‌ലാമാക്കാന്‍ എത്ര പണം ചെലവഴിക്കുന്നു? അത്‌ നിങ്ങളുടെ സംഘടനാ ബജറ്റിന്റെ എത്ര ശതമാനം വരും? ടോട്ടല്‍ സംഘടനാ ബജറ്റ്‌ എത്ര? എന്നു തുടങ്ങി ആളെ ശരിക്കും കുഴച്ചു കളയുന്ന ചോദ്യങ്ങള്‍. അത്യാവശ്യം കോമണ്‍ സെന്‍സുള്ളവരാണ്‌ സംഘടനാ ഓഫീസില്‍ ഇരിക്കുന്നത്‌ എന്നതിനാല്‍ സ്വാഭാവികമായും ഈ ചോദ്യാവലികള്‍ അവഗണിക്കപ്പെട്ടു. ഉടനെ വന്നു ഗവേഷണ ഫലം. ഈ ഇസ്‌ലാമിക പ്രസ്ഥാനമെന്നും ഇസ്‌ലാമിക പ്രബോധനമെന്നുമൊക്കെ ചുമ്മാ പറയുകയാണ്‌. എല്ലാവരും ആത്മവഞ്ചനയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിന്‌ ദഅ്‌വത്ത്‌ എന്ന്‌ പേര്‌ വിളിക്കുന്നുവെന്നേയൂള്ളൂ! വല്ലതും ചെയ്യുന്നുണ്ടെങ്കില്‍ റസീതും വൗച്ചറും വെച്ച്‌ ഞങ്ങള്‍ക്കു മുമ്പില്‍ ബോധിപ്പിക്കണ്ടേ!

അത്‌ അവിടെയിരിക്കട്ടെ. നമുക്ക്‌ ഇങ്ങനെയും ഒരു ഗവേഷണം ആകാം. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒബ്‌ജക്‌റ്റീവ്‌ സ്റ്റഡീസ്‌ എന്നതു പോലെ നമ്മളും ഒരു ഗമണ്ടന്‍ ലെറ്റര്‍ പാഡുണ്ടാക്കുന്നു. അതിന്‌ ഒരു മുഴുസമയ ഗവേഷകനെ ശമ്പളം കൊടുത്തു നിര്‍ത്തുന്നു. അയാള്‍ ഒരു ചോദ്യാവലി ഉണ്ടാക്കി എന്‍.ഡി.എഫ്‌ ആപ്പീസിലേക്കയക്കുന്നു. നിങ്ങള്‍ ജിഹാദിന്റെ ഭാഗാമായി എത്ര പേരെ കൊന്നു? എത്ര പേരെ വെട്ടി? അതില്‍ ഹിന്ദുവെത്ര? ക്രിസ്‌ത്യനെത്ര? മറ്റു സംഘടനകളില്‍ പെട്ട മുസ്‌ലിംകളെത്ര? 2001 ല്‍ എത്ര? 2002-ല്‍?.... നിങ്ങള്‍ ബോംബിന്‌ ചെലവാക്കുന്ന തുക എത്ര? വാളിന്‌ ചെലവാക്കുന്നത്‌? ക്രിക്കറ്റ്‌ ബാറ്റിന്‌ ചെലവാക്കുന്നത്‌? അത്‌ ടോട്ടല്‍ സംഘടനാ ബജറ്റിന്റെ എത്ര ശതമാനം? ടോട്ടല്‍ സംഘടനാ ബജറ്റ്‌ എത്ര?... മറുപടി കിട്ടുമെങ്കില്‍ നല്ലത്‌. കിട്ടിയില്ലെങ്കില്‍, ങ്‌ഹാ! ഇവര്‍ ചുമ്മാ ജിഹാദെന്നും ഹമാസെന്നും പറഞ്ഞിരിക്കുക മാത്രമാണ്‌; ശരിക്കും കോംപ്ലാന്‍ ബോയ്‌സ്‌ എന്നൊരു ഗവേഷണ പ്രബന്ധം കവര്‍‌സ്റ്റോറിയായി കാച്ചിയാല്‍ എങ്ങനെയിരിക്കും! 

അതാണ്‌ സുഹൃത്തേ പുതിയ കാലത്തെ പത്രപ്രവര്‍ത്തനം. അതെക്കുറിച്ച്‌ അല്‍പം.
ജിഹാദിന്‌ വേണ്ടിയാണ്‌ ഉണ്ടാക്കിയതെങ്കിലും കൈയില്‍ പണവും പിന്നില്‍ അല്‍പം ആളുകളും വന്നു നിരന്നപ്പോള്‍ സംഗതി ഒരു സമ്പൂര്‍ണ സംഘടനയാക്കാം എന്നു തന്നെ അവര്‍ വെച്ചു. അങ്ങനെ കുട്ടികള്‍ക്കും പെണ്ണുങ്ങള്‍ക്കുമെല്ലാം സംഘടനയുണ്ടായി. ഉത്തരവാദപ്പെട്ട മുസ്‌ലിം സംഘടനകള്‍ ഒന്നിച്ച്‌ നിന്ന്‌ ഗൗരവത്തില്‍ പ്രശ്‌നത്തെ സമീപിച്ചപ്പോള്‍ തോണ്ടല്‍ മാന്തല്‍ വെട്ടിപ്പാച്ചില്‍ ജിഹാദിന്‌ അല്‍പം ശമനം വന്നു. പിന്നെ കാര്യമായ ശ്രദ്ധ സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിലായി. അഖിലേന്ത്യാ-സംസ്ഥാന നേതാക്കളുടെ തന്നെ സാന്നിധ്യത്തില്‍ നാടുനീളെ വിവാഹമേളകള്‍ സംഘടിപ്പിച്ച്‌ പത്രത്തില്‍ കളര്‍ പടം കൊടുത്തു. കൂടുതല്‍ മുസ്‌ലിം പൊതുമനസ്സിലേക്ക്‌ കയറിപ്പറ്റാനുള്ള അല്‍പം കൂടി ഗൗരവമായ ശ്രമങ്ങള്‍. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഘടകങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചു. തമിഴ്‌നാട്ടില്‍ സ്ഥാപകനേതാവ്‌ ഏതാനും മാസങ്ങള്‍ക്കകം രാജിവെച്ചുപോയെങ്കിലും കുഴപ്പമില്ലാതെ പിടിച്ചുനില്‍ക്കുന്നു. കൊടിക്കാല്‍ ശൈഖ്‌ അബ്‌ദുല്ലയെ പോലുള്ള വന്ദ്യവയോധികരെപ്പോലും സംഘടനയിലേക്ക്‌ ക്ഷണിച്ചെങ്കിലും ജിഹാദിന്റെ അര്‍ഥരാഹിത്യം പറഞ്ഞ്‌ അദ്ദേഹം തിരിച്ചയക്കുകയായിരുന്നു. പ്രതിരോധ പ്രസ്ഥാനമായല്ല, നവസാമൂഹിക പ്രസ്ഥാനമായാണ്‌ പലേടത്തും സംഘടനയെ പരിചയപ്പെടുത്തുന്നത്‌.
എസ്റ്റാബ്ലിഷ്‌മെന്റിനെ എതിര്‍ത്തു കൊണ്ടാണ്‌ സംഘടന നിലവില്‍ വന്നതെങ്കിലും എങ്ങനെ ഏറ്റവും നല്ല എസ്റ്റാബ്ലിഷ്‌മെന്റാകാം എന്ന്‌ കുറഞ്ഞ കാലം കൊണ്ട്‌ തന്നെ അത്‌ തെളിയിച്ചു. അങ്ങനെ ആദിയില്‍ പത്രമുണ്ടായി. പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ നാടുകുലുക്കി പ്രചാരണം നടത്തി. പ്രചാരണം സ്വന്തം പത്രത്തെക്കുറിച്ചെന്നതിലുപരി മറ്റൊരു പത്രത്തിന്റെ വരാനിരിക്കുന്ന പരാജയത്തെക്കുറിച്ചായിരുന്നു. ആ പത്രത്തിന്റെ ആ എഡിഷന്‍ പൂട്ടും, ഈ എഡിഷന്‍ നിര്‍ത്തേണ്ടിവരും എന്നൊക്കെ പ്രചാരണം നടത്തി അണികളെ ആവേശം കൊള്ളിച്ചു. അവസാനം കുഞ്ഞ്‌ പിറന്നപ്പോള്‍ ജിഹാദ്‌ പോസ്റ്ററുകളുടെ വീര്യം പോലുമില്ല. നാട്ടിലും മറുനാട്ടിലും ഒരേ സമയം എഡിഷനുകള്‍ എന്ന്‌ പെരുമ്പറയടിച്ചാണ്‌ തുടങ്ങിയതെങ്കിലും, തുടങ്ങിയ മുംബൈ എഡിഷന്‍ വരെ ആഴ്‌ചകള്‍ കൊണ്ട്‌ പൂട്ടേണ്ടി വന്നു. ഡസ്‌കുകളില്ലാത്ത എഡിഷനുകളുമായി കാര്യം നടന്നു പോരുന്നു. പാര്‍ട്ടി സര്‍ക്കുലറിന്റെയും പത്രത്തിന്റെയും എണ്ണം ഏതാണ്ട്‌ തുല്യമായ അവസ്ഥയിലാണിപ്പോള്‍. ഈര്‍ഷ്യ തീര്‍ക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മേക്കിട്ടു കയറുകയായിരുന്നു എപ്പോഴും. മുസ്‌ലിം ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുകയില്ല എന്ന്‌ പ്രചാരണം നടത്തിയാണ്‌ തുടങ്ങിയതെങ്കിലും അത്തരം കാര്യങ്ങളില്‍ നിര്‍ലോഭം ഇടപെടുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അതില്‍ ഏറ്റവും മുന്തിയ ഇര ഇസ്‌ലാമിക പ്രസ്ഥാനം തന്നെയായിരുന്നു. അക്കാര്യത്തില്‍ മികച്ച ഒരു `അനിയന്‍ ചന്ദ്രിക' ആവാന്‍ പത്രത്തിന്‌ ശരിക്കും സാധിച്ചിട്ടുണ്ട്‌. അങ്ങനെയാണ്‌ ശാന്തപുരം മഹല്ല്‌ പിളരാന്‍ പോവുന്നു, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ നേതൃത്വം പാരമ്പര്യവാദികള്‍ പിടിച്ചെടുത്തു തുടങ്ങിയ `സ്‌കൂപ്പു'കള്‍ ഉണ്ടാവുന്നത്‌. മലപ്പുറത്തെ ഒരു ബിസിനസ്‌ സംരംഭകന്റെ ദാരുണമായ അന്ത്യത്തെപ്പോലും ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ നെറികെട്ട അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ഉപയോഗിച്ചു. പക്ഷേ, ചന്ദ്രിക പത്രം, വലിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും പിന്തുണയോടെ ദശാബ്‌ദങ്ങള്‍ നടത്തിനോക്കിയിട്ടും പരാജയപ്പെട്ട ദൗത്യമാണ്‌ തങ്ങള്‍ നടത്തിനോക്കുന്നതെന്ന്‌ അവര്‍ അറിഞ്ഞില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തെ ധാര്‍മികമായി തകര്‍ക്കാന്‍ കഴിയുമോ എന്നതായിരുന്നു അവരുടെ ആലോചന. പക്ഷേ കാര്യം നടന്നില്ല. പ്രസ്ഥാനത്തിന്റെ ജനകീയാടിത്തറ വിപുലപ്പെടുകയായിരുന്നു. അതിന്റെ മാധ്യമ സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുക മാത്രമായിരുന്നു.

അങ്ങനെ ജിഹാദും പത്രപ്രവര്‍ത്തനവും വെച്ചടി മുന്നോട്ട്‌. സാധനം സുഊദി അറേബ്യയില്‍ വിതരണം ചെയ്യാന്‍ പറ്റുന്നില്ല. സുഊദി നമ്മുടെ നാടു പോലെയല്ലല്ലോ. നിയമ-ഔദ്യോഗിക തടസ്സങ്ങള്‍ ധാരാളം. സാധാരണ ഗതിയില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട്‌ പേപ്പറുകള്‍ നീക്കി സാധിക്കേണ്ട കാര്യം. പേപ്പറുകള്‍ നീക്കിയിട്ടും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും? ജിഹാദ്‌ തന്നെ. സുഊദിയോട്‌ ജിഹാദ്‌ ചെയ്യാന്‍ ധൈര്യം പോര. ഇവിടുത്തെപ്പോലെ മഹസര്‍ എഴുതുന്ന എ.എസ്‌.ഐക്കും കേസ്‌ അന്വേഷിക്കുന്ന എസ്‌.പിക്കും സംതിംഗ്‌ കൊടുത്താല്‍ നില്‍ക്കുന്ന കേസല്ല. അടിസ്ഥാന സിദ്ധാന്തമായ ജിഹാദ്‌ കൈയൊഴിക്കാനും പറ്റില്ല. അങ്ങനെയാണ്‌ കാര്യങ്ങള്‍ തെളിഞ്ഞുവരുന്നത്‌. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട രിയാദിലെ ഓഫീസില്‍ സാദാ ഉദ്യോഗസ്ഥന്റെ തസ്‌തികതയില്‍ ഒരു മലയാളി ഉണ്ട്‌. വായില്‍ വെള്ളം ചവച്ച്‌ കഴിക്കുന്ന ഒരു സാത്വികന്‍. അദ്ദേഹത്തെ വിളിച്ച്‌ പകുതി ഭീഷണിയില്‍ കാര്യം പറഞ്ഞു. നിയമത്തിന്‌ അപ്പുറം പോകാനറിയാത്ത ആ മനുഷന്‍ നിയമപ്രകാരം കാര്യങ്ങള്‍ ചെയ്‌തു. അപ്പോള്‍ പിന്നെ ജിഹാദ്‌ എങ്ങനെ മുന്നോട്ടു പോവും? സുപ്രീം കൗണ്‍സില്‍ ആലോചിച്ചു. പ്ലാന്‍ ഇങ്ങനെ; രണ്ട്‌ സുപ്രീം കൗണ്‍സിലുകള്‍ സുഊദിയില്‍ പോകുന്നു, ലോബീയിംഗ്‌ നടത്തുന്നു. വിഷയം മലയാള പത്രമാണല്ലോ. അതിനാല്‍ മലയാളമറിയുന്ന ഈ ഉദ്യോഗസ്ഥന്‍ അങ്ങോട്ടുവരാന്‍ പാടില്ല. അങ്ങനെ ജിഹാദ്‌ നെറ്റ്‌വര്‍ക്ക്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്ടെ തൃക്കരിപ്പൂരുള്ള ഉദ്യോഗസ്ഥന്‍ കുടുംബ സമേതം രിയാദിലേക്ക്‌ തിരിക്കുമ്പോള്‍ നെടുമ്പാശ്ശേരിയില്‍ വെച്ച്‌ ഗുണ്ടാ ആക്രമണത്തിന്‌ വിധേയമാവുന്നു. പാസ്‌പോര്‍ട്ടും പണമടങ്ങിയ ബാഗും കവര്‍ച്ച ചെയ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ ക്രിക്കറ്റ്‌ ബാറ്റു കൊണ്ട്‌ അടിച്ചു പരുവമാക്കി. രണ്ടു ദിവസത്തിനകം പ്രതികളെ പൊക്കി. എല്ലാവരും എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളില്‍നിന്നുള്ള എന്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍. തൃക്കരിപ്പൂരുള്ള ഗള്‍ഫുകാരനെ നെടുമ്പാശ്ശേരിയില്‍ വെച്ച്‌ എറണാകുളത്തെ എന്‍.ഡി.എഫുകാര്‍ ലക്ഷ്യം വെച്ച്‌ ആക്രമിച്ച്‌ കൊള്ളയടിക്കണമെങ്കില്‍ വളരെ കൃത്യമായ ആസൂത്രണവും മേലെ നിന്നുള്ള നിര്‍ദേശങ്ങളും വന്നിരിക്കണം. എന്നാല്‍ പോലീസ്‌ അന്വേഷണം ആ വഴിക്ക്‌ പോവില്ല. ഡയറക്‌റ്റ്‌ പ്രതികളില്‍ ഒന്നു രണ്ടെണ്ണത്തിനെ പൊക്കും. ബാക്കി കാര്യങ്ങള്‍ നോക്കാനുള്ള ജിഹാദീ ടെക്‌നിക്ക്‌ സംഘടന വശമാക്കിയിരിക്കുന്നു.

ഒരു സംഘടനക്ക്‌ വേണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, അതിന്‌ ഖുര്‍ആന്റെയും ഹദീസിന്റെയും അകമ്പടി നല്‍കുമ്പോഴാണ്‌ സംഗതി പ്രശ്‌നമാകുന്നത്‌. യുദ്ധത്തില്‍ പോലും സ്‌ത്രീകളെ ആക്രമിക്കരുതെന്നത്‌ ഇസ്‌ലാമിലെ നിയമമാണ്‌. സ്‌ത്രീകള്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ വനിതാ പോലീസ്‌ ഉണ്ടായിരിക്കണമെന്ന്‌ നമ്മുടെ നാട്ടിലെ സെക്യുലര്‍ നിയമവും കണിശമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. എന്നാല്‍ നവസാമൂഹിക ജിഹാദിന്‌ ഇതൊന്നും ബാധകമല്ല. നടുറോഡില്‍ മുസ്‌ലിം സ്‌ത്രീയെ ക്രിക്കറ്റ്‌ ബാറ്റു കൊണ്ട്‌ അടിച്ചുവീഴ്‌ത്തി പണവും യാത്രാരേഖകളും കവര്‍ച്ച ചെയ്‌താലും പ്രശ്‌നമില്ല. അടുത്ത ആഴ്‌ച ആയത്തുകളുദ്ധരിച്ച്‌ ലേഖനങ്ങളിറങ്ങിക്കൊള്ളും. പാര്‍ട്ടി പത്രത്തിന്റെ ലേഖകര്‍ ആക്രമിക്കപ്പെട്ടവരെ അപമാനിച്ചും പച്ചക്കള്ളം പറഞ്ഞും ന്യായീകരണ വാര്‍ത്തകള്‍ നല്‍കും. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കരുനാഗപ്പള്ളിക്കാരനെയും ഭാര്യയെയും നടുറോഡില്‍ വെട്ടിവീഴ്‌ത്തിയവര്‍ക്ക്‌ സുഊദി ഉദ്യോഗസ്ഥന്റെ ഭാര്യയെ അടിച്ചുവീഴ്‌ത്താന്‍ എന്തിനാണ്‌ കയ്യറപ്പ്‌?
തീവ്രവാദ, രഹസ്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ധാരാളം സംസാരിച്ച ആളാണ്‌ മൗദൂദി. ഇത്തരം സംഘടനകളെക്കുറിച്ച്‌ അദ്ദേഹം ഉന്നയിച്ച പ്രധാന പ്രശ്‌നം സുത്യാര്യതയുടെയും ആഭ്യന്തരജനാധിപത്യത്തിന്റെയും അഭാവമാണ്‌. എന്തിനു വേണ്ടിയാണോ രൂപീകരിക്കപ്പെട്ടത്‌ അതിന്റെ നേര്‍ വിപരീത ലക്ഷ്യങ്ങളിലേക്ക്‌ സംഘടന പോകും. രഹസ്യാത്മകത, നേതാക്കന്മാര്‍ക്ക്‌ തോന്നും പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അവസരങ്ങള്‍ നല്‍കും. ജിഹാദ്‌ സ്വന്തം മക്കളെത്തന്നെ കൊന്നു തിന്നുന്ന അവസ്ഥ കൈവരും. അതിന്റെ ചെറിയൊരു ലക്ഷണം മാത്രമാണ്‌ നെടുമ്പാശ്ശേരിയില്‍ കണ്ടത്‌. അത്‌ മുന്നോട്ടു നീങ്ങി സ്വന്തം സംഘടനക്കകത്ത്‌ തന്നെയുള്ള മറുശബ്‌ദങ്ങളെയും വേറിട്ട സ്വരങ്ങളെയും ഒതുക്കുന്നതിലേക്ക്‌ കാര്യങ്ങള്‍ നീങ്ങും. ഇത്തരം ജിഹാദില്‍നിന്ന്‌ ദൈവം നമ്മെ രക്ഷിക്കട്ടേയെന്ന്‌ പ്രാര്‍ഥിക്കുകയേ നമുക്ക്‌ നിര്‍വാഹമുള്ളൂ.
(പ്രബോധനം വാരിക 2008 ഏപ്രില്‍ 26)

മുജാഹിദ്‌ പ്രസ്ഥാനവും തൗഹീദിലെ ആശയക്കുഴപ്പവും


മുജാഹിദ്‌ പ്രസ്ഥാനം അപചയത്തിന്റെ നിമിത്തങ്ങള്‍ ഭാഗം രണ്ടു 



            സംശുദ്ധമായൊരു സംസ്‌കാര നിര്‍മിതിയുടെ അടിസ്ഥാനമാണ്‌ ഇസ്‌ലാമിന്റെ മൂലശിലയായ തൗഹീദ്‌-ഏകദൈവസിദ്ധാന്തം. വ്യക്തിയുടെ വിശ്വാസവും ആരാധനയും മുതല്‍, കലയും സാഹിത്യവും ഉള്‍പ്പെടെ, നിയമവും ഭരണവും വരെ സാമൂഹിക ജീവിതമാകെ പരന്നൊഴുകുകയും എല്ലാ രംഗങ്ങളിലും സമൂലമായ പരിവര്‍ത്തനം സൃഷ്‌ടിക്കുകയും ചെയ്യുന്ന ആദര്‍ശം മൂലമാണത്‌. മനുഷ്യ സമൂഹത്തിന്റെ വിശ്വാസവും സംസ്‌കാരവും നാഗരികതയുമൊന്നാകെ ദൈവകിമൂല്യങ്ങളില്‍ പൊളിച്ചെഴുതുകയാണ്‌ തൗഹീദിന്‌ ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ദൗത്യം. വരണ്ടുണങ്ങിയ അക്കാദമിക്‌ ചര്‍ച്ചകള്‍ക്കും അരോചകമായ അക്ഷരവായനകള്‍ക്കും കള്ളിയും കളവും തിരിച്ച ഗണിതശാസ്‌ത്ര ക്രിയകള്‍ക്കും വിഷയമാകേണ്ട കേവലമൊരു തത്ത്വശാസ്‌ത്രമല്ല, ജീവിതഗന്ധിയായ ആശയസംഹിതയും വിപ്ലവോര്‍ജവുമാണ്‌ അത്‌. ആകാശ ത്തിന്റെ അനന്തതയിലിരിക്കുന്ന ഏകനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം തൗഹീദിന്റെ ആണിക്കല്ലാകുമ്പോഴും മണ്ണിലെ മനുഷ്യജീവിതത്തില്‍ സക്രിയമായി ഇടപെടാനുള്ള കരുത്ത്‌ ഏകദൈവ വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നു.


വിശുദ്ധ ഖുര്‍ആനില്‍ `തൗഹീദ്‌' എന്ന പദം പ്രയോഗിച്ചിട്ടേയില്ല. പക്ഷേ, തൗഹീദിന്റെ സംസ്‌കാരം ഖുര്‍ആനിലാകെ നിറഞ്ഞുനില്‍ക്കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനമായ, ഇത്രയേറെ പ്രാധാന്യമുള്ള ഒരു പദം എന്തുകൊണ്ട്‌ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടില്ല? അക്ഷരങ്ങളിലും വാക്കുകളിലും ഒതുക്കിയും കുരുക്കിയും ചര്‍വ്വിത ചര്‍വ്വണം ചെയ്യേണ്ടതല്ല അതെന്നായിരിക്കും ജഗന്നിയന്താവിന്റെ തീരുമാനം!


`തൗഹീദിന്റെ പ്രബോധകര്‍' എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ പക്ഷേ, തൗഹീദിന്റെ സൗന്ദര്യാത്മകവും സൃഷ്‌ട്യുന്മുഖവുമായ ജൈവികവശം മനസിലാക്കാനൊ പ്രബോധനം ചെയ്യാനൊ സാധിക്കാതെ പോയത്‌ ദുഃഖകരമാണ്‌. തൗഹീദിനെ കുറിച്ച്‌ അറ്റമില്ലാത്ത ഗവേഷണങ്ങളും, തലനാരിഴ കീറിയ ചര്‍ച്ചകളും നടത്തിയിട്ടും അതിന്റെ അകക്കാമ്പ്‌ കാണാനൊ ഭൂമിയിലെ മനുഷ്യജീവിതത്തെ തൗഹീദ്‌ എങ്ങിനെ അഭിമുഖീകരിക്കുന്നുവെന്ന്‌ മനസിലാക്കാനൊ പ്രസ്ഥാനത്തിന്‌ കഴിഞ്ഞില്ല. വിശുദ്ധ ഖുര്‍ആനിലെ തൗഹീദിന്റെ വിവരണവും മുജാഹിദുപ്രസ്ഥാനം തൗഹീദിനെ അവതരിപ്പിച്ചരീതിയും തമ്മില്‍ അന്തരങ്ങളുണ്ട്‌. ഖുര്‍ആനിലെ തൗഹീദ്‌ ജീവിതത്തെ ഒന്നാകെ അഭിമുഖീകരിക്കുന്നതാണ്‌. എന്നാല്‍, ആരാധനാ-അനുഷ്‌ടാനങ്ങളിലും, പ്രാര്‍ത്ഥന-സഹായം തേടലിലും പരിമിതമായ രീതിയിലാണ്‌ മുജാഹിദ്‌ പ്രസ്ഥാനം തൗഹീദിനെ അവതരിപ്പിച്ചത്‌. തൗഹീദിന്റെ ഭാഷാര്‍ഥം, വര്‍ഗീകരണം, മൂന്ന്‌ ഇനങ്ങളുടെ വിശദീകരണം, ഇഹലോകത്തും പരലോകത്തും അല്ലാഹുവിനെ ദര്‍ശിക്കല്‍, അല്ലാഹു സര്‍വവ്യാപിയാണെന്നു പറയുന്നതിലെ ആപത്ത്‌, അല്ലാഹുവോടു മാത്രമുള്ള പ്രാര്‍ഥനയും അതിന്റെ നിയമങ്ങളും, ഇടതേട്ടത്തെ കുറിച്ച തര്‍ക്കം, ഖബ്‌റാരാധകര്‍, മക്കാ മുശ്‌രിക്കുകളുടെ തൗഹീദ്‌, മക്കാ മുശ്‌രിക്കുകളും ഇന്നത്തെ ഖുബൂരികളും തമ്മിലുള്ള ബന്ധം, ഖുബൂരികളും തൗഹീദ്‌ വാദികളും തമ്മിലുള്ള സംഘട്ടനം.......സലഫികളുടെയും മുജാഹിദുകളുടെയും തൗഹീദ്‌ ചര്‍ച്ച ഇങ്ങിനെയാണ്‌ പൊതുവെ മുന്നോട്ടുപോകുന്നത്‌ (തൗഹീദിന്റെ പ്രാധാന്യം, മുഹമ്മദ്‌ അഹ്‌മദ്‌ ബാശമീല്‍, കെ.എന്‍.എം പ്രസിദ്ധീകരണ വിഭാഗം, മുജാഹിദ്‌ സെന്റര്‍ കോഴിക്കോട്‌. തൗഹീദിന്റെ മൗലിക തത്ത്വങ്ങള്‍ - ഡോ.ബിലാല്‍ ഫിലിപ്‌സ്‌, യുവത ബുക്‌ ഹൗസ്‌, കോഴിക്കോട്‌ തുടങ്ങിയ കൃതികള്‍ ഉദാഹരണം). പ്രാര്‍ഥന-സഹായം തേടല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്നും അതുസംബന്ധിച്ച്‌ `ഖുബൂരികളും' മുവഹിദുകളും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നും മുന്നോട്ടുപോകാന്‍ തൗഹീദിന്‌ ഗതിയില്ല! എന്നാല്‍, ഈ വിഷയത്തില്‍ പോലും ആശയവ്യക്തത കൈവരിക്കാന്‍ മുജാഹിദുകളില്‍ ചിലര്‍ക്ക്‌ സാധിച്ചിട്ടില്ലെന്നാണ്‌ ജിന്ന്‌ വിവാദം നല്‍കുന്ന സന്ദേശം. ജിന്നുകളോട്‌ സഹായം തേടാമോ, അത്‌ പ്രാര്‍ഥനയാകുമോ, ശിര്‍ക്കാകുമോ എന്നൊക്കെയുള്ള തര്‍ക്കങ്ങളില്‍ നിന്ന്‌ ഇതാണ്‌ മനസിലാകുന്നത്‌? തൗഹീദിന്റെ വിവക്ഷ, വിഭജനം, വിശദീകരണം, എണ്ണി പറയണോ എണ്ണാതെ പറയണോ, തൗഹീദിന്റെ പരിധി, തൗഹീദുല്‍ അസ്‌മാഇ വസ്വിഫാത്ത്‌ ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ടോ, തൗഹീദും ഈമാനും ഒന്നാണോ, ഹാകിമിയ്യത്ത്‌ തൗഹീദിന്റെ ഭാഗമാണോ തുടങ്ങിയ വിഷയങ്ങളില്‍ മുജാഹിദു പ്രസ്ഥാനത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആശയഭിന്നതയുണ്ട്‌. 2002ലെ പിളര്‍പ്പിനെ തുടര്‍ന്ന്‌ പുറത്തിറങ്ങിയ പുസ്‌തകങ്ങളിലെ ചില ചര്‍ച്ചകള്‍ ഇതിന്റെ തെളിവാണ്‌. (ഡോ.ഹുസൈന്‍ മടവൂരിന്റെ, `ആദര്‍ശവ്യതിയാനം ഒരു പുകമറ' എന്ന പുസ്‌തകത്തിലെ തൗഹീദ്‌ ചര്‍ച്ച ഉദാഹരണം.


മറ്റെല്ലാം മാറ്റിവെച്ച്‌, തൗഹീദ്‌ പ്രബോധനത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തിട്ടും മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ തൗഹീദ്‌ ശരിയായവിധം മനസിലായില്ല എന്നാണോ ഇതെല്ലാം സൂചിപ്പിക്കുന്നത്‌! ഇത്‌ ഈ ലേഖകന്റെ വിമര്‍ശനമല്ല, പ്രമുഖ മുജാഹിദ്‌ പണ്ഡിത നേതാവ്‌ ഡോ. ഇ.കെ അഹ്‌മദ്‌ കുട്ടി സാഹിബിന്റെ ആത്മഗതമാണ്‌. പുതുതായി മുജാഹിദ്‌ സംഘടനയിലേക്ക്‌ വന്ന ആളല്ല, പ്രസ്ഥാനത്തില്‍ ദീര്‍ഘമായ പാരമ്പര്യമുള്ള വ്യക്തിയും, സ്ഥാപനനേതാക്കളിലൊരാളായ മര്‍ഹൂം ഇ.കെ മൗലവി സാഹിബിന്റെ മകനുമാണ്‌ അഹ്‌മദ്‌കുട്ടി സാഹിബ്‌. ഇനി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ``അല്ലാഹുവിനു മാത്രം കീഴ്‌പ്പെടുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യമനസുകളെ വിമലീകരിക്കുകയും ഏകീകരിക്കുകയും ചെയ്യേണ്ട തൗഹീദ്‌ എന്ന മഹത്തായ തത്ത്വത്തിന്റെ വക്‌താക്കളും പ്രയോക്താക്കളുമായ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്ക്‌ അവര്‍ നയിക്കുന്ന തൗഹീദ്‌ സംഘടനയെ വെറും അഞ്ച്‌ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും നശിപ്പിച്ച്‌ രണ്ട്‌ തുണ്ടുകളാക്കി പിളര്‍ത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന്‌ ശുദ്ധഹൃദയര്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍, അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. കാരണം, അവരില്‍ പലര്‍ക്കും തൗഹീദിനെ വേണ്ടവിധം മനസിലാക്കാനും പ്രബോധനം ചെയ്യാനും കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ഔലിയാക്കളെയും പുണ്യപുരുഷന്മാരെയും മണ്‍മറഞ്ഞുപോയ മറ്റു മഹാന്മാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌ എന്നു പഠിപ്പിക്കുന്നതില്‍ മാത്രം അവര്‍ തങ്ങളുടെ തൗഹീദ്‌ പ്രബോധനം ഒതുക്കി. മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും സ്‌പര്‍ശിക്കുകയും സ്വാധീനിക്കുകയും ധാര്‍മികമായി പരിവര്‍ത്തപ്പിക്കുകയും ചെയ്യുന്ന സമഗ്രജീവിത ദര്‍ശനമെന്ന നിലയില്‍ അവര്‍ തൗഹീദ്‌ പ്രബോധനം ചെയ്‌തില്ല. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാതിരുന്നാല്‍ മതി, ധാര്‍മിക-സദാചാര മൂല്യങ്ങള്‍ അവഗണിച്ചു കൊണ്ട്‌ എന്തു തിന്മകളും തെറ്റുകളും ചെയ്‌താലും കുഴപ്പമില്ല. അവന്‍ പൂര്‍ണ മുസ്‌ലിം അല്ലാതാവുകയില്ല എന്ന പ്രതീതി - ഒരു പക്ഷേ, ബോധപൂര്‍വമല്ലായിരിക്കാം - ജനിപ്പിക്കുന്ന തരത്തിലായിപ്പോയി അവരുടെ പ്രബോധനരീതി. മനുഷ്യഹൃദയത്തെ സാന്മാര്‍ഗികമായും ധാര്‍മികമായും സംസ്‌കരിച്ച്‌ നന്നാക്കുകയെന്നത്‌ ഈമാനിന്റെയും തൗഹീദിന്റെയും താല്‍പര്യങ്ങളില്‍ പെട്ടതാണെന്ന സത്യം അവര്‍ മറന്നുകളഞ്ഞു. വിശാലമായ അര്‍ഥത്തില്‍ തൗഹീദ്‌ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതു മാത്രമല്ല. മനുഷ്യജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ ബാധിക്കുന്ന ഏകനായ അല്ലാഹുവിന്റെ ആജ്ഞകളും നിര്‍ദേശങ്ങളും അനുസരിച്ച്‌ ജീവിക്കുന്നതും കുടിയാണ്‌ എന്ന കാര്യം ബോധപൂര്‍വമല്ലെങ്കിലും ആ പണ്ഡിതന്മാര്‍ അവഗണിച്ചു'' (മാധ്യമം ദിനപത്രം, 22-08-2002).


``അല്ലാഹുവല്ലാത്തവരെ വിളിച്ച്‌ പ്രാര്‍ഥിക്കാതിരുന്നാല്‍ മതി. ധാര്‍മികസദാചാര മൂല്യങ്ങള്‍ അവഗണിച്ചു കൊണ്ട്‌ എന്തുതെറ്റു ചെയ്‌താലും കഴുപ്പമില്ല, അവന്‍ പൂര്‍ണ മുസ്‌ലിം അല്ലാതാവുകയില്ല എന്ന പ്രതീതി - ഒരു പക്ഷേ, ബോധപൂര്‍വമല്ലായിരിക്കാം - ജനിപ്പിക്കുന്ന തരത്തിലായിപ്പോയി അവരുടെ പ്രബോധനരീതി'' - എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ചിന്തനീയമാണ്‌. തങ്ങള്‍ മനസിലാക്കിയ തൗഹീദിന്‌ പ്രഥമവും പ്രധാനവുമായ സ്ഥാനം നല്‍കി പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം തീരുമാനിച്ചപ്പോള്‍ വന്‍പാപങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക തിന്മകള്‍ ലഘൂകരിക്കുന്ന സമീപനം വന്നുപോയി. `തൗഹീദ്‌ ശരിയായാല്‍ മതി, ശിര്‍ക്ക്‌ ചെയ്യാതിരുന്നാല്‍ മതി, മദ്യവും വ്യഭിചാരവും മോഷണവുമൊക്കെ പശ്ചാത്തപിച്ചാല്‍ പൊറുക്കപ്പെടും' എന്നൊക്കെ ഫത്‌വ നല്‍കുമ്പോള്‍ അതിന്റെ സാമൂഹിക പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന്‌ ചിന്തിക്കേണ്ടിയിരുന്നു. തൗഹീദിന്റെ പ്രബോധനം ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടം കൂടിയാണെന്ന്‌ മനസിലാകാതെ പോയതാണ്‌ കാരണം; തൗഹീദിനെ ആരാധനകളില്‍ ഒതുക്കിയതിന്റെ അനിവാര്യ ദുരന്തം. പ്രമുഖ സലഫി പണ്ഡിതന്‍ സ്വാലിഹ്‌ബ്‌നുല്‍ ഫൗസാന്‍ അല്‍ ഫൗസാന്റെ ഈ ഫത്‌വയൊന്ന്‌ വായിച്ചു നോക്കൂ: ``പ്രബോധകന്മാര്‍ അവരുടെ ദഅ്‌വത്തില്‍ പ്രാമുഖ്യം നല്‍കേണ്ടത്‌ നിര്‍ബന്ധമായും ശിര്‍ക്കിനെതിരെയും തൗഹീദിന്‌ വേണ്ടിയുമായിരിക്കണം. ഇത്‌ മറ്റെല്ലാറ്റിനേക്കാളും പ്രാധാന്യമുള്ളതാണ്‌. അല്ലാത്ത പക്ഷം അവരുടെ ദഅ്‌വത്ത്‌ നബി(സ)യുടെ മന്‍ഹജിലായിരിക്കുകയില്ല. അല്ലാഹു പ്രവാചകനെ നിയോഗിച്ചത്‌ ശിര്‍ക്കിനെതിരെ താക്കീത്‌ നല്‍കുവാനും തൗഹീദിലേക്ക്‌ ക്ഷണിക്കുവാനുമാണ്‌. ആയതിനാല്‍ ആദ്യമായി അടിസ്ഥാനം ഇതിന്മേല്‍ ആവണം കെട്ടിപ്പടുക്കേണ്ടത്‌. ശേഷം മറ്റുള്ള വിഷയങ്ങളിലേക്കും പ്രബോധനം വ്യാപിപ്പിക്കാവുന്നതാണ്‌. എന്നാല്‍ തൗഹീദ്‌ നേരെയായില്ലെങ്കില്‍ മറ്റെന്ത്‌ തന്നെ നന്നാക്കിയിട്ടും കാര്യമില്ലല്ലൊ. ലോകത്തിലുള്ള സര്‍വ മനുഷ്യരും വ്യഭിചാരവും മദ്യവും കളവും എല്ലാം ഉപേക്ഷിക്കുകയും ഏറ്റവും ഉല്‍കൃഷ്‌ടമായ സ്വഭാവങ്ങള്‍ പ്രകടമാക്കുകയും അതേ സമയം ശിര്‍ക്ക്‌ ഒഴിവാക്കാതെയിരിക്കുകയും ചെയ്‌താല്‍ അവരുടെ സല്‍സ്വഭാവം കൊണ്ട്‌ അവര്‍ക്ക്‌ യാതൊരു പ്രയോജനമോ നേട്ടമോ ലഭിക്കുവാനില്ല. എന്നാല്‍ ശിര്‍ക്കില്‍ നിന്നും പൂര്‍ണമായും മോചിതരായ ജനം വന്‍ പാപങ്ങള്‍ ചെയ്യുന്നവരായിരുന്നാലും അവര്‍ക്ക്‌ അല്ലാഹുവിന്റെ കാര്യണ്യത്തില്‍ ഒരുവേള പൊറുത്ത്‌ കിട്ടിയേക്കാം, അല്ലെങ്കില്‍ അവന്‍ നിശ്ചയിച്ച അവധി വരെ ശിക്ഷയനുഭവിച്ച്‌ അവന്റെ മഗ്‌ഫിറത്തിലേക്ക്‌ മടങ്ങാം എന്ന്‌ പ്രതീക്ഷിക്കാം. എന്തുതന്നെയായാലും തൗഹീദിന്റെ ആളെന്ന നിലക്ക്‌ അന്തിമമായി അവന്‍ സ്വര്‍ഗാവകാശി തന്നെയാണ്‌. തൗഹീദ്‌ ആണ്‌ അടിസ്ഥാനപരമായും മനുഷ്യന്‌ ഉണ്ടാകേണ്ടത്‌. തൗഹീദിന്റെ അഭാവത്തില്‍ ഒരുവന്‌ മോക്ഷമില്ല. ആയതിനാല്‍ ഈ വിഷയത്തില്‍ ശ്രദ്ധ ഊന്നുക എന്നത്‌ നിര്‍ബന്ധ കാര്യമാണ്‌. മാത്രവുമല്ല, ജനങ്ങളെ ഇതിലേക്കാണ്‌ ഒന്നാമതായി ക്ഷണിക്കേണ്ടതും. അവര്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കേണ്ടതും വിശദീകരിച്ചു കൊടുക്കേണ്ടതും എന്താണ്‌ തൗഹീദ്‌, എന്താണ്‌ ശിര്‍ക്ക്‌ എന്നതാവണം. മുസ്‌ലിംകള്‍ ഇവയെക്കുറിച്ച്‌ ബോധവാന്മാരാകേണ്ടതുണ്ട്‌. മാത്രവുമല്ല, ഈ വിഷയങ്ങളില്‍ അവന്‌ നല്ല ഉറപ്പും (വിശ്വാസപരമായ ദൃഢത) ഉണ്ടായിരിക്കേണ്ടതുണ്ട്‌. ഇക്കാര്യം ഓരോരുത്തരും സ്വയം പരിശോധിക്കുകയും ഉറപ്പ്‌ വരുത്തുകയും വേണം, അത്‌ അവന്‍ അപകടങ്ങളില്‍ ചെന്നു ചാടുന്നതില്‍ നിന്നും രക്ഷയാവുന്നതാണ്‌. ഈ കാര്യം അനിവാര്യവും ദഅ്‌വത്തിന്റെ മുന്‍നിരയിലുണ്ടായിരിക്കുകയും വേണ്ടതുണ്ട്‌'' (ശറഹുല്‍ ഉസൂലിസ്സലാസ-സ്വാലിഹ്‌ബ്‌നു ഫൗസാന്‍. ഉദ്ധരണം: ഇസല്‍സബീല്‍, ജമാദുല്‍ ആഖിര്‍ - 1433).


തൗഹീദിന്‌ പരമപ്രാധാന്യം നല്‍കാന്‍ വേണ്ടി സാമൂഹിക തിന്മകളോട്‌ സ്വീകരിച്ച ഈ ലാഘവത്വത്തിന്‌ മുജാഹിദ്‌ പ്രസ്ഥാനം തന്നെയാണ്‌ വിലയൊടുക്കേണ്ടി വന്നത്‌. തൗഹീദിന്റെ പൂര്‍ണതക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോഴും, തിന്മകളില്‍നിന്ന്‌ ആളുകളെ സ്‌ഫുടം ചെയ്‌തെടുക്കാനാവശ്യമായ ആത്മസംസ്‌കരണം (തസ്‌കിയ) സംഘടനക്കകത്ത്‌ വേണ്ടത്ര പരിഗണന കിട്ടാതെ അവഗണിക്കപ്പെട്ടു. തൗഹീദിനെ കുറിച്ച്‌ ഘോരമായി പ്രസംഗിക്കുന്നതിനിടയില്‍ `തഖ്‌വ' ചോര്‍ന്നുപോകുന്നത്‌ അറിയാനായില്ല. സംഘടനാ പിളര്‍പ്പിന്‌ മുമ്പും ശേഷവും എഴുത്തിലും പ്രസംഗത്തിലും ഉപയോഗിക്കുന്ന ഭാഷയുടെയും ശൈലിയുടെയും നിലവാരം, അസഭ്യവര്‍ഷങ്ങള്‍, ഉദ്ധരണികളിലും ക്ലിപിംഗുകളിലും കാണിക്കുന്ന കൃത്രിമങ്ങള്‍, കള്ളവാദങ്ങളും ദുഷ്‌പ്രചാരണങ്ങളും, അധികാരമോഹവും അനഭിലഷണീയമായ ഗ്രൂപ്പ്‌ പ്രവര്‍ത്തനവുമൊക്കെ `ഉയര്‍ന്ന തട്ടിലുള്ള' ഇതിന്റെ അടയാളങ്ങളാണ്‌. `ദീനിന്‌ പുറത്തുള്ള' രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വോട്ടുറപ്പിക്കാന്‍ വേണ്ടി നടത്തുന്ന `രഹസ്യനീക്കങ്ങള്‍' താഴെ തട്ടിലുള്ള ഉദാഹരണങ്ങളിലൊന്നാണ്‌. തൗഹീദീ പ്രവര്‍ത്തനത്തിനിടയില്‍ `തസ്‌കിയ' മറന്നുപോയതും `തഖ്‌വ' ചോര്‍ന്നുപോയതുമാണിതിന്റെ കാരണങ്ങളെന്ന്‌ വിലയിരുത്തുന്നതും ഡോ.ഇ.കെ അഹ്‌മദ്‌ കുട്ടി സാഹിബ്‌ തന്നെയാണ്‌. നേതൃമോഹം, സാമ്പത്തിക താല്‍പര്യങ്ങള്‍, യുവജനവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അസൂയ, സലഫീ മന്‍ഹജില്‍ നിന്നുള്ള വ്യതിയാനാരോപണം തുടങ്ങിയ പിളര്‍പ്പിന്റെ കാരണങ്ങള്‍ സൂചിപ്പിച്ചശേഷം അദ്ദേഹം എഴുതുന്നു, ``പരസ്‌പരം ബന്ധപ്പെട്ട ഈ കാരണങ്ങളുടെയും അതുപോലുള്ള മറ്റു ചില ഘടകങ്ങളുടെയും ഫലമാണ്‌ ഇപ്പോഴത്തെ മുജാഹിദ്‌ പ്രതിസന്ധി. എന്നാല്‍ ഇതെല്ലാം ചില നിമിത്തങ്ങളാണ്‌. ഒരു മൂലകാരണത്തിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ മാത്രം. എന്താണ്‌ ആ മൂലകാരണം? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അത്‌ ദൈവഭക്തിയില്‍ നിന്നും പരലോക ഭയത്തില്‍ നിന്നും ഉത്ഭൂതമാകേണ്ട ആത്മീയ-ധാര്‍മിക-മാനസിക സംസ്‌കരണത്തിന്റെയും നിയന്ത്രണത്തിന്റെറയും അഭാവമാണെന്നും പറയാം. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ തഖ്‌വയുടെ അഭാവം.....എന്നാല്‍ നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ ഇതെല്ലാം പഠിച്ചുറപ്പിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരാണ്‌ സ്ഥാനമോഹത്തിന്റെയും ഭൗതികസുഖാസക്തിയുടെയും വ്യക്തിവൈരാഗ്യങ്ങളുടെയും പ്രതികാരവാഞ്‌ചയുടെയും മദമാത്സര്യങ്ങളുടെയും പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയാതെ, സ്വഭാവശുദ്ധിയും ധാര്‍മിക ഔന്നിത്യവും പാലിക്കാതെ ആത്മനിയന്ത്രണം കൈവിട്ട്‌, തോന്നിയതു പോലെ എന്തൊക്കെയോ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തുകൊണ്ട്‌ അവസാനം മുജാഹിദ്‌ പ്രസ്ഥാനത്തെ നാശഗര്‍ത്തത്തില്‍ തള്ളിയട്ടത്‌, എന്തൊരു ദയനീയ പതനം!'' (മാധ്യമം, 25-08-2002).


തൗഹീദും ഈമാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ഒരു ചര്‍ച്ച മുജാഹിദു പ്രസ്ഥാനത്തില്‍ നടക്കുകയുണ്ടായി. `തൗഹീദ്‌ ഈമാനാണോ അല്ലേ' എന്നതായിരുന്നു ചര്‍ച്ചയുടെ മര്‍മ്മം. ബഹുമാന്യനായ പണ്ഡിതന്‍ മൗലവി പി. മുഹമ്മദ്‌ കുട്ടശ്ശേരിയുടെ ഒരു പ്രബന്ധത്തിലെ വരികളാണ്‌ ഇതിന്‌ അടിസ്ഥാനമായത്‌. ``തൗഹീദല്ല ഈമാന്‍, ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും ഒഴിവായി എന്നതുകൊണ്ട്‌ ഈമാന്‍ ഉണ്ടായിരിക്കുകയില്ല. ഈമാന്‍ ഉള്ളില്‍ നിറഞ്ഞാല്‍ അല്ലാഹുവല്ലാത്ത മറ്റൊന്നിനോട്‌ പ്രാര്‍ഥിക്കേണ്ടിവരികയില്ല'' (ശബാബ്‌, സെമിനാര്‍ പതിപ്പ്‌ 1998, പുറം 21) ഇതിനെതിരെ ഒരു വിഭാഗം പണ്ഡിതര്‍ ഉന്നയിച്ച വിമര്‍ശമിങ്ങനെ, ``ഇവിടെ തൗഹീദ്‌ ഈമാനാണെന്നും ഈമാനിന്റെ കാതലാണെന്നും സമര്‍ഥിക്കാന്‍ തെളിവുകള്‍ നിരത്തേണ്ടതില്ല. ഇസ്‌ലാമിക പാഠമറിയുന്ന ഏതൊരാള്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യമാണ്‌ തൗഹീദ്‌ ഈമാനാണെന്നും ഈമാന്റെ കാതലാണെന്നും. ഈ പരമാര്‍ഥത്തെ തന്നെയാണ്‌ ഇവിടെ നിഷേധിച്ചിരിക്കുന്നത്‌. മുജാഹിദ്‌ പ്രസ്ഥാനം രക്തം നല്‍കി വളര്‍ത്തിയ അടിസ്ഥാന സിദ്ധാന്തത്തെയാണ്‌ ഇവിടെ വില കുറച്ച്‌ കാണിക്കുന്നത്‌, തൗഹീദിന്റെ മഹത്വത്തെയാണ്‌ ഇവിടെ ഇടിച്ചു താഴ്‌ത്തുന്നത്‌...'' (കെ.എന്‍.എം കോര്‍ഡിനേഷന്‍ കമ്മിറ്റി 16-05-2001 നു ബുധനാഴ്‌ച മുജാഹിദ്‌ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച പ്രബന്ധം, പേജ്‌ - 15) ഇതിന്‌ നല്‍കപ്പെട്ട മറുപടികളിലൊന്ന്‌ ഇങ്ങനെ: ``തൗഹീദ്‌ ജീവിതദര്‍ശനമായി സ്വീകരിച്ച്‌ പോരുന്നര്‍, അധാര്‍മികവും അനാശാസ്യപരവുമായ പ്രവര്‍ത്തികളില്‍ നിന്ന്‌ മാറി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കുന്ന ഒരു ലേഖനമാണ്‌ മൗലവി കുട്ടശേരിയുടേത്‌. .........ഖാദിയാനികള്‍ കാഫിറുകളാണെന്ന്‌ മുസ്‌ലിംകളെല്ലാം വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ഥിച്ചുകൊണ്ടോ അല്ലാഹുവേതരരെ ആരാധിച്ചതുകൊണ്ടോ അല്ല കാഫിറുകളായത്‌. മറിച്ച്‌ തൗഹീദുണ്ടായിട്ടും അവര്‍ക്ക്‌ ഈമാനുണ്ടായിരുന്നില്ല. ഇതില്‍ നിന്ന്‌ തൗഹീദല്ല ഈമാന്‍ എന്ന്‌ വ്യക്തമാകുന്നു. ഇപ്രകാരം തൗഹീദുള്ള ഒരാള്‍ നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നിനെ നിഷേധിക്കുകയാണെങ്കില്‍ അവന്‍ കാഫിറാണ്‌. എന്തിനധികം ഇബ്‌ലീസിനെ നിഷേധിക്കുന്നവന്‍ വരെ കാഫിറാണ്‌. തൗഹീദുള്ളവന്‌ ഈമാനുണ്ടാകണമെന്നതിന്‌ ഇതിലെറെ മറ്റെന്ത്‌ തെളിവ്‌ വേണം. ഒരാള്‍ മുഅ്‌മിനാകണമെങ്കില്‍ തൗഹീദ്‌ അനിവാര്യമാണ്‌, എന്നാല്‍ തൗഹീദുള്ളവരെല്ലാം മുഅ്‌മിനാകണമെന്നില്ല'' (മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പ്‌ കാരണങ്ങളും വസ്‌തുതകളും, അല്‍ അന്‍വാര്‍ പബ്ലിക്കേഷന്‍സ്‌, കുനിയില്‍, 


തൗഹീദ്‌ മാത്ര പ്രബോധകസംഘത്തില്‍, തൗഹീദിനെകുറിച്ച്‌ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിന്റെ സൂചന മാത്രമല്ല ഈ വിമര്‍ശനവും മറുപടിയും. തൗഹീദിനെ സംബന്ധിച്ച്‌ മുജാഹിദുകള്‍ നടത്തുന്ന ചര്‍ച്ചയുടെ സ്വഭാവം കൂടി ഇതില്‍ പ്രതിഫലിക്കുന്നുണ്ട്‌. വാക്കുകളില്‍ കടിച്ചു തൂങ്ങിയും അര്‍ഥമില്ലാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടും തൗഹീദിന്റെ അന്തസത്ത കളഞ്ഞുകളിച്ചും വികലമാക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. അതുകൊണ്ടാകണം ബഹുമാന്യനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിക്ക്‌ തന്നെ ഇങ്ങനെ എഴുതേണ്ടിവന്നത്‌. .......നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുന്നത്‌ വരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല (മുസ്‌ലിം) എന്ന്‌ നബി(സ) പറഞ്ഞപ്പോള്‍, ഇതിന്ന്‌ വിപരീതമായി, ഒരു വിശ്വാസിയോട്‌ അസൂയയോ വെറുപ്പോ തോന്നിയാല്‍ അത്‌ ഇസ്‌ലാമില്‍ നിന്ന്‌ പുറത്താക്കാന്‍ മാത്രം ഗുരുതരമായ കുറ്റമാണോ എന്ന്‌ സഹാബികളാരും ചോദിക്കുകയുണ്ടായില്ല. വിശ്വാസത്തിന്റെ പൂര്‍ണതക്ക്‌ അനുപേക്ഷ്യമായ സഹോദരസ്‌നേഹത്തിന്റെ വിരുദ്ധമായ ദുഃസ്വഭാവങ്ങളൊക്കെ വര്‍ജിക്കാനുള്ള പ്രചോദനമാണ്‌ ഈ തിരുവചനങ്ങള്‍ അവരുടെ മനസുകളില്‍ ഉളവാക്കിയത്‌ എത്ര തര്‍ക്കങ്ങള്‍ക്ക്‌ ആ വചനങ്ങള്‍ക്ക്‌ പഴുതുണ്ടെന്ന്‌ അന്വേഷിച്ച്‌ നോക്കുകയല്ല അവര്‍ ചെയ്‌തത്‌.'' (ശബാബ്‌ വാരിക 2002 മാര്‍ച്ച്‌ 2, വെള്ളി) മറ്റൊരു വിലയിരുത്തല്‍ ഇങ്ങനെ. ``പ്രവാചകന്റെ ഈ വചനങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്താണ്‌? വിശ്വാസത്തിന്റെ പൂര്‍ണതക്ക്‌ അനുപക്ഷ്യമായ സഹോദരസ്‌നേഹത്തിന്‌ വിരുദ്ധമായ ദുഃസ്വഭാവങ്ങളൊക്കെ വര്‍ജിക്കുക എന്നതാണ്‌. അതല്ലാതെ അവന്‍ കാഫിറാണോ മുശ്‌രിക്കാണോ എന്ന്‌ തര്‍ക്കിക്കാനുള്ള പഴുതുണ്ടാക്കുകയല്ല.'' (മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പ്‌, കാരണങ്ങളും വസ്‌തുതകളും - 95).
തൗഹീദും ഈമാനും ഭാഷാപരമായും സാങ്കേതികാര്‍ഥത്തിലും രണ്ടാകാമെങ്കിലും അവ തമ്മിലുള്ള ബന്ധത്തെ മുറിച്ചു മാറ്റാനാകില്ല. ഏകദൈവത്വത്തെ ഒരു സിദ്ധാന്തം മാത്രമായി അംഗീകരിക്കുന്നതിന്‌ പകരം അതിലേക്ക്‌ ആഴവും കരുത്തുമുള്ള ഈമാനിനെ സന്നിവേശിപ്പിക്കുമ്പോഴാണ്‌ വിശുദ്ധനായ വിശ്വാസി ജനിക്കുന്നത്‌. തൗഹീദിനെ ജീവിതഗന്ധിയായ ഒരു ആശയമായി കാണാന്‍ കഴിയാതെ വരികയും, തൗഹീദി പ്രബോധനവും സാമൂഹിക പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ലെന്നു വിധിയെഴുതുയും ചെയ്‌തതുകൊണ്ടാണ്‌, വിദ്യാഭ്യാസവും അനാഥ സംരക്ഷണവും വരെ നിര്‍ത്തിവെച്ച്‌ `തൗഹീദ്‌മാത്ര' ബോധകരായി മാറാന്‍ സംഘടന ആഹ്വാനം ചെയ്‌തത്‌! ഒരു സംഘം പ്രമുഖ മുജാഹിദു പണ്ഡിതര്‍ അവതരിപ്പിച്ച പ്രബന്ധത്തിലെ വരികള്‍ കാണുക: ``നമ്മള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജനം ഏറ്റെടുത്തു. വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യതീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നാം പ്രചരിപ്പിച്ചിരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട തൗഹീദ്‌ ഇപ്പോഴും ജനം ഏറ്റെടുത്തിട്ടില്ല. അതിനാല്‍ കുറച്ചുകാലത്തേക്ക്‌ നാം തൗഹീദ്‌ പ്രബോധനവുമായി മാത്രം മുന്നോട്ടുപോകണം. പ്രസ്ഥാനത്തിനനകത്തുതന്നെ വ്യതിയാനം സംഭവിച്ചവരുണ്ടായ സാഹചര്യത്തില്‍ അത്‌ തികച്ചും പ്രസക്തവുമാണ്‌. നിര്‍ബന്ധമായും പറയേണ്ട ഒരു കാര്യമാണത്‌'' (രണ്ടാം പ്രബന്ധം, പേജ്‌: 8, ഉദ്ധരണം: മുജാഹിദുകള്‍ക്ക്‌ ആദര്‍ശവ്യതിയാമോ? - എ. അബ്‌ദുസലാം സുല്ലമി, പേജ്‌: 41) ഇതേ പ്രബന്ധത്തില്‍ തന്നെ തുടര്‍ന്ന്‌ പറയുന്നു: ``ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ തൗഹീദി പ്രബോധനത്തിന്‌ വിപരീതമായിട്ടാണ്‌ ബാധിക്കുന്നത്‌. തൗഹീദ്‌ പ്രബോധനത്തിന്‌ ചെലവഴിക്കേണ്ട ഊര്‍ജവും സമയവും സമ്പത്തും മറ്റു മാര്‍ഗങ്ങളിലേക്കാണ്‌ തിരിച്ചു വിടുന്നത്‌.'' (രണ്ടാം പ്രബന്ധം, പേജ്‌: 10, ഖണ്ഡിക: 3).
അറിവും അനാഥരും എങ്ങിനെയാണ്‌ തൗഹീദ്‌ പ്രബോധനത്തിന്‌ തടസമാകുന്നത്‌? ഖുര്‍ആന്‍ പഠനം തൗഹീദി പ്രബോധനത്തിന്റെ പ്രധാന മാര്‍ഗങ്ങളിലൊന്നല്ലേ? ഖുര്‍ആന്‍ പഠനം നിര്‍ത്തിവെച്ചും അനാഥ സംരക്ഷണം സ്റ്റേ ചെയ്‌തും പ്രചരിപ്പിക്കേണ്ടതാണ്‌ തൗഹീദെങ്കില്‍, എന്താണ്‌ സുഹൃത്തുക്കളെ ആ തൗഹീദ്‌!
മനുഷ്യ ജീവിതത്തെ മുച്ചൂടും മാറ്റി പണിയുന്ന ഒരു ഏകദൈവ വിശ്വാസത്തെക്കുറിച്ചാണ്‌ ഖുര്‍ആന്‍ സംസാരിക്കുന്നത്‌. തൗഹീദിനെ സംബന്ധിച്ച അനാവശ്യ തര്‍ക്കങ്ങളും സംശയം ജനിപ്പിക്കുന്ന വാദങ്ങളും ഖുര്‍ആന്‍ മാറ്റിവെക്കുകയും ചെയ്യുന്നു. ആ ദിവ്യ സൂക്തങ്ങളില്‍ തെളിയുന്ന തൗഹീദി ദര്‍ശനത്തില്‍ ഏകനായ അല്ലാഹുവോടു കണ്ണീരോടെ നടത്തുന്ന പ്രാര്‍ഥനയുണ്ട്‌, അനാഥ കുഞ്ഞിന്റെ കണ്ണുനീര്‍ തുടക്കുന്ന കാരുണ്യ സ്‌പര്‍ശമുണ്ട്‌. സ്‌പോര്‍ട്‌സ്‌ മീറ്റിലെ തൗഹീദ്‌, സലഫീ സ്‌പോര്‍ട്‌സ്‌ മീറ്റ്‌ എന്നു തന്നെ പേര്‌ വെക്കണോ, ഇല്ലെങ്കില്‍ സലഫീ മന്‍ഹജില്‍ നിന്ന്‌ പുറത്തുപോകുമോ എന്ന വിധത്തിലൊക്കെയുള്ള ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക്‌ പക്ഷേ, തൗഹീദും മനുഷ്യജീവിതവുമായുള്ള ബന്ധം കാണാന്‍ കഴിയുന്നില്ല.

Friday 20 July 2012

പ്രഫസര്‍ വി .മുഹമ്മദ്‌ സാഹിബ്‌ സംസാരിക്കുന്നു







താങ്കളെ പരിചയപ്പെടുത്തി ആരംഭിക്കാമെന്ന്‌ തോന്നുന്നു
എന്റെ സ്വദേശം ഗുരുവായൂരാണ്‌. ഉപ്പ കൃഷിക്കാരനായിരുന്നു. ഉമ്മ തലശ്ശേരി തച്ചറക്കല്‍ തറവാട്ടുകാരിയാണ്‌. അവരുടെ കുടുംബം തലശ്ശേരിയില്‍നിന്ന്‌ ചാവക്കാട്ട്‌ വന്ന്‌ താമസമാക്കിയതാണ്‌. തുണിക്കച്ചവടക്കാരായിരുന്നു അവര്‍.
ദീനീബോധമുള്ളതായിരുന്നു കുടുംബം. പക്ഷേ, പുരോഗമന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. യാഥാസ്ഥിതികത്വമായിരുന്നു നാടുനിറയെ. മുജാഹിദ്‌ ആശയങ്ങള്‍ കുറച്ചൊക്കെ ഉണ്ടായിരുന്നു. എന്റെ അറബിഅധ്യാപകനായിരുന്ന ഫലകി മുഹമ്മദ്‌ മൗലവി പുരോഗമനാശയക്കാരനായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. അന്ന്‌ ഉമര്‍ മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ ഇറങ്ങിയിരുന്നു. അറബി മലയാളത്തിലായിരുന്നു അത്‌. ഞാനത്‌ വാങ്ങി ഉമ്മക്ക്‌ നല്‍കി. ഉമ്മക്ക്‌ മലയാളമറിയുമായിരുന്നില്ല. ഉമ്മ അത്‌ വായിച്ച്‌ മുജാഹിദ്‌ ആശയക്കാരിയായി. ഉപ്പക്ക്‌ മുജാഹിദ്‌-സുന്നീ ആശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ദീനീചിട്ടയില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം, അത്ര മാത്രം.
മതപഠനം എങ്ങനെയായിരുന്നു?
സ്‌കൂളില്‍ നടന്നിരുന്ന ഓത്തുപള്ളിയില്‍നിന്നായിരുന്നു മതപഠനം. സ്‌കൂളില്‍ ക്ലാസ്‌ ആരംഭിക്കുന്നതിന്‌ മുമ്പാണ്‌ മദ്‌റസാ പഠനം ഉണ്ടാവുക.
ഒരു അധ്യാപകനാണുണ്ടായിരുന്നത്‌, കുറേ വിദ്യാര്‍ഥികളും. പല പ്രായത്തിലുള്ളവരായിരിക്കും പഠിതാക്കള്‍. എല്ലാവരും ഒരേ ക്ലാസ്സില്‍തന്നെയാണ്‌ ഇരിക്കുക. ചിലര്‍ ഖുര്‍ആന്‍ ഓതി പഠിക്കുന്നുണ്ടാകും, എഴുത്ത്‌ പഠിക്കുന്നവരുണ്ടാകും, ദീനിയ്യാത്ത്‌ പഠിക്കുന്നവരുണ്ടാകും. എല്ലാവരെയും ഒരുമിച്ച്‌ നിരത്തിയിരുത്തും. കുട്ടികള്‍ വെറുതെയിരിക്കുകയാണെങ്കിലും ചിലപ്പോള്‍ മൊല്ലാക്ക വന്ന്‌ അടിക്കും.
മൊല്ലാക്കക്ക്‌ ശമ്പളം നല്‍കിയിരുന്നത്‌ സര്‍ക്കാറായിരുന്നു. അഞ്ച്‌ രൂപയാണ്‌ മാസത്തില്‍ ലഭിക്കുക. സ്‌കൂളിലേക്ക്‌ കുട്ടികളെ കിട്ടാന്‍ വേണ്ടിയായിരുന്നു ഇങ്ങനെയൊരു മതപഠനം സര്‍ക്കാര്‍ ചെലവില്‍ സ്‌കൂളില്‍ വെച്ച്‌ നല്‍കിയിരുന്നത്‌. ബ്രിട്ടീഷുകാരുടെ കണ്ടുപിടിത്തമായിരുന്നു അത്‌.
പള്ളിദര്‍സില്‍ പഠിച്ചിരുന്നോ?
സ്‌കൂള്‍ അവധിക്കാലത്ത്‌ ഞാന്‍ പള്ളിദര്‍സില്‍ പോയി കിതാബോതിയിരുന്നു. പാടൂര്‍ പള്ളിയിലാണ്‌ പോയിരുന്നത്‌. എന്റെ സഹോദരിയെ വിവാഹം കഴിച്ചത്‌ അങ്ങോട്ടായിരുന്നു. എനിക്ക്‌ ആദ്യം കിതാബ്‌ ഓതിത്തന്ന മുദര്‍രിസ്‌ കൂട്ടായി സ്വദേശി അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാരാണ്‌. തുണിയുടുത്ത്‌, തലമൊട്ടയടിച്ച്‌, താടി നീട്ടിവളര്‍ത്തിയ അദ്ദേഹം തലയില്‍ ചൂരല്‍തൊപ്പി ധരിക്കുമായിരുന്നു. പുറത്ത്‌ പോകുമ്പോള്‍ ബനിയനോ ഷര്‍ട്ടോ ധരിക്കും. കാഴ്‌ചയില്‍ വളരെ പഴഞ്ചനായിരുന്നു. പക്ഷേ, അദ്ദേഹം വളരെ വിശാലമനസ്‌കനായിരുന്നുവെന്ന്‌ കാലം ചെല്ലുംതോറും എനിക്ക്‌ ബോധ്യംവന്നു.
പള്ളിദര്‍സില്‍ ആദ്യം ഓതുന്ന കിതാബ്‌ മുതഫര്‍രിദാണ്‌. ഖുര്‍ആനോ ഹദീസോ ഒന്നും പഠിക്കാന്‍ പാടില്ലായിരുന്നു. മുതഫര്‍രിദ്‌, നഹ്‌വ്‌ കിതാബ്‌, ഫത്‌ഹുല്‍ മുഈന്‍ തുടങ്ങിയവ ഓതിക്കഴിഞ്ഞ ശേഷമേ ഹദീസ്‌ പഠിക്കാവൂ എന്നായിരുന്നു അന്നത്തെ സങ്കല്‍പം. അതും കഴിഞ്ഞാണ്‌ ഖുര്‍ആന്‍ പഠിക്കുക. പക്ഷേ, അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ എനിക്ക്‌ ഹദീസിന്റെ കിതാബുകളും മുതഫര്‍രിദിനോടൊപ്പം ഓതാന്‍ തരും. പള്ളി കാരണവന്മാര്‍ വരുന്നത്‌ കണ്ടാല്‍ ഹദീസ്‌കിതാബുകള്‍ മാറ്റിവെക്കാന്‍ പറയും.
പള്ളിദര്‍സില്‍ മറ്റു വിഷയങ്ങളെന്തെങ്കിലും പഠിപ്പിച്ചിരുന്നോ?
ഞാന്‍ ഓതാന്‍ പോകുമ്പോള്‍ അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ പല കിതാബുകളും എനിക്ക്‌ കാണിച്ചുതരാറുണ്ടായിരുന്നു. പെട്ടിയില്‍ അടച്ചുവെച്ചവയായിരുന്നു അവ. ഇന്നത്തെ ജ്യോമട്രി, ആസ്‌ട്രോണമി, ബയോളജി, ഫിസിക്‌സ്‌ തുടങ്ങിയ ശാസ്‌ത്ര ശാഖകളെക്കുറിച്ചുള്ള പുസ്‌തകങ്ങളായിരുന്നു അവ. എനിക്കദ്ദേഹം കാണിച്ചുതന്ന ഒരു പുസ്‌തകത്തില്‍ തീ കത്തുന്നതും നരകത്തിന്റെ ചിത്രീകരണവുമാണുണ്ടായിരുന്നത്‌. മറ്റൊന്നില്‍ പഴങ്ങളുടെയും മറ്റും ഫോട്ടോകളുള്ള സ്വര്‍ഗത്തിന്റെ ചിത്രീകരണമാണുണ്ടായിരുന്നത്‌.
ഇത്തരം പുസ്‌തകങ്ങളൊക്കെ പള്ളിദര്‍സില്‍ പഠിപ്പിച്ചിരുന്നോ?
മുമ്പ്‌ കാലത്ത്‌ ഇത്തരം വിഷയങ്ങളെല്ലാം പള്ളിദര്‍സുകളിലുണ്ടായിരുന്നു. പക്ഷേ, പില്‍ക്കാലത്ത്‌ അതെല്ലാം ഒഴിവാക്കുകയും പുസ്‌തകങ്ങള്‍ പെട്ടിയിലാക്കി പൂട്ടുകയും ചെയ്യുകയാണുണ്ടായത്‌. ഞാന്‍ പഠിക്കുന്ന കാലത്തൊന്നും അവയുണ്ടായിരുന്നില്ല. അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ അതെല്ലാം വായിച്ചിരുന്നു.
എന്റെ ചിന്തകളും ആശയങ്ങളും രൂപംകൊണ്ടതില്‍ അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ക്ക്‌ കാര്യമായ പങ്കുണ്ട്‌. പാടൂര്‍ പ്രദേശം മൗലിദ്‌-റാത്തീബുകളും മറ്റും ധാരാളമായി നടന്നിരുന്ന സ്ഥലമായിരുന്നു. പക്ഷേ, അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ ഒരൊറ്റ മൗലിദിനും റാത്തീബിനും പോയിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സ്‌ വിശാലവും ചിന്ത പുരോഗമനപരവുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വമാണെന്റെ ചിന്തകളുടെ അസ്‌തിവാരം എന്നു പറയാം. പില്‍ക്കാലത്ത്‌ ശാസ്‌ത്രവിഷയങ്ങളില്‍ എനിക്ക്‌ താല്‍പര്യമുണ്ടാകാനും ശാസ്‌ത്രപഠനം നടത്താനും ഇത്‌ കാരണമായിട്ടുണ്ട്‌.
സ്‌കൂള്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകള്‍?
എന്റെ വീടിന്റെ അടുത്തുള്ള കാരക്കാട്‌ എ.എം.എല്‍.പി സ്‌കൂളില്‍നിന്നാണ്‌ പഠനം ആരംഭിക്കുന്നത്‌. പിന്നീട്‌ ചാവക്കാട്‌ ഡിസ്‌ട്രിക്‌റ്റ്‌ ബോര്‍ഡ്‌ ഹൈസ്‌കൂളില്‍ പത്താം ക്ലാസ്‌ വരെ പഠിച്ചു. 1944-ലാണ്‌ പത്താം ക്ലാസ്‌ പാസ്സായത്‌. അവിടത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ എനിക്കായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത്‌ എനിക്ക്‌ ഇംഗ്ലീഷില്‍ വലിയ താല്‍പര്യമായിരുന്നു. ക്ലാസ്സില്‍ അധ്യാപകര്‍ മലയാളത്തില്‍ പറയുന്നതും ഞാന്‍ ഇംഗ്ലീഷിലാണ്‌ എഴുതിയിരുന്നത്‌. മുഹമ്മദന്‍ കോളേജില്‍ ചെന്നപ്പോള്‍ എന്റെ എസ്‌.എസ്‌.എല്‍.സി ബുക്ക്‌ നോക്കി വൈസ്‌ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ഗനി സാഹിബ്‌ പ്രിന്‍സിപ്പലിനോട്‌ പറഞ്ഞു: `ഇംഗ്ലീഷിലെ മാര്‍ക്ക്‌ നോക്കൂ'- 74 മാര്‍ക്കുണ്ടായിരുന്നു ഇംഗ്ലീഷില്‍. അന്നത്‌ ഉയര്‍ന്ന മാര്‍ക്കായിരുന്നു.
ഉപരിപഠനം എവിടെയായിരുന്നു?
ചാവക്കാട്‌ സ്‌കൂളില്‍നിന്ന്‌ പത്താംതരം പാസ്സായവര്‍ക്ക്‌ സാമൂതിരി കോളേജില്‍ സൗജന്യ ട്യൂഷനുണ്ടായിരുന്നു. എനിക്ക്‌ അതിനര്‍ഹതയുണ്ടായിരുന്നു. പക്ഷേ, സാമൂതിരി കോളേജിലെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ എനിക്ക്‌ പോകാന്‍ തോന്നിയില്ല. അയിത്താചരണം അവിടെ ശക്തമായിരുന്നു. സവര്‍ണ ഹിന്ദുക്കള്‍ക്കല്ലാതെ അധ്യാപകരെ തൊടാനോ മേശയുടെ അടുത്ത്‌ പോകാനോ പാടുണ്ടായിരുന്നില്ല. ക്ലാസ്സില്‍ മുന്നിലെ ബെഞ്ചില്‍ സവര്‍ണര്‍ക്ക്‌ മാത്രമാണ്‌ ഇരിക്കാന്‍ പറ്റുക. മുസ്‌ലിംകളും ക്രിസ്‌ത്യാനികളും പിന്നാക്ക ജാതിക്കാരും പിറകിലാണ്‌ ഇരിക്കേണ്ടത്‌. മൂത്രമൊഴിച്ചാല്‍ ശുചീകരണത്തിന്‌ വെള്ളവും കിട്ടുമായിരുന്നില്ല. എനിക്കു മുമ്പ്‌ ചാവക്കാട്‌ സ്‌കൂളില്‍നിന്ന്‌ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി സാമൂതിരി കോളേജില്‍ പഠിക്കാന്‍ പോയ പലര്‍ക്കും മോശമായ അനുഭവങ്ങളാണുണ്ടായിരുന്നത്‌. അതുകൊണ്ട്‌ ഞാന്‍ മദ്രാസില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചു.
മദ്രാസിലെ മുഹമ്മദന്‍ കോളേജില്‍നിന്നാണ്‌ ബി.എ പസ്സായത്‌. ഞാന്‍ അവിടെ ചേര്‍ന്ന വര്‍ഷം `മുഹമ്മദന്‍ കോളേജ്‌' എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്‌. അടുത്ത വര്‍ഷം `മുസ്‌ലിം കോളേജ്‌' എന്നാക്കി. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ `ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളേജ്‌' എന്ന്‌ പേരു മാറ്റി. `മുഹമ്മദന്‍ കോളേജില്‍ ചേര്‍ന്ന്‌ മുസ്‌ലിംകോളേജില്‍ പഠിച്ച്‌ ഗവണ്‍മെന്റ്‌ കോളേജില്‍നിന്ന്‌ പഠനം പൂര്‍ത്തിയാക്കി' എന്നു പറയാം. 1948 മാര്‍ച്ചിലായിരുന്നു ഫൈനല്‍ പരീക്ഷ. സര്‍വീസില്‍ ചേര്‍ന്നതിനു ശേഷമാണ്‌ എം.എ പാസ്സായത്‌. പ്രൈവറ്റായിട്ടായിരുന്നു അന്ന്‌ എം.എ പഠനം.
മദ്രാസിലേക്കുള്ള യാത്രയെക്കുറിച്ച്‌?
ഫലകി മൗലവിയും ഞാനും 1944-ലെ മധ്യവേനലവധിക്ക്‌ മദ്രാസിലേക്ക്‌ പോയി. വാണിയമ്പാടിയില്‍ ബുഖാരി സാഹിബിനെ കണ്ടു. അദ്ദേഹം അടുത്ത വര്‍ഷം മുഹമ്മദന്‍ കോളേജിലേക്ക്‌ മാറാന്‍ തീരുമാനിച്ചിരുന്നു. എന്നോടും മുഹമ്മദന്‍ കോളേജില്‍ ചേരാന്‍ പറഞ്ഞു. ആ യാത്രയിലാണ്‌ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്‌ സന്ദര്‍ശിച്ചത്‌. അന്ന്‌ കെ.സി. അബ്‌ദുല്ല മൗലവി അവിടെ വിദ്യാര്‍ഥിയായിരുന്നു. മലയാളി വിദ്യാര്‍ഥികളുടെ നേതാവും അദ്ദേഹമായിരുന്നു. അന്നവിടെ എന്തോ പ്രശ്‌നത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിസമരം നടക്കുന്നുണ്ടായിരുന്നു. കെ.സിയായിരുന്നു നേതൃത്വം നല്‍കിയത്‌.
കെ.സി വെറുമൊരു മതപണ്ഡിതനായിരുന്നില്ല. നല്ല ശുഷ്‌കാന്തിയുള്ള വ്യക്തിയായിരുന്നു. വ്യവസായം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളും അദ്ദേഹത്തിന്‌ നന്നായി അറിയാം. അവിടെ വെച്ചാണ്‌ ഞങ്ങള്‍ പരിചയപ്പെട്ടത്‌. അന്നു മുതല്‍ മരണം വരെ ഞങ്ങള്‍ വലിയ അടുപ്പത്തിലായിരുന്നു.
മദ്രാസിലെ വിദ്യാഭ്യാസത്തെക്കുറിച്ച്‌?
ഇന്റര്‍മീഡിയറ്റ്‌ കഴിഞ്ഞ ശേഷം ഞാന്‍ ബി.എ അറബിക്കിന്‌ അപേക്ഷിച്ചു. പക്ഷേ, എനിക്ക്‌ സീറ്റ്‌ തരാന്‍ പ്രിന്‍സിപ്പല്‍ വൈമുഖ്യം കാണിച്ചു. അറബിയില്‍ പി.എച്ച്‌.ഡി എടുത്ത ഡോ. അബ്‌ദുല്‍ ഹഖായിരുന്നു പ്രിന്‍സിപ്പല്‍. മൂന്നാഴ്‌ച കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു ചോദിച്ചു: `നിനക്ക്‌ മെഡിസിന്‌ ചേര്‍ന്നുകൂടേ?' ഞാന്‍ പറഞ്ഞു: `വീട്ടിലെ സാഹചര്യം അനുവദിക്കില്ല'. `എങ്കില്‍ ബി.എസ്‌.സി ആയിക്കൂടേ' എന്നായി അദ്ദേഹം. താല്‍പര്യമില്ലെന്നു പറഞ്ഞ്‌ ഞാനൊഴിവായി. അറബി പഠിക്കാനാണ്‌ ആഗ്രഹമെന്നും അറിയിച്ചു. അദ്ദേഹം പറഞ്ഞു: `നിന്റെ താല്‍പര്യം പരീക്ഷിക്കാനാണ്‌ സീറ്റ്‌ തരാതിരുന്നത്‌'. എനിക്ക്‌ ബി.എ അറബിക്കിന്‌ പ്രവേശനം തരികയും ചെയ്‌തു. കൂടുതലൊന്നും പഠിക്കാനുണ്ടായിരുന്നില്ല. കുറേയൊക്കെ എനിക്കറിയുമായിരുന്നു. ഞാന്‍ ഒരാള്‍ മാത്രമാണ്‌ ക്ലാസ്സിലുണ്ടായിരുന്നത്‌. ഒരുപാട്‌ ഒഴിവുസമയം ലഭിച്ചിരുന്നു.
ആ സമയങ്ങളെല്ലാം വായനക്ക്‌ ഉപയോഗപ്പെടുത്തി. മദ്രാസ്‌ ലൈബ്രറിയില്‍ പോയി ധാരാളം വായിക്കും. മത-ശാസ്‌ത്ര ഗ്രന്ഥങ്ങളെല്ലാം വായിക്കാറുണ്ടായിരുന്നു.
ബി.എ അറബിക്‌ തെരഞ്ഞെടുക്കാന്‍ കാരണം?
ഇന്റര്‍മീഡിയറ്റ്‌ കഴിഞ്ഞപ്പോള്‍ മദ്രാസ്‌ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്സിന്‌ സീറ്റ്‌ റിസര്‍വ്‌ ചെയ്‌തിരുന്നു, പ്രിന്‍സിപ്പല്‍. മെരിറ്റില്‍ അഡ്‌മിഷന്‍ ലഭിക്കാവുന്ന മാര്‍ക്ക്‌ എനിക്കുണ്ടായിരുന്നു. പക്ഷേ, വീട്ടിലെ സാഹചര്യം അനുകൂലമായിരുന്നില്ല. ഉമ്മക്കും ഉപ്പക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട്‌ മെഡിസിന്‍ പഠനം ആഗ്രഹമുണ്ടായിട്ടും ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെയാണ്‌ ബി.എ അറബിക്‌ തെരഞ്ഞെടുത്തത്‌. വൈദ്യശാസ്‌ത്രത്തില്‍ അതിയായ താല്‍പര്യമുണ്ടായിരുന്നതുകൊണ്ട്‌ പോസ്റ്റലായി ഹോമിയോപ്പതി പഠിച്ചു. പരീക്ഷയും പാസ്സായി. ഗവണ്‍മെന്റ്‌ കോഴ്‌സൊന്നും അന്നുണ്ടായിരുന്നില്ല. പ്രൈവറ്റായിട്ടായിരുന്നു പഠനവും പരീക്ഷയുമെല്ലാം.
ചികിത്സ നടത്താറുണ്ടോ?
ആദ്യമൊക്കെ പ്രാക്‌ടീസ്‌ ചെയ്‌തിരുന്നു. ഫാറൂഖ്‌ കോളേജില്‍ അധ്യാപകനായി വന്ന ശേഷവും ചികിത്സ നടത്തിയിരുന്നു. സൗജന്യമായി മരുന്ന്‌ നല്‍കും. കുറേ കഴിഞ്ഞപ്പോള്‍ ആളുകള്‍ മരുന്ന്‌ ചോദിച്ച്‌ ക്ലാസ്സിലേക്കും വരാന്‍ തുടങ്ങി. അങ്ങനെ അധ്യാപനത്തെ ബാധിക്കുമെന്ന്‌ തോന്നിയപ്പോഴാണ്‌ ചികിത്സ നിര്‍ത്തിയത്‌.
ഫാറൂഖ്‌ കോളേജിലെത്തുന്നത്‌ എപ്പോഴാണ്‌?
1948 ആഗസ്റ്റ്‌ 12-ന്‌ എന്നോട്‌ ഫറോക്കില്‍ വരാന്‍ പറഞ്ഞു. അന്ന്‌ ഫാറൂഖ്‌ കോളേജ്‌ ഉണ്ടായിരുന്നില്ല. ഖാന്‍ ബഹാദൂര്‍ ആറ്റക്കോയ തങ്ങളുടെ വീട്ടിലേക്കാണ്‌ ക്ഷണിച്ചിരുന്നത്‌. എനിക്ക്‌ പുറമെ മലയാളം അധ്യാപകനായി എത്തിയ കുര്യാക്കോസ്‌ മാസ്റ്റര്‍, കോളേജ്‌ കാര്യങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ സി.പി.എം മൊയ്‌തീന്‍ കോയ സാഹിബ്‌ എന്നിവരുമുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നു പേരെ സാക്ഷികളാക്കി, ബിസ്‌മി ചൊല്ലി ഫാറൂഖ്‌ കോളേജ്‌ തുടങ്ങിയിരിക്കുന്നുവെന്ന്‌ ആറ്റക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. അതായിരുന്നു ഫാറൂഖ്‌ കോളേജിന്റെ ആരംഭം. അപ്പോള്‍ വിദ്യാര്‍ഥികളൊന്നും ഉണ്ടായിരുന്നില്ല.
അന്ന്‌ തുടങ്ങിയ ഫാറൂഖ്‌ കോളേജിലെ അധ്യാപകജീവിതം 1983 മാര്‍ച്ച്‌ 31-ലെ റിട്ടയര്‍മെന്റോടെയാണ്‌ അവസാനിക്കുന്നത്‌. 35 വര്‍ഷക്കാലം കോളേജിലുണ്ടായിരുന്നു. അറബി അധ്യാപകനായി തുടങ്ങി പ്രിന്‍സിപ്പലായിട്ടാണ്‌ വിരമിച്ചത്‌. നാലു വര്‍ഷമാണ്‌ പ്രിന്‍സിപ്പല്‍ സ്ഥാനത്തുണ്ടായിരുന്നത്‌.
ശാസ്‌ത്രവിഷയങ്ങളിലുള്ള താല്‍പര്യത്തെക്കുറിച്ച്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. വിശദീകരിക്കാമോ?
ശാസ്‌ത്രവിഷയങ്ങളെക്കുറിച്ച്‌ ഞാനൊരുപാട്‌ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ശാസ്‌ത്രകൃതികള്‍ ധാരാളം വായിച്ചിട്ടുണ്ട്‌. അവയെല്ലാം മതത്തിനെതിരാണ്‌. പക്ഷേ, നമ്മളത്‌ വായിക്കുമ്പോള്‍ മതത്തിനെതിരായല്ല, മതത്തിന്റെ വിഷയമായാണ്‌ ശാസ്‌ത്രവിഷയങ്ങള്‍ മനസ്സിലാക്കാനാവുക. മതവും ശാസ്‌ത്രവും, അല്ലെങ്കില്‍ ഖുര്‍ആനും ശാസ്‌ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ മലയാളത്തില്‍ ആദ്യമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തത്‌ ഞാനാണെന്ന്‌ തോന്നുന്നു.
നിരവധി പുസ്‌തകങ്ങള്‍ ഈ വിഷയകമായി വായിച്ചിട്ടുണ്ട്‌. `തിങ്കേഴ്‌സ്‌ ലൈബ്രറി' എന്ന പേരില്‍ യുക്തിവാദികള്‍ ഇറക്കിയ ഒരു ഗ്രന്ഥപരമ്പരയുണ്ട്‌. അത്‌ ഞാന്‍ വായിച്ചിട്ടുണ്ട്‌. അതിന്റെ പഴയ അഞ്ഞൂറോളം കോപ്പികള്‍ ഫാറൂഖ്‌ കോളേജ്‌ ലൈബ്രറിയിലുണ്ട്‌. അവ അധികവും മതത്തിനെതിരാണ്‌, ശാസ്‌ത്രത്തിന്‌ അനുകൂലവും. യഥാര്‍ഥത്തില്‍ മതം എന്നതുകൊണ്ട്‌ അതിലുദ്ദേശിക്കുന്നത്‌ ക്രിസ്‌തുമതമാണ്‌. ക്രിസ്‌തുമതമെന്നാല്‍ പുരോഹിതന്മാരുടെ, പാതിരിമാരുടെ മതം. അവര്‍ നിരവധി ക്രൂരതകള്‍ ശാസ്‌ത്രകാരന്മാരോട്‌ കാണിച്ചിട്ടുണ്ട്‌. തീയിലിട്ടും വിഷം കൊടുത്തുമൊക്കെ ശാസ്‌ത്രജ്ഞരെ ക്രൈസ്‌തവ നേതൃത്വം കൂട്ടത്തോടെ കൊന്നുകളഞ്ഞിട്ടുണ്ട്‌.
ഇത്തരം ചരിത്രമൊക്കെ വായിക്കുമ്പോള്‍ ശാസ്‌ത്രത്തോട്‌ ആഭിമുഖ്യം തോന്നും. യുക്തിവാദികളിലും നല്ല വ്യക്തികളുണ്ടായിരുന്നുവെന്നും ഡാര്‍വിന്‍ ഒരു മഹാനായിരുന്നുവെന്നും തോന്നാറുണ്ട്‌. ഡാര്‍വിന്‍ ബഹുമാനിക്കപ്പെേടണ്ടവനാണെന്നാണ്‌ എന്റെ അഭിപ്രായം. ഇപ്പോഴും ഞാന്‍ ഡാര്‍വിന്‍ തിയറിയെ എതിര്‍ക്കാറില്ല.
ഡാര്‍വിന്‍ സിദ്ധാന്തം മതവിശ്വാസത്തിന്‌ എതിരാണെന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്‌?
ഡാര്‍വിന്‍ സിദ്ധാന്തം അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്‌ എതിരായിട്ടുള്ളതല്ല, സൃഷ്‌ടിപ്പിന്റെ എവല്യൂഷനാണത്‌. അതില്‍ തെറ്റില്ലെന്നാണ്‌ എന്റെ വിശ്വാസം. ചില സിദ്ധാന്തങ്ങളിലെല്ലാം തെറ്റുണ്ടാകാം. ഡാര്‍വിന്‍ നടത്തിയ പഠനം ഖുര്‍ആനില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ മുസ്‌ലിംകള്‍ നടത്തേണ്ടതായിരുന്നു. `അവര്‍ക്ക്‌ ഭൂമിയില്‍ സഞ്ചരിച്ച്‌ അല്ലാഹു സൃഷ്‌ടിപ്പ്‌ എങ്ങനെ ആരംഭിച്ചുവെന്ന്‌ പഠിച്ചുകൂടേ' എന്ന ഖുര്‍ആനികാഹ്വാനം ഉള്‍ക്കൊണ്ട്‌ മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങേണ്ടതായിരുന്നു. ഒരുപാട്‌ യാത്രചെയ്‌ത്‌, ഫോസിലുകള്‍ ശേഖരിച്ച്‌, ഗവേഷണ പഠനങ്ങള്‍ നടത്തിയാണ്‌ ഡാര്‍വിന്‍ തന്റെ തിയറി ആവിഷ്‌കരിച്ചത്‌. അതെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. എന്നാല്‍ മുഴുവനായും തള്ളിക്കളയേണ്ടതുമില്ല. അത്‌ മതവിരുദ്ധമോ ദൈവവിരുദ്ധമോ അല്ല. ഡാര്‍വിന്‍ ദൈവനിഷേധിയായിരുന്നില്ല, ദൈവവിശ്വാസിയിരുന്നു.
ആദം നബിയുടെ സൃഷ്‌ടിപ്പും പരിണാമസിദ്ധാന്തവും തമ്മില്‍ ഏറ്റുമുട്ടുന്നില്ലേ?
ഇല്ല. ആദം നബി മനുഷ്യരില്‍ ആദ്യത്തെയാളാണ്‌; സൃഷ്‌ടികളില്‍ ഒന്നാമനല്ല. ഇതര സൃഷ്‌ടികളെയെല്ലാം സൃഷ്‌ടിച്ച ശേഷമാണ്‌ മനുഷ്യനെ പടച്ചതെന്ന്‌ ഖുര്‍ആന്‍ പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. `ഭൂമിയില്‍ ഞാന്‍ പ്രതിനിധിയെ നിശ്ചയിക്കുന്നു'വെന്ന്‌ മനുഷ്യസൃഷ്‌ടിപ്പിന്റെ തുടക്കത്തില്‍ അല്ലാഹു പറയുന്നുണ്ട്‌. അപ്പോള്‍ മലക്കുകളും ജിന്നുകളുമെല്ലാം ഇവിടെ ഉണ്ടായിരുന്നുവെന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഡാര്‍വിന്‍ പറഞ്ഞതും അതുതന്നെയാണ്‌; അതായത്‌ അവസാനം മനുഷ്യനായി വളര്‍ന്നു. അവസാനമാണ്‌ മനുഷ്യനെ സൃഷ്‌ടിച്ചത്‌ എന്നു പറയുന്നതും അവസാനം മനുഷ്യനായി വളര്‍ന്നുവെന്ന്‌ പറയുന്നതും തമ്മില്‍ വാചകത്തിലും സങ്കല്‍പത്തിലും വ്യത്യാസമുണ്ടെങ്കിലും വസ്‌തുതയില്‍ വ്യത്യാസമില്ല. അതുകൊണ്ട്‌ ഡാര്‍വിന്‍ സിദ്ധാന്തം തെറ്റെന്ന്‌ പറയാന്‍ കഴിയില്ല.
വായനയില്‍നിന്നുണ്ടായ പ്രത്യേക അനുഭവങ്ങള്‍?
മദ്രാസ്‌ ലൈബ്രറിയില്‍ വെച്ച്‌ ഞാന്‍ വായിച്ച ഒരു യൂറോപ്യന്‍ എഴുത്തുകാരന്റെ പുസ്‌തകത്തില്‍, `ഹിജ്‌റ ആറാം വര്‍ഷം ഒരു സ്വഹാബി ചൈനയില്‍ എത്തിയിരുന്നു'വെന്ന്‌ രേഖപ്പെടുത്തിയതായി കാണാന്‍ കഴിഞ്ഞു. ഏതായിരുന്നു പുസ്‌തകമെന്ന്‌ ഓര്‍മയില്ല. `ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കണ'മെന്ന്‌ ഒരു പ്രവാചകവചനമുണ്ട്‌. അതെത്ര ദുര്‍ബലമാണെങ്കിലും സ്വഹാബിമാര്‍ പഠനത്തിനു വേണ്ടി ചൈനയില്‍ പോയിരുന്നുവെന്ന്‌ വ്യക്തമാണ്‌. നബി(സ)യുടെ സാന്നിധ്യമുള്ള അറേബ്യയില്‍ ലഭിക്കാത്ത എന്ത്‌ `ഇല്‍മാ'ണ്‌ ചൈനയില്‍ ലഭിക്കാനുണ്ടായിരുന്നത്‌.
`ഇല്‍മ്‌' എന്ന പ്രയോഗത്തിന്‌ വിശാലമായ അര്‍ഥങ്ങളുണ്ട്‌. എല്ലാ ജ്ഞാനവും ഇല്‍മാണ്‌. ഖുര്‍ആന്‍ പഠിച്ചാല്‍ അത്‌ ബോധ്യം വരും. ഖുര്‍ആനില്‍ ഇല്‍മ്‌, ആലിം എന്നെല്ലാം പറയുന്നത്‌ ഇന്ന്‌ വിവക്ഷിക്കപ്പെടുന്ന അര്‍ഥത്തിലല്ല. ഇന്നത്തെ ഇല്‍മും ആലിമും ഫിഖ്‌ഹ്‌, നഹ്‌വ്‌, ഇല്‍മുല്‍കലാം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടത്‌ മാത്രമാണ്‌. പക്ഷേ, ഖുര്‍ആനില്‍ പറയുന്ന ഇല്‍മ്‌ പ്രപഞ്ചത്തെയാകമാനം ഉള്‍ക്കൊള്ളുന്നതാണ്‌. ഇന്ന്‌ നാം ഫിസിക്‌സ്‌, കെമിസ്‌ട്രി, ആസ്‌ട്രോണമി തുടങ്ങിയ പേരുകളില്‍ പറയാറുള്ളതൊക്കെ ഖുര്‍ആനികഭാഷയില്‍ ഇല്‍മാണ്‌. ഇത്തരം വിഷയങ്ങളെല്ലാം അറിയുന്നവനാണ്‌ ആലിം. `അല്ലാഹുവിന്റെ അടിമകളില്‍ അവനെ ഭയപ്പെടുന്നത്‌ ആലിമുകള്‍ (പണ്ഡിതര്‍) മാത്രമായിരിക്കുമെ'ന്ന്‌ ഖുര്‍ആന്‍ പറയുന്നു. ഒരുപാട്‌ ശാസ്‌ത്രവിഷയങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞ ശേഷമാണ്‌ ഇത്‌ പറഞ്ഞിട്ടുള്ളത്‌. ഇല്‍മിനെക്കുറിച്ച നമ്മുടെ സങ്കല്‍പം തെറ്റാണ്‌. ജ്ഞാനത്തിന്റെ നിസ്സാരമായൊരംശം മാത്രം മനസ്സിലാക്കിയവരെയാണിന്ന്‌ നാം ആലിം എന്ന്‌ പറയുന്നത്‌. വിശാല അര്‍ഥത്തിലുള്ള ഇല്‍മ്‌ നാം അവഗണിച്ചു. ഇത്തരമൊരു വിഷയം ബോധ്യം വന്നപ്പോഴാണ്‌ ഖുര്‍ആനും ശാസ്‌ത്രവും തമ്മില്‍ താരതമ്യപഠനം നടത്താനും തദ്വിഷയകമായി എഴുതാനും പ്രസംഗിക്കാനുമൊക്കെ തുടങ്ങിയത്‌.
വായനയുടെ സ്വഭാവമെന്തായിരുന്നു?
ഉപകാരമുള്ളതേ വായിക്കൂ. നോവലുകള്‍ വായിക്കുന്ന പതിവില്ല. മതം,ശാസ്‌ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പുസ്‌തകങ്ങളാണ്‌ കൂടുതല്‍ വായിക്കാറ്‌. വായനക്കിടയില്‍ ലഭിക്കുന്ന പ്രധാന കാര്യങ്ങള്‍ കുറിച്ചുവെക്കാറുണ്ട്‌. വായനക്കിടയിലുണ്ടായ അനുഭവങ്ങളിലൊന്ന്‌ ഇമാം റാസിയുടെ തഫ്‌സീറില്‍നിന്ന്‌ ലഭിച്ച ചില അറിവുകളാണ്‌.
ജാലിനൂസ്‌ അലോപ്പതിയുടെ പൂര്‍വപിതാവാണ്‌. ഗ്യാലന്‍ എന്നാണ്‌ ഇംഗ്ലീഷില്‍ പറയുക. അദ്ദേഹം ഒരാളെ ചികിത്സിച്ചു. പക്ഷേ, അസുഖം മാറിയില്ല. ദീര്‍ഘനാള്‍ അതിനെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചു. ഒരു ദിവസം രാത്രി അദ്ദേഹം ഒരു സ്വപ്‌നം കണ്ടു. രോഗിയുടെ രണ്ട്‌ വിരലുകള്‍ മുറിക്കുന്നതായിരുന്നു സ്വപ്‌നം. അദ്ദേഹം സ്വപ്‌നത്തില്‍ കണ്ടതുപോലെ ചെയ്‌തു. അതോടെ രോഗിയുടെ അസുഖം മാറി. ഇത്‌ ഇമാം റാസി രേഖപ്പെടുത്തിയിട്ടുണ്ട്‌. മറ്റൊന്ന്‌ സൂറത്തുല്‍ അസ്വ്‌റിനെക്കുറിച്ചാണ്‌. കാലത്തെ പിടിച്ച്‌ അല്ലാഹു സത്യം ചെയ്‌തിരിക്കുന്നു. ഇമാം റാസി പറയുന്നു: ഞാന്‍ അതിനെ കുറിച്ച്‌ കുറേ ചിന്തിച്ചു. പക്ഷേ എന്താണതിന്റെ പൊരുള്‍ എന്ന്‌ എനിക്ക്‌ മനസ്സിലായില്ല. അങ്ങനെ ഒരിക്കല്‍ ഞാന്‍ ബള്‍ഗാറില്‍ (ബള്‍ഗേറിയ ആയിരിക്കാം) പോയി. അവിടെ ഒരാള്‍ ഐസ്‌ തലയില്‍ വെച്ച്‌ വില്‍ക്കാന്‍ നടക്കുന്നു. അയാള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: `ഐസ്‌ വേണ്ടവര്‍ വേഗം വാങ്ങണം. ഇത്‌ കാലം പോലെയാണ്‌'. ഇതു കേട്ട്‌ ഞാന്‍ ചിന്തിച്ചു: കാലവും ഐസും തമ്മിലെന്താണ്‌ സാദൃശ്യം? ഐസ്‌ വേഗം അലിഞ്ഞലിഞ്ഞ്‌ വെള്ളമായിത്തീരും. കാലവും അങ്ങനെത്തന്നെ. പെട്ടെന്ന്‌ കടന്നുപോകും. പിന്നീട്‌ തിരിച്ചുകിട്ടില്ല. ഇതായിരിക്കണം അല്ലാഹു കാലത്തെ സത്യം ചെയ്യാന്‍ കാരണമെന്ന്‌ എനിക്ക്‌ തോന്നിയെന്ന്‌ ഇമാം റാസി രേഖപ്പെടുത്തിയിട്ടുണ്ട്‌.
മതപഠനമേഖല ആശാവഹമാണെന്ന്‌ പറയാന്‍ കഴിയുമോ? മദ്‌റസകള്‍, പള്ളിദര്‍സുകള്‍, അറബിക്‌ കോളേജുകള്‍ തുടങ്ങിയവയിലെ പഠനരീതികളെക്കുറിച്ച അഭിപ്രായം?
മുസ്‌ലിംസമൂഹത്തിന്റെ വിദ്യാഭ്യാസമേഖലക്ക്‌ സംഭവിച്ച ഏറ്റവും വലിയ ദുരന്തം മതപരം, ഭൗതികം എന്നിങ്ങനെ വിദ്യാഭ്യാസത്തെ വിഭജിച്ചു എന്നതാണ്‌. ഗുരുതരമായ അനന്തരഫലങ്ങളാണ്‌ ഈ വിഭജനം സൃഷ്‌ടിച്ചിട്ടുള്ളത്‌. ആരാധനാകാര്യങ്ങളെയും സാമ്പത്തികവും മറ്റുമായ ചില ഇടപാടുകളെയും കുറിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ളതായി മതപഠനം ചുരുങ്ങി. ഇസ്‌ലാമിന്റെ അടിത്തറയായ പരമസത്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന വിജ്ഞാനം മുസ്‌ലിംകളിലില്ലാതായി. ഈമാന്‍ കാര്യങ്ങളെന്ന പേരില്‍ എണ്ണി പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നതായി ഇത്‌ മാറി. വിശ്വാസത്തെ (ഈമാനിനെ) ഊട്ടിയുറപ്പിക്കാന്‍ അനിവാര്യമായ പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള ജ്ഞാനശാഖകള്‍ `ഭൗതികം' എന്ന തലക്കെട്ടിനു താഴെയായി. ഇത്തരം വിഷയങ്ങള്‍ പഠിക്കുന്നത്‌ പരീക്ഷകള്‍ പാസ്സാകാനും ജോലി നേടാനും മറ്റു ഭൗതിക ലക്ഷ്യങ്ങള്‍ക്കും വേണ്ടിയായിത്തീര്‍ന്നു. ഏകദൈവത്വം, പരലോക ജീവിതം എന്നിവയിലുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ `ഭൗതിക'വിജ്ഞാനീയങ്ങള്‍ ഉപയോഗിക്കുന്നില്ല. അവക്ക്‌ അത്തരമൊരു മാനവും ഇന്ന്‌ കല്‍പിക്കപ്പെടുന്നില്ല.
ഇന്ന്‌ മുസ്‌ലിം വിദ്യാഭ്യാസരംഗത്തെ മുഖ്യമായ പരിപാടി സ്ഥാപനങ്ങള്‍ നടത്തലും കോഴ വാങ്ങലും സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യലുമൊക്കെയാണ്‌. ഭൗതികമെന്ന്‌ വിവക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസം യഥാര്‍ഥ രീതിയില്‍ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ഇഹലോകത്തും പരലോകത്തും അത്‌ വമ്പിച്ച പ്രയോജനം ചെയ്യുമായിരുന്നു. 

അറബിക്‌ കോളേജുകളില്‍നിന്നും ഇതര ഇസ്‌ലാമിക പാഠശാലകളില്‍നിന്നും ലഭിക്കുന്ന ഫലം ഒട്ടും ആശാവഹമല്ല. എന്താണ്‌ പരിഹാരം?
ഭൗതികവിഷയങ്ങള്‍ എന്ന്‌ പറയാറുള്ള ജ്ഞാനശാഖകളും അറബിക്‌ കോളേജുകളില്‍ പഠനവിഷയങ്ങളാകണം. അതിനാവശ്യമായ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താന്‍ അവര്‍ സന്നദ്ധരാകണം.
ജ്ഞാനവും വിജ്ഞാനവും രണ്ടാണ്‌. ജ്ഞാനം അറിവാണ്‌. വിജ്ഞാനമെന്നാല്‍ അറിവ്‌ മുഖേന നമ്മുടെ ഹൃദയത്തിന്‌ ലഭിക്കുന്ന വികാസവും കൂടിയാണ്‌. നമ്മുടെ വിദ്യാഭ്യാസത്തില്‍ വിജ്ഞാനമില്ല, ജ്ഞാനം മാത്രമേയുള്ളൂ. ഡോ. എസ്‌. രാധാകൃഷ്‌ണന്റെ ഒരു പുസ്‌തകത്തിന്റെ മുഖവുരയില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളത്‌ `ജ്ഞാനം വിജ്ഞാനസഹിതം സമ്പാദിക്കണം' എന്നാണ്‌. നോളജ്‌ വിസ്‌ഡത്തോടൊപ്പം, ഇല്‍മ്‌ ഇര്‍ഫാനോടൊപ്പം സമ്പാദിക്കണം.
മതപരം, ഭൗതികം എന്നിങ്ങനെ രണ്ട്‌ വിജ്ഞാനങ്ങളില്ല. എല്ലാ അറിവും ദൈവികമാണ്‌, ഖുര്‍ആനികമാണ്‌. മതവിജ്ഞാനം എന്ന്‌ ഇന്ന്‌ പറയുന്നത്‌ ആകെയുള്ള വിജ്ഞാനത്തിന്റെ വളരെ നിസ്സാരമായൊരു ഭാഗം മാത്രമാണ്‌.
വളരെ പ്രധാനപ്പെട്ട പലതും `മതപരം' എന്ന വിവക്ഷക്ക്‌ പുറത്താണ്‌. അല്ലാഹുവിന്റെ സൃഷ്‌ടികളെക്കുറിച്ച്‌ നാം പഠിക്കുന്നില്ല. `ആകാശ ഭൂമികളിലുള്ള അല്ലാഹുവിന്റെ സാമ്രാജ്യങ്ങളെക്കുറിച്ച്‌' പഠിക്കണമെന്ന്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. അതെല്ലാം ഭൗതികവിജ്ഞാനങ്ങളാണെന്നു പറഞ്ഞ്‌ അവഗണിക്കുന്നു. വാസ്‌തവത്തില്‍ മതവിജ്ഞാനത്തിന്റെ കാതലായ ഭാഗം അതാണ്‌.
ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു?
യൂറോപ്പില്‍ മതവും ശാസ്‌ത്രവും തമ്മിലുണ്ടായ സംഘട്ടനം വൈജ്ഞാനിക മേഖലയെ കാര്യമായി ബാധിച്ചു. മതപരം, ഭൗതികം എന്നിങ്ങനെ വിജ്ഞാനങ്ങള്‍ വേര്‍തിരിക്കപ്പെട്ടു. ഈ യൂറോപ്യന്‍ ചിന്താഗതി മുസ്‌ലിംസമൂഹത്തെയും സ്വാധീനിച്ചതിന്റെ ഫലമാണ്‌ ഈ ദുരന്തം.
കേരള മുസ്‌ലിംകള്‍ കഴിഞ്ഞ കാലത്ത്‌ ഭൗതികവിദ്യാഭ്യാസത്തില്‍നിന്ന്‌ മാറിനിന്ന സാഹചര്യമുണ്ടായിരുന്നുവല്ലോ?
ഭൗതികവിഷയങ്ങള്‍ പഠിക്കുന്നത്‌ തെറ്റാണെന്ന്‌ വിശ്വസിച്ചിരുന്ന പലരുമുണ്ടായിരുന്നു കേരള മുസ്‌ലിംകളില്‍. ഇംഗ്ലീഷ്‌ ഭാഷാപഠനം ഹറാമാണെന്ന്‌ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത ധാരാളം മതപണ്ഡിതന്മാരുണ്ടായിരുന്നു ഇവിടെ. മദ്രാസില്‍ പഠിക്കാന്‍ പോയ ഞാന്‍ ആദ്യമായി നാട്ടില്‍ വന്നപ്പോള്‍ അമ്മാവന്റെ വീട്ടില്‍ പോയി. അവിടെ മൗലിദ്‌ നടക്കുന്നുണ്ടായിരുന്നു. വലിയ വലിയ പണ്ഡിതന്മാര്‍ തലയണപ്പുറത്തും സഹായികള്‍ പിറകിലും ഇരിക്കുന്നു. ചാവക്കാട്‌ മുഹമ്മദലി മുസ്‌ലിയാരും കുഞ്ഞഹമ്മദ്‌ ഹാജിയും തലയണപ്പുറത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടു പേരും പ്രഗത്ഭര്‍. കുഞ്ഞഹമ്മദ്‌ ഹാജി പത്തുകൊല്ലം മദീനയില്‍ പോയി പഠിച്ച വ്യക്തിയാണ്‌. എന്നെ കണ്ടപ്പോള്‍ മുഹമ്മദലി മുസ്‌ലിയാര്‍ പറഞ്ഞു: `ആളുകള്‍ക്ക്‌ കഞ്ഞികുടിക്കാന്‍ വകയുണ്ടെങ്കില്‍ കുട്ടികളെ നരകത്തിലേക്ക്‌ തയാറാക്കുകയാണ്‌.' കുഞ്ഞഹമ്മദ്‌ ഹാജി ചോദിച്ചു: `നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?' എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ മുഹമ്മദലി മുസ്‌ലിയാര്‍ വിശദീകരിച്ചു: `കണ്ടില്ലേ, ഇവന്‍ മദ്രാസില്‍ പോയി ഇംഗ്ലീഷ്‌ പഠിക്കുകയാണ്‌. നരകത്തിലെ ഭാഷ. ഇശാ-മഗ്‌രിബിനിടയില്‍ ഇംഗ്ലീഷല്ലേ പറയുക.'
അതിനു ശേഷം 4 വര്‍ഷം കഴിഞ്ഞാണ്‌ ഞാന്‍ ഫാറൂഖ്‌ കോളേജില്‍ വരുന്നത്‌. ഞാന്‍ വന്ന്‌ മൂന്നാം വര്‍ഷം മുഹമ്മദലി മുസ്‌ലിയാര്‍ കോളേജില്‍ വന്നു. അദ്ദേഹത്തിന്റെ ഇളയമകന്‍ ഖാദറിനെ ഇന്റര്‍മീഡിയറ്റിന്‌ ചേര്‍ത്തു. ഖാദര്‍ രണ്ടു വര്‍ഷം ഇവിടെ പഠിച്ചു. പിന്നീട്‌ മെഡിസിന്‌ ചേര്‍ന്നു, ഡോക്‌ടറായി. റിട്ടയര്‍ ചെയ്‌തു. രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചു.
ഇതായിരുന്നു അവസ്ഥ. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തോട്‌ ആദ്യം എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. പിന്നീട്‌ അവര്‍ക്ക്‌ മാറ്റങ്ങള്‍ വന്നു. സ്വന്തം മക്കളെ ഭൗതികവിദ്യാഭ്യാസത്തിന്‌ അയക്കാന്‍ തുടങ്ങി.
സ്‌പെയിനും ബഗ്‌ദാദുമുള്‍പ്പെടെയുള്ള സമ്പന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അവയെല്ലാം അറിയപ്പെട്ടത്‌ ശാസ്‌ത്ര-വൈജ്ഞാനികരംഗങ്ങളിലുള്ള വളര്‍ച്ചയുടെ പേരിലാണ്‌. പക്ഷേ, അത്തരമൊരവസ്ഥ വര്‍ത്തമാന മുസ്‌ലിംസമൂഹത്തിനില്ല. ഇതിനു കാരണം?
ശാസ്‌ത്ര-വൈജ്ഞാനികമേഖലകളൊന്നും ഇന്ന്‌ മതവുമായി ബന്ധപ്പെട്ടല്ല ഉള്ളത്‌. `ഭൗതിക'വിഷയങ്ങള്‍ പഠിക്കുന്നത്‌ മതത്തിന്റെ അടിസ്ഥാനത്തിലോ പ്രചോദനത്താലോ അല്ല. അബ്ബാസിയാ ഭരണകാലത്ത്‌ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതന്മാരിലൊരാള്‍ ഹുനൈനുബ്‌നു ഇസ്‌ഹാഖ്‌ എന്ന ക്രിസ്‌ത്യന്‍ ഭിഷഗ്വരനായിരുന്നു. അദ്ദേഹമൊരിക്കല്‍ ഇസ്‌ലാമിക പണ്ഡിതന്മാരോട്‌ ചോദിച്ചു: `നിങ്ങളുടെ മതത്തില്‍ വൈദ്യശാസ്‌ത്രത്തെക്കുറിച്ച്‌ വല്ലതും പറഞ്ഞിട്ടുണ്ടോ?' അവര്‍ നല്‍കിയ മറുപടി ഒരു നബിവചനമായിരുന്നു: `ആമാശയമാണ്‌ സര്‍വ രോഗങ്ങളുടെയും കേന്ദ്രം. പഥ്യമാണ്‌ എല്ലാ ശമനങ്ങള്‍ക്കും അടിസ്ഥാനം.' ഇതു കേട്ട്‌ ഹുനൈന്‍ പറഞ്ഞു: `നിങ്ങളുടെ മതത്തില്‍ വൈദ്യശാസ്‌ത്രത്തെക്കുറിച്ച്‌ ഇനിയൊന്നും പറയാനില്ലല്ലോ. മുഴുവന്‍ ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌.' അന്നത്തെ പണ്ഡിതന്മാര്‍ എല്ലാ വിജ്ഞാനീയങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു. മതപണ്ഡിതന്‍ എന്നറിയപ്പെട്ടവരും മറ്റു വിഷയങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്‌തിരുന്നു. പില്‍ക്കാലത്ത്‌ നിര്‍ഭാഗ്യവശാല്‍ ഇതിലെല്ലാം മാറ്റം വന്നു.
സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ്‌ ഇങ്ങനെയാണ്‌: `നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം അളക്കുവിന്‍. അതില്‍ അനുഗ്രഹമുണ്ട്‌.' ഒരു മതപണ്ഡിതനോട്‌ ഞാനിതിനെക്കുറിച്ച്‌ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: `പ്രസ്‌തുത ഹദീസ്‌ കിതാബുല്‍ ബൈഇല്‍(കച്ചവടത്തെക്കുറിച്ച അധ്യായം) ആണ്‌ വന്നിട്ടുള്ളത്‌. ഭക്ഷണസാധനങ്ങള്‍ അളന്നുകൊടുക്കണമെന്നാണ്‌ ഈ ഹദീസിന്റെ ഉദ്ദേശ്യം.'
ഞാന്‍ മനസ്സിലാക്കിയത്‌ അതല്ല. ഭക്ഷണം കഴിക്കുമ്പോള്‍ അളന്ന്‌ കണക്കാക്കി കഴിക്കണം, ഇത്രയേ ഞാന്‍ കഴിക്കൂ എന്ന്‌ തീരുമാനിക്കണം. നമ്മുടെ ഇപ്പോഴത്തെ രീതി വയറു നിറക്കലാണ്‌. ഇത്‌ ശരിയല്ല. മറ്റൊരു ഹദീസില്‍ വയറിന്റെ മൂന്നിലൊന്നേ ഭക്ഷണം കഴിക്കാവൂ എന്നുണ്ട്‌. ശേഷിക്കുന്ന ഒരു ഭാഗം വെള്ളം കുടിക്കണം. മൂന്നാമത്തെ ഭാഗം ശ്വാസോഛ്വാസത്തിനു വേണ്ടി ഒഴിച്ചിടണം. അതും ഒരുതരം അളക്കലാണല്ലോ.
ഈ രണ്ട്‌ ഹദീസുകളും പരസ്‌പരബന്ധിതമാണല്ലോ?
അതേ. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത്‌ ആശയം മനസ്സിലാക്കേണ്ടതാണ്‌. പക്ഷേ, ബുഖാരി തന്നെ ഇത്‌ കച്ചവടത്തെക്കുറിച്ചുള്ള അധ്യായത്തിലാണ്‌ കൊടുത്തിട്ടുള്ളത്‌. ഹദീസിന്റെ ആശയം മനസ്സിലാക്കുന്നതിലുള്ള പ്രശ്‌നമാണിത്‌.
ഇത്തരം വ്യാഖ്യാനങ്ങള്‍ ഫിഖ്‌ഹിലാണല്ലോ കാണുന്നത്‌?
അതേ. ഫിഖ്‌ഹ്‌ യഥാര്‍ഥത്തില്‍ വിജ്ഞാനത്തിന്റെ ഒരു നിസ്സാര ഭാഗമാണ്‌. നിസ്സാരമെന്ന്‌ പറഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ എതിര്‍ക്കും. ദീനിന്റെ കാര്യത്തെ നിസ്സാരവത്‌കരിക്കുകയാണെന്ന്‌ ധരിക്കും. പക്ഷേ, അങ്ങനെയല്ല. നമുക്ക്‌ പഠിക്കാനുള്ളത്‌ വളരെ വിശാലമാണ്‌. മുസ്‌ലിംസമുദായം തേടുന്നത്‌ വിജ്ഞാനമല്ല, ഫിഖ്‌ഹാണ്‌. ഫിഖ്‌ഹ്‌ നാം തെറ്റിദ്ധരിച്ച മതവിജ്ഞാനമാണ്‌. ഇസ്‌ലാമികമായി ജീവിക്കാനാവശ്യമായ നിയമങ്ങള്‍ അറിയാനാണ്‌ ഫിഖ്‌ഹ്‌. പക്ഷേ, പലരും ജീവിക്കുന്നതു തന്നെ ഫിഖ്‌ഹിനാണ്‌.
മതവിദ്യാലയങ്ങളില്‍ പൊതുവെ ഖുര്‍ആനേക്കാള്‍ പ്രാധാന്യം ഫിഖ്‌ഹിനാണല്ലോ നല്‍കപ്പെടുന്നത്‌?
ഖുര്‍ആന്‍ ഓതാന്‍ പഠിക്കുക, കുറച്ച്‌ തജ്‌വീദ്‌ അഥവാ പാരായണ നിയമം മനസ്സിലാക്കുക, അല്‍പം മനഃപാഠമാക്കുക- ഇതാണ്‌ പ്രധാനമായും നടക്കുന്നത്‌. അര്‍ഥം പഠിക്കുന്നത്‌ തീരെ വൈകിയാണ്‌, വിശദീകരണം പഠിക്കുന്നത്‌ വളരെ കുറവും. ഖുര്‍ആനെക്കുറിച്ച പഠനവും ഗവേഷണവും ചിന്തയുമാണുണ്ടാകേണ്ടത്‌. പക്ഷേ, ഈ വശം സമുദായം അവഗണിച്ചിരിക്കുന്നു. ഇന്ന ഫീ ഖല്‍ഖിസ്സമാവാത്തി... എന്നു തുടങ്ങുന്ന, പ്രാപഞ്ചിക ദൃഷ്‌ടാന്തങ്ങളില്‍ ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആയത്ത്‌ ഇറങ്ങിയത്‌ രാത്രിയായിരുന്നു. അടുത്ത ദിവസം രാവിലെ സ്വുബ്‌ഹിന്‌ ബിലാല്‍(റ) നബി(സ)യുടെ അടുത്ത്‌ വന്നു. നബി(സ) സുജൂദില്‍ കിടന്ന്‌ കരയുകയായിരുന്നു. ബിലാല്‍(റ) അന്വേഷിച്ചപ്പോള്‍ നബി(സ) പ്രസ്‌തുത ആയത്ത്‌ ഓതിക്കേള്‍പ്പിച്ചു. എന്നിട്ട്‌ പറഞ്ഞു: `ഈ ആയത്ത്‌ ഓതുകയും അതേക്കുറിച്ച്‌ ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ്‌ നാശം'. ഇത്‌ മൂന്നു തവണ നബി(സ) ആവര്‍ത്തിച്ചു.
എല്ലാ വിജ്ഞാനശാഖകളിലും ഖുര്‍ആനികാടിത്തറകളില്‍നിന്ന്‌ പഠനവും ഗവേഷണവും ചിന്തയും നടക്കേണ്ടതുണ്ടെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഈ വശം അവഗണിച്ചതാണ്‌ വൈജ്ഞാനികരംഗത്ത്‌ നാം പിറകോട്ടു പോകാന്‍ കാരണം.
കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍?
നമ്മുടെ പഴയകാലം പല കാരണങ്ങളാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞതായിരുന്നു. ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാഹസികമായ പ്രവര്‍ത്തനങ്ങളാണ്‌ ഇതിന്‌ മാറ്റം വരുത്തിയത്‌. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ചും ജീവന്‍ പണയം വെച്ചും വലിയ ജിഹാദാണ്‌ അവര്‍ നടത്തിയത്‌. നവോത്ഥാനത്തിന്റെ ഫലമായുണ്ടായ മാറ്റങ്ങള്‍ സ്വീകരിച്ചവരും ജിഹാദാണ്‌ ചെയ്‌തത്‌. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കുകയെന്നത്‌ അന്ന്‌ അപകടകരവും വലിയ ത്യാഗം ആവശ്യമുള്ളതുമായിരുന്നു.
ഇവിടെ മതമെന്നത്‌ നമസ്‌കാരം, നോമ്പ്‌ എന്നിവയില്‍ പരിമിതമായിരുന്നു. സകാത്ത്‌ ശരിയായ രൂപത്തിലല്ലാതെ ചിലരൊക്കെ കൊടുക്കാറുണ്ടായിരുന്നു. ചിലര്‍ ഹജ്ജിനു പോയിരുന്നു. ബാക്കി ജീവിതരംഗങ്ങളിലൊന്നും മതമുണ്ടായിരുന്നില്ല. സാമ്പത്തിക-സാമൂഹിക രംഗങ്ങളിലൊന്നും മതത്തിന്‌ പ്രവേശനമുണ്ടായിരുന്നില്ല.
ഇസ്‌തിഗാസയും മൗലിദ്‌, റാത്തീബ്‌ തുടങ്ങി നിരവധി അനാചാരങ്ങളും വ്യാപകമായിരുന്നു. നമസ്‌കാരവും സകാത്തും കൃത്യമായി നിര്‍വഹിക്കാതെ ആളുകള്‍ ഇത്തരം അനാചാരങ്ങളില്‍ സജീവമായിരുന്നു. നമസ്‌കാരത്തില്‍ ഒട്ടും താല്‍പര്യമില്ലാത്തവരും എല്ലാ അറബ്‌ മാസവും പത്തിനും പതിനൊന്നിനും മുസ്‌ലിയാക്കന്മാരെ വിളിച്ച്‌ മൗലിദും മറ്റും നടത്തുകയും വിഭവസമൃദ്ധമായ സദ്യകള്‍ ഒരുക്കുകയും ചെയ്‌തിരുന്നു. പേരിനു പോലും നമസ്‌കരിക്കാത്ത അവരോട്‌ മുസ്‌ലിയാക്കന്മാര്‍ അതിനെക്കുറിച്ച്‌ ചോദിക്കുകയോ പറയുകയോ ഇല്ല. നമസ്‌കരിച്ചില്ലെങ്കിലും മൗലിദ്‌ കഴിച്ചാല്‍ സ്വര്‍ഗം കിട്ടും എന്നായിരുന്നു അവരുടെ സങ്കല്‍പം. ഈ അവസ്ഥക്ക്‌ മാറ്റം വരുത്തിയതും വലിയൊരു വിഭാഗത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിച്ചതും നവോത്ഥാന പ്രസ്ഥാനങ്ങളാണ്‌.
ദീര്‍ഘകാലമായി ഖുത്വ്‌ബ നിര്‍വഹിച്ചുവരുന്ന വ്യക്തിയാണല്ലോ താങ്കള്‍. ഖത്വീബുമാരോട്‌ പ്രത്യേകമായ ഉപദേശങ്ങള്‍?
ഹൃദയത്തില്‍നിന്ന്‌ ഹൃദയത്തിലേക്ക്‌ ഒഴുകുന്നതാകണം ഖുത്വ്‌ബ. ബുദ്ധിയില്‍നിന്ന്‌ ബുദ്ധിയോട്‌ പറയുന്നതാകരുത്‌. ഈമാനും തഖ്‌വയും വര്‍ധിപ്പിക്കുന്ന വിഷയങ്ങളാകണം ഖുത്വ്‌ബയില്‍ പറയേണ്ടത്‌. ഖുത്വ്‌ബ പ്രസംഗമല്ല, പ്രസംഗമാകരുത്‌. ഖത്വീബ്‌ ശ്രോതാക്കളുടെ ബുദ്ധിയോടല്ല, ഹൃദയങ്ങളോടാണ്‌ സംസാരിക്കേണ്ടത്‌. ഹൃദയം തുറന്നുവെച്ചിരിക്കുന്നവര്‍ക്ക്‌ അത്‌ ഫലം ചെയ്യും. ഖത്വീബിന്റെ വാക്കുകള്‍ അവരുടെ ഹൃദയത്തില്‍ സ്വാധീനം ചെലുത്തും. ഹൃദയം അടച്ചുവെച്ച്‌ ബുദ്ധി തുറന്നുവെച്ച്‌ വരുന്നവര്‍ക്ക്‌ ഖുത്വ്‌ബ ഫലം ചെയ്യില്ല. ഇതാണ്‌ എന്റെ അനുഭവം. രാഷ്‌ട്രീയവിഷയങ്ങളും ആനുകാലിക പ്രശ്‌നങ്ങളും ഖുത്വ്‌ബക്ക്‌ വിഷയമാക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. അതേസമയം വിഷയങ്ങളുമായി ബന്ധമുള്ള ആനുകാലിക പ്രശ്‌നങ്ങള്‍ ഞാന്‍ പരാമര്‍ശിക്കാറുണ്ട്‌.
സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളില്‍ വരെ ഖുത്വ്‌ബ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്‌. ഞാന്‍ അസുഖമായി കിടക്കുമ്പോള്‍ ഒരാള്‍ വന്നു. ട്രോളി വലിച്ച്‌ ജീവിക്കുന്ന വ്യക്തിയാണ്‌. വലിയൊരു കുടുംബമാണ്‌ അദ്ദേഹത്തിന്റേത്‌. അവരുടെയൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്‌ അദ്ദേഹമാണ്‌. ഖുത്വ്‌ബ കേട്ടിട്ടാണ്‌ തനിക്ക്‌ മാറ്റമുണ്ടായതെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞു. ഖുത്വ്‌ബയില്‍ കേട്ട ആശയങ്ങള്‍ വെച്ചുകൊണ്ട്‌ കുറേ കവിതകള്‍ അദ്ദേഹം എഴുതുകയുണ്ടായി. അവയില്‍ ചിലത്‌ എന്നെ കേള്‍പ്പിച്ചു. നല്ല കവിതകളാണ്‌.
ചിലര്‍ നല്ല ഖത്വീബുമാരെ അന്വേഷിച്ചു നടക്കാറുണ്ട്‌. മികച്ച പ്രസംഗകരെ എവിടെനിന്നെങ്കിലും കൊണ്ടുവന്ന്‌ ഖുത്വ്‌ബ നടത്തിക്കും. യഥാര്‍ഥത്തില്‍ ഓരോ പള്ളിയിലും അതത്‌ പ്രദേശങ്ങളിലെ ആളുകളാണ്‌ ഖുത്വ്‌ബ നടത്തേണ്ടത്‌. ഓരോ പ്രദേശത്തെയും ഈമാനും തഖ്‌വയും കൂടുതലുള്ള യോഗ്യരായ ആളുകള്‍ ഖത്വീബുമാരാകണം. ശമ്പളം നല്‍കി ഇമാമിനെയും ഖത്വീബിനെയും നിശ്ചയിക്കുന്നത്‌ ശരിയല്ലെന്നാണ്‌ എന്റെ വീക്ഷണം. ഖുത്വ്‌ബക്കും ഇമാമത്തിനും ബാങ്കുവിളിക്കുമൊന്നും ശമ്പളം വാങ്ങരുത്‌.
ഇമാമിന്റെയും മുഅദ്ദിന്റെയും ജീവിതച്ചെലവുകള്‍?
പള്ളിയിലെ ബാങ്കുവിളിയും ഇമാമത്തും ഖുത്വ്‌ബയുമൊന്നും ഒരു ജോലിയല്ല. ഓരോ പള്ളിയിലും നമസ്‌കരിക്കാന്‍ വരുന്നവരില്‍ കൂടുതല്‍ തഖ്‌വയുള്ളവരാണ്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കേണ്ടത്‌. പള്ളിയിലെ മറ്റു കാര്യങ്ങളും പ്രദേശവാസികള്‍ ശ്രദ്ധിക്കണം. പള്ളിപരിപാലനത്തിനും ഇമാമത്തിനുമൊക്കെ ശമ്പളം കൊടുത്ത്‌ ആളുകളെ നിയമിക്കുന്നതുകൊണ്ട്‌ പള്ളി തങ്ങളുടേതാണെന്ന ബോധം മഹല്ല്‌ നിവാസികള്‍ക്ക്‌ ഇല്ലാതെ പോകുന്നു. അറബികള്‍ പള്ളിയുണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങിയതോടെ ആ ബോധം തീരെ ഇല്ലാതായിരിക്കുന്നു. പള്ളിയിലെ എല്ലാ പണികളും നമസ്‌കരിക്കാന്‍ വരുന്നവര്‍ ചെയ്യണം.
ഖുത്വ്‌ബയും ഇമാമത്തും ജോലിയാകുമ്പോള്‍ ക്രൈസ്‌തവ സമൂഹത്തിലെ പോലെ മതപുരോഹിതന്മാര്‍ മുസ്‌ലിംകളിലും രൂപപ്പെടുന്നു എന്ന നിരീക്ഷണത്തെക്കുറിച്ച്‌?
ശരിയാണ്‌. ഇസ്‌ലാമില്‍ പൗരോഹിത്യമില്ല. പ്രത്യേകമായൊരു പണ്ഡിത സഭയും ദീനിലില്ല. പാണ്ഡിത്യം കൂടിയവരും കുറഞ്ഞവരുമെല്ലാം ചേര്‍ന്നതാണ്‌ മുസ്‌ലിംസമൂഹം. അവരില്‍ പ്രത്യേക അധികാരാവകാശങ്ങളുള്ള പുരോഹിതവൃന്ദത്തിന്‌ സ്ഥാനമില്ല.
മുസ്‌ലിംസമൂഹത്തിന്റേതായി നിരവധി പ്രസിദ്ധീകരണങ്ങള്‍ ഇന്ന്‌ പുറത്തിറങ്ങുന്നുണ്ട്‌. അവയുടെ നിലവാരവും സ്വാധീനവും എങ്ങനെ വിലയിരുത്തുന്നു?
പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രചാരണ പ്രവര്‍ത്തനങ്ങളിലെല്ലാം മത്സരസ്വഭാവമാണ്‌ മുഴച്ചുനില്‍ക്കുന്നത്‌. മത്സരത്തിന്റെ അടിസ്ഥാനം സമുദായമാണ്‌. ദീനീപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കുന്നത്‌ ഇന്ന്‌ സമുദായത്തെയാണ്‌. യഥാര്‍ഥത്തില്‍ നാം ശ്രമിക്കേണ്ടത്‌ വ്യക്തികളെ സംസ്‌കരിക്കാനാണ്‌. മുസ്‌ലിം സമുദായത്തെയല്ല വ്യക്തികളെയാണ്‌, വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെയാണ്‌ അല്ലാഹു പരിഗണിക്കുക. ബാഹ്യമായ അര്‍ഥത്തില്‍ മുസ്‌ലിമാവുകയും മുസ്‌ലിം സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നല്ല, മനസ്സില്‍ ഈമാനും തഖ്‌വയുമുണ്ടോ എന്നതാണ്‌ പരിഗണനീയം. ഒരു ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട രക്തസാക്ഷിയും പണ്ഡിതനും ധര്‍മിഷ്‌ഠനും സമുദായത്തിനു വേണ്ടി പ്രകടനാത്മകമായി പ്രവര്‍ത്തിച്ചവരായിരുന്നു. പക്ഷേ, ഹൃദയശുദ്ധിയുണ്ടായിരുന്നില്ല. അതുകൊണ്ട്‌ അവരുടെ ജിഹാദും അറിവും ദാനവുമെല്ലാം നിഷ്‌ഫലമാവുകയാണ്‌ ചെയ്യുന്നത്‌. അവര്‍ നരകത്തിലേക്ക്‌ പോവുകയും ചെയ്യുന്നു.
മതസംഘടനകള്‍ സമുദായത്തെ മാത്രം ടാര്‍ഗറ്റ്‌ ചെയ്യുന്നുവെന്നാണോ സൂചിപ്പിക്കുന്നത്‌?
അതേ. സമുദായം ഇന്നൊരു `കുട്ടി ദൈവ'മായി മാറിയിരിക്കുന്നു. നബി(സ)യുടെ പ്രവര്‍ത്തനങ്ങളില്‍ സാമുദായികമായി ഒന്നും നാം കാണുകയില്ല. നബി(സ)യുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം നാം പഠിക്കേണ്ടതുണ്ട്‌. നബി(സ) മക്കയിലെ പൗരപ്രമുഖരെ വിളിച്ചിരുത്തി സംസാരിക്കാന്‍ തുടങ്ങി. അവര്‍ ഇസ്‌ലാം സ്വീകരിക്കണമെന്നതായിരുന്നു നബിയുടെ ആഗ്രഹം. അവരോട്‌ സംഭാഷണം നടത്തിക്കൊണ്ടിരിക്കെ അന്ധനായ അബ്‌ദുല്ലാഹിബ്‌നു ഉമ്മി മക്‌തൂം സദസ്സിലേക്ക്‌ വന്നു. നബി(സ)യോട്‌ ദീനിനെക്കുറിച്ചറിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. പക്ഷേ, നബി(സ) പൗരപ്രമുഖരോട്‌ സംസാരം തുടര്‍ന്നു.
പക്ഷേ, അല്ലാഹുവിന്‌ അത്‌ ഇഷ്‌ടമായില്ല. ശക്തമായ ഭാഷയില്‍ ഖുര്‍ആനില്‍ ഒരധ്യായം തന്നെ ഇറങ്ങി- സൂറഃ അബസ. സന്മാര്‍ഗം കൊതിച്ചുവന്ന വ്യക്തിയെ അവഗണിക്കുകയും പൗരപ്രമുഖരുടെ ആള്‍ക്കൂട്ടത്തെ ലക്ഷ്യം വെക്കുകയും ചെയ്‌ത നബി(സ)യുടെ നടപടിയാണിവിടെ വിമര്‍ശനവിധേയമായിട്ടുള്ളത്‌. ഇതില്‍ നമുക്ക്‌ വലിയ പാഠമുണ്ട്‌.
വ്യക്തികളെ സംസ്‌കരിക്കാതെ, മത്സരസ്വഭാവത്തില്‍ ആള്‍ക്കൂട്ടങ്ങളെ ഉണ്ടാക്കാനും ശക്തി തെളിയിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണിന്ന്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇത്‌ ഗുണം ചെയ്യില്ലെന്നു മാത്രമല്ല, വലിയ ദുരന്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. അണികളില്‍ കൊള്ളരുതാത്തവരും ദുഷിച്ചവരുമുണ്ടെങ്കിലും പലരും അത്‌ പരിഗണിക്കുന്നില്ല. അവരെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നുമില്ല.
ആദ്യകാല മുസ്‌ലിം നേതാക്കള്‍ക്ക്‌ അനുയായികളുടെ അംഗസംഖ്യ പ്രശ്‌നമായിരുന്നില്ല. ഇന്ന്‌ അനുയായികളുടെ എണ്ണം പ്രശ്‌നമാണ്‌. അനുയായികളുടെ അംഗബലം നോക്കിയിട്ടല്ല, സത്യത്തിന്റെയും മൂല്യത്തിന്റെയും അടിസ്ഥാനത്തിലാകണം നേതൃത്വം നിലകൊള്ളേണ്ടത്‌. സൂറഃ അബസയുടെ പശ്ചാത്തലം നമ്മെ പഠിപ്പിക്കുന്നതിതാണ്‌.
പ്രസിദ്ധീകരണങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണ-പ്രത്യാരോപണങ്ങളെക്കുറിച്ച്‌?
അല്ലാഹുവിനെ ഭയമില്ലാത്തതുകൊണ്ടാണ്‌ മതസംഘടനകള്‍ക്ക്‌ ഇങ്ങനെയൊക്കെ പെരുമാറാന്‍ കഴിയുന്നതെന്നാണ്‌ എന്റെ അഭിപ്രായം. ഒരു വിഭാഗം മറുവിഭാഗത്തെ എതിരാളികളായി കണ്ട്‌ അധിക്ഷേപിച്ചാല്‍ പരലോകത്ത്‌ നേട്ടമുണ്ടാകുമോ? പരലോകം നഷ്‌ടപ്പെടുകയാണ്‌ ഇതിന്റെയൊക്കെ ഫലമെങ്കില്‍ ഇതിനൊക്കെ എന്തര്‍ഥമാണുള്ളത്‌?
ആളുകളോട്‌ സൗമ്യമായി പെരുമാറണമെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. സൗമ്യതയും സഹിഷ്‌ണുതയും നമുക്ക്‌ നഷ്‌ടപ്പെടുകയാണ്‌. വിട്ടുവീഴ്‌ച ചെയ്യുന്നവര്‍ക്ക്‌ പരലോകത്ത്‌ വലിയ പ്രതിഫലമാണുള്ളത്‌.
സമുദായത്തിലെ അനൈക്യവും സംഘടനകള്‍ക്കിടയില്‍ കലഹം വര്‍ധിക്കുന്നതും സങ്കുചിത മനസ്‌കതയുടെയും അസഹിഷ്‌ണുതയുടെയും ഫലമായിത്തന്നെയല്ലേ?
മതസംഘടനകളുടെ പല പ്രവര്‍ത്തനങ്ങളും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ദീനിനെ യഥാര്‍ഥ രൂപത്തില്‍ ഉള്‍ക്കൊള്ളാനോ നടപ്പിലാക്കാനോ കാഴ്‌ചവെക്കാനോ പലപ്പോഴും നമുക്ക്‌ സാധിക്കുന്നില്ല. നാം ഒരുമിച്ചുനില്‍ക്കേണ്ടവരാണ്‌. `നിങ്ങള്‍ ഒന്നിച്ച്‌ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക' എന്നാണ്‌ ഖുര്‍ആന്റെ ആഹ്വാനം. `നിങ്ങള്‍ ഭിന്നിക്കരുതെന്നും' അല്ലാഹു വ്യക്തമായി പറഞ്ഞിരിക്കുന്നു. ഐക്യം അനുഗ്രഹവും ഭിന്നത നാശവുമാണെന്ന്‌ ഇതോടൊപ്പം തന്നെ വിശദീകരിച്ചത്‌ കാണാം. ഇതാണ്‌ അല്ലാഹുവിന്റെ ദീന്‍. പക്ഷേ, നാം സംഘടനകളുണ്ടാക്കുമ്പോള്‍ പലപ്പോഴും പരിമിതമായ വൃത്തത്തിലേക്ക്‌ ചുരുങ്ങിപ്പോവുകയും വിശാലത നഷ്‌ടപ്പെടുകയുമാണ്‌. വിശാലമനസ്‌കതയും വിട്ടുവീഴ്‌ചയും ഏറ്റവുമധികം കാണിക്കുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌. പക്ഷേ, ജമാഅത്തിനുപോലും പൂര്‍ണാര്‍ഥത്തില്‍ വിജയിക്കാന്‍ കഴിയുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടതാണ്‌.
പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സംഘടനക്ക്‌ എന്തു നേട്ടമുണ്ടാകുന്നുവെന്നല്ല, ദീനിന്‌ എന്ത്‌ ലഭിക്കുന്നുവെന്നാണ്‌ നാം ആലോചിക്കേണ്ടത്‌. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുകയോ, വഴിതെറ്റി ജീവിച്ചിരുന്ന ഒരു മുസ്‌ലിം സച്ചരിതനാവുകയോ ചെയ്‌താല്‍ എല്ലാ സംഘടനക്കാരും അയാളെ സമീപിച്ച്‌ തങ്ങളുടെ സംഘടനയിലേക്ക്‌ ക്ഷണിക്കുന്നു. അയാള്‍ യഥാര്‍ഥ മുസ്‌ലിമായി ജീവിക്കട്ടെ എന്ന്‌ ആരും തീരുമാനിക്കില്ല.
പഞ്ചാബുകാരനായ ഡോ. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ വയനാട്ടില്‍ താമസിച്ചിരുന്നു. ചെറുപ്പത്തില്‍ ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണദ്ദേഹം. നാലഞ്ചു വര്‍ഷം മുമ്പായിരുന്നു മരണം. നല്ല കര്‍ഷകനും യൂനാനി ഡോക്‌ടറുമായിരുന്നു. ഇടക്കിടെ അദ്ദേഹം ഇവിടെ വരാറുണ്ടായിരുന്നു. ഒരിക്കല്‍ വന്നപ്പോള്‍ മുന്‍ ഉപപ്രധാനമന്ത്രി ജഗ്‌ജീവന്‍ റാമിന്റെ ഒരു കത്ത്‌ എനിക്ക്‌ വായിക്കാന്‍ തന്നു. ജഗ്‌ജീവന്‍ റാമിനെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ എഴുതിയ കത്തിനുള്ള മറുപടിയായിരുന്നു അത്‌. കത്തിലിങ്ങനെ എഴുതിയിരുന്നു: `താങ്കളാവശ്യപ്പെട്ട വിഷയം ദീര്‍ഘകാലമായി എന്റെ പരിഗണനയിലുള്ളതാണ്‌. പക്ഷേ, എനിക്കൊരു കാര്യം അറിയണമെന്നുണ്ട്‌: ഞാന്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ ഏത്‌ ജാതിയിലാണ്‌ ഉള്‍പ്പെടുക?'
യഥാര്‍ഥത്തില്‍ ഇസ്‌ലാമില്‍ ജാതീയതയില്ല. പക്ഷേ, വടക്കേ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിരവധി `ജാതികളു'ണ്ട്‌. പലതും തൊഴിലടിസ്ഥാനത്തിലാണ്‌. അതൊന്നും ദീന്‍ പഠിപ്പിച്ചതല്ല. ഉത്തരേന്ത്യയിലെ അത്രതന്നെയില്ലെങ്കിലും ചെറിയ രൂപത്തിലുള്ള `ജാതീയത' കേരളത്തിലെ മതസംഘടനകള്‍ക്കിടയിലുമുണ്ട്‌. വിവാഹപരസ്യങ്ങള്‍ ഇതിന്റെ സൂചനകളാണ്‌.
ഇത്തരം സങ്കുചിതത്വങ്ങള്‍ക്ക്‌ മാറ്റം വരേണ്ടതുണ്ട്‌. ശഹാദത്ത്‌ കലിമ പ്രഖ്യാപിച്ചവരെല്ലാം മുസ്‌ലിംകളാണ്‌. അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുണ്ടെങ്കില്‍ അത്‌ മാറ്റാന്‍ പരിശ്രമിക്കണം. വ്യക്തിപരമായ സംഭാഷണങ്ങള്‍ക്കും മറ്റും ഊന്നല്‍ കൊടുക്കണം. സംഘടനാപരമായ മത്സരങ്ങള്‍ ഉപേക്ഷിക്കണം.
ഞാനൊരിക്കല്‍ കര്‍ണാടകയിലെ ബട്‌കലില്‍ പോയി. അവിടെ നാല്‍പതിലധികം പള്ളികളുണ്ട്‌. എല്ലാ വഖ്‌ത്തിലും നമസ്‌കരിക്കാന്‍ ധാരാളം ആളുകളുണ്ടാകും. സ്‌ത്രീകളും പുരുഷന്മാരുമൊക്കെ ദീനീചിട്ട പാലിക്കുന്നവരാണ്‌. പെണ്‍കുട്ടികള്‍ ഹിഫ്‌ള്‌ പഠിക്കുന്നുണ്ട്‌. പല സംഘടനകളില്‍പെട്ടവരുണ്ട്‌ അവിടെ. അവരില്‍ ഞാന്‍ കണ്ട ഒരു ഗുണം, വിവാഹം നിശ്ചയിച്ചാല്‍ മഹല്ലിലെ ഖാദിയെയോ ഉത്തരവാദപ്പെട്ടവരെയോ അറിയിക്കും. ഖാദി കാര്യങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞ ശേഷം വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ക്ക്‌ വിവാഹച്ചെലവ്‌ നിശ്ചയിച്ചുകൊടുക്കും. ഖാദി തീരുമാനിച്ചതിലധികം പണം ചെലവഴിക്കാതെയാണ്‌ അവര്‍ വിവാഹം നടത്തുക. ഇത്‌ വളരെ ഉദാത്തമായ ഒന്നാണ്‌.
പള്ളികളേക്കാളേറെ ദര്‍ഗകളുണ്ടവിടെ. പക്ഷേ, ഒരു ദര്‍ഗയും പ്രവര്‍ത്തിക്കുന്നില്ല. എല്ലാം അടച്ചിട്ടിരിക്കുന്നു. താക്കോല്‍ മുതവല്ലി സൂക്ഷിച്ചിരിക്കുന്നു. അതിനെക്കുറിച്ച്‌ പഠിച്ചപ്പോള്‍ എനിക്ക്‌ മനസ്സിലായ ഒരു കാര്യം, ദര്‍ഗയെ എതിര്‍ത്തുകൊണ്ട്‌ അവിടെ പ്രസംഗങ്ങള്‍ നടന്നിട്ടില്ല എന്നാണ്‌. ഒരു പ്രസംഗം നടന്നാല്‍ മിക്കവാറും ദര്‍ഗകള്‍ സജീവമാകും. പ്രകോപനമുണ്ടാക്കാതെ, സൗമ്യമായും വ്യക്തിസംഭാഷണങ്ങളില്‍ ഊന്നിയും പ്രബോധനം ചെയ്‌താല്‍ അനാശാസ്യമായ ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്‌മ ചെയ്യാനാകും. മത്സരസ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച്‌, ജീവിതം കൊണ്ട്‌ പ്രബോധനം ചെയ്യാന്‍ ശ്രദ്ധിക്കണം.
മഹല്ല്‌ സംവിധാനങ്ങള്‍തന്നെ ഇന്ന്‌ രാഷ്‌ട്രീയക്കളരികളായിരിക്കുന്നു. പല മഹല്ലുകളുടെയും നേതൃത്വത്തില്‍ നിരീശ്വരവാദികളുണ്ട്‌. ദീനീബോധമില്ലാത്തവരുമുണ്ട്‌. പിന്നെ എങ്ങനെ മഹല്ല്‌ നന്നാകും? വാസ്‌തവത്തില്‍ മഹല്ലാണ്‌ മുസ്‌ലിംകളുടെ പ്രാദേശിക സംഘടനയാകേണ്ടത്‌. മഹല്ലുകള്‍ നന്നാകണമെങ്കില്‍ ജനങ്ങള്‍ക്ക്‌ നല്ല മനസ്സുണ്ടാകണം, പാര്‍ട്ടി മനസ്സുണ്ടാകരുത്‌.
സംഘടനകള്‍ തന്നെ അനാവശ്യമാണെന്നും അവ പിരിച്ചുവിടണമെന്നുമുള്ള വാദത്തെക്കുറിച്ച്‌?
സംഘടനകളെല്ലാം പിരിച്ചുവിടുകയെന്നത്‌ അപ്രായോഗികമാണ്‌. ഒരു സംഘടന പിരിച്ചുവിട്ടാല്‍ പുതിയ രണ്ടെണ്ണം അതില്‍നിന്നുതന്നെ ഉണ്ടാകും. സംഘടനകളുടെ പ്രവര്‍ത്തന സ്വഭാവത്തിലും സമീപനരീതികളിലും മാറ്റം വരുത്തണം. ദീനീവിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകള്‍ ഊതിപ്പെരുപ്പിക്കാതിരിക്കുകയും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും വേണം.
ഒരു ഖുത്വ്‌ബയില്‍ ഞാന്‍ സംഘടനാ സങ്കുചിതത്വത്തെക്കുറിച്ച്‌ പറഞ്ഞു. ഖുത്വ്‌ബ കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ കുറേ ചെറുപ്പക്കാര്‍ എന്നെ വന്ന്‌ കണ്ടു. അവര്‍ പറഞ്ഞു: `സംഘടനകള്‍ വേണ്ട, സ്വതന്ത്രമായി നില്‍ക്കുകയാണ്‌ വേണ്ടത്‌ എന്നഭിപ്രായമുള്ള ഒരുപാട്‌ ആളുകളുണ്ട്‌. അവര്‍ക്കെല്ലാം ഒന്ന്‌ ഒരുമിച്ചുചേരണം. അതിനെന്താണ്‌ മാര്‍ഗം?' ഞാന്‍ പറഞ്ഞു: `അങ്ങനെ ഒരുമിച്ചു ചേര്‍ന്നാല്‍ അതൊരു സംഘടനയാകും. ഉള്ള സംഘടനകള്‍ക്ക്‌ പുറമെ പുതിയൊരു സംഘടന കൂടിയുണ്ടാകും!'
ഒരു ഇടവേളക്കു ശേഷം പഴയ വാദപ്രതിവാദങ്ങള്‍ പുതിയ രൂപത്തില്‍ പുനഃപ്രവേശം ചെയ്യുകയാണല്ലോ?
വാദപ്രതിവാദങ്ങള്‍ പാടില്ല. തര്‍ക്കങ്ങള്‍ ഹൃദയങ്ങളെ കഠിനവും കുടുസ്സാര്‍ന്നതുമാക്കി മാറ്റും. ഇന്ന്‌ നടക്കുന്ന വാദപ്രതിവാദങ്ങള്‍ പലതും സംഘടനാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്‌, ദീനിന്റെ പേരിലല്ല. തെരുവില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ പലതും ശിക്ഷാര്‍ഹമാണെന്നാണ്‌ എന്റെ അഭിപ്രായം. ഏതു സംഘടനക്കാര്‍ ചെയ്‌താലും അത്‌ ശിക്ഷാര്‍ഹമാണ്‌. ജനങ്ങളെ അകറ്റുന്ന നടപടികളൊന്നും എടുക്കരുത്‌. ആളുകളുടെ തെറ്റ്‌ പരസ്യപ്പെടുത്തരുതെന്നും രഹസ്യമായി ഉപദേശിച്ച്‌ തിരുത്തണമെന്നുമാണ്‌ റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്‌.
മുസ്‌ലിം സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍ക്കിടയില്‍ രഞ്‌ജിപ്പുണ്ടാക്കുന്നതില്‍ എത്ര മാത്രം സഹായകമായിട്ടുണ്ട്‌? സൗഹൃദവേദിയെക്കുറിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തില്‍ താങ്കളുടെ അഭിപ്രായം?
സി.എച്ച്‌ അബ്‌ദുര്‍റഹീമായിരുന്നു സൗഹൃദവേദിയെക്കുറിച്ച്‌ എന്നോട്‌ സൂചിപ്പിച്ചത്‌. ഒരു നല്ല സംരംഭമെന്ന നിലക്ക്‌ ഞാന്‍ സഹകരണം വാഗ്‌ദാനം ചെയ്യുകയും ഒപ്പം വിജയത്തെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. കുറേയേറെ നന്മകള്‍ സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായിട്ടുണ്ട്‌.
ഈമാനും തഖ്‌വയുമുണ്ടെങ്കില്‍ മാത്രമേ മുസ്‌ലിംസമൂഹത്തിലെ അനൈക്യവും ഛിദ്രതയും കലഹവും പരിഹരിക്കാന്‍ കഴിയൂ. സംഘടനകളുടെയും നേതാക്കളുടെയും പഴയ അവസ്ഥകളില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. താല്‍പര്യങ്ങള്‍ വര്‍ധിച്ചു. അതുകൊണ്ടുതന്നെ പരസ്‌പരം അകലവും വര്‍ധിച്ചു. എല്ലാ സംഘടനകള്‍ക്കും ജനസ്വാധീനം കൂടുതല്‍ ഉണ്ടാകണമെന്നാണ്‌ ആഗ്രഹം. രാഷ്‌ട്രീയക്കാരുടെ മാത്സര്യമാണ്‌ ഇവിടെ മതസംഘടനകള്‍ക്കുള്ളത്‌. അംഗസംഖ്യ വര്‍ധിപ്പിക്കാനാണ്‌, ആളുകളെ സംസ്‌കരിക്കാനല്ല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്‌. സംഘടനയുടെ പ്രവര്‍ത്തകര്‍ ചെറുതോ വലുതോ ആയ തെറ്റുകള്‍ ചെയ്യുന്നു. പക്ഷേ, സംഘടന അയാളെ ഉപദേശിക്കുകയോ തിരുത്തുകയോ ചെയ്യുന്നില്ല. തെറ്റ്‌ തിരുത്താന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ സംഘടന വിട്ടുപോകുമോ എന്നാണ്‌ ഭയം. വ്യക്തിയുടെ തിന്മകള്‍ തിരുത്തുന്നതോ അയാള്‍ സംഘടനാ പ്രവര്‍ത്തകനായി തുടരുന്നതോ വലുത്‌? കക്ഷിതാല്‍പര്യങ്ങള്‍ ബലികഴിച്ചും ദീനിന്റെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കാന്‍ സാധിക്കണം. സംഘടനാ സങ്കുചിതത്വം അവസാനിപ്പിക്കാന്‍ ആരെങ്കിലും രംഗത്തുവന്നാല്‍ കുറച്ചുകാലം കഴിയുമ്പോഴേക്കും അത്‌ എല്ലാവരും സ്വീകരിച്ചുകൊള്ളും.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളീയ മുസ്‌ലിംകള്‍ പല കാര്യങ്ങളിലും മുന്നിലാണ്‌. എങ്കിലും ഒരുതരം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്‌. എന്താണ്‌ കാരണം?
നാം മുസ്‌ലിമാണെന്ന്‌ പറയുന്നത്‌ ഏതര്‍ഥത്തിലാണെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌. മുസ്‌ലിം പേരുണ്ട്‌, കഅ്‌ബയിലേക്ക്‌ തിരിഞ്ഞുനിന്ന്‌ നമസ്‌കരിക്കുന്നു, റമദാനില്‍ നോമ്പനുഷ്‌ഠിക്കുന്നു, പണം ചെലവഴിച്ച്‌ ഒന്നോ രണ്ടോ തവണ ഹജ്ജ്‌ ചെയ്യുന്നു... ഈ അര്‍ഥത്തില്‍ പലരും മുസ്‌ലിംകളാണ്‌.
പക്ഷേ, ദീനിന്റെ ബഹുഭൂരിപക്ഷം മേഖലകളെയും നാം അവഗണിച്ചിരിക്കുന്നു. സമൂഹത്തിന്‌ അനുഭവിക്കാനാകുന്ന ജീവിതരംഗങ്ങളിലൊന്നും നാം മുസ്‌ലിമായിട്ടില്ല. ഇതര മതവിഭാഗങ്ങളെ പല പേരിലും അകറ്റുന്ന സമീപനമാണ്‌ നാം സ്വീകരിക്കുന്നത്‌. ഇത്‌ ദീനിന്റെ കാഴ്‌ചപ്പാടല്ല. മുസ്‌ലിംസമുദായത്തില്‍പെട്ടവരേക്കാള്‍ നല്ലവരായിരിക്കും ഒരുപക്ഷേ മറ്റു മതത്തില്‍ വിശ്വസിക്കുന്ന പലരും. ധര്‍മനിഷ്‌ഠയിലും സത്യസന്ധതയിലുമൊക്കെ അവര്‍ മുമ്പിലായിരിക്കും. ചില മുസ്‌ലിംകള്‍ ഇതിനു വിപരീതവുമാകാം. എങ്കിലും നമ്മില്‍ പലരും സമുദായത്തിന്റെ പേരില്‍ ദുഃസ്സ്വഭാവിയായ മുസ്‌ലിമിനോട്‌ അടുപ്പം കാണിക്കുകയും ഇതര മതസ്ഥരോട്‌ അകലം കാണിക്കുകയും ചെയ്യുന്നു. ഈ സമീപനം ഇസ്‌ലാം പഠിപ്പിച്ചതല്ല. ഇസ്‌ലാം മനുഷ്യരെ ഒന്നായി കാണുന്നു. ദീനിനോട്‌ ശത്രുത പുലര്‍ത്തിയവരോടു പോലും സ്വന്തം സഹോദരന്മാരോടെന്ന പോലെയാണ്‌ നബി(സ) പെരുമാറിയത്‌. ത്വാഇഫുകാരോടുള്ള നബിയുടെ സമീപനവും ഫത്‌ഹ്‌ മക്കയുടെ സന്ദര്‍ഭത്തിലുള്ള നടപടിയും ഉദാഹരണം.
വിഗ്രഹങ്ങള്‍ എടുത്തുമാറ്റി കഅ്‌ബയെ ശുദ്ധീകരിച്ച നബി(സ) മുന്‍ സൂക്ഷിപ്പുകാരന്‍ ഉസ്‌മാനുബ്‌നു മള്‌ഊന്നുതന്നെ കഅ്‌ബയുടെ താക്കോല്‍ തിരിച്ചുകൊടുത്തു. ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരുമായവരെത്തന്നെയാണ്‌ നബി(സ) കഅ്‌ബാ സൂക്ഷിപ്പ്‌ ഏല്‍പിച്ചത്‌. പല സ്വഹാബിമാര്‍ക്കും ഇത്‌ ഇഷ്‌ടപ്പെട്ടില്ല. കഅ്‌ബ ശുദ്ധീകരിച്ച്‌ പുറത്തിറങ്ങുമ്പോഴാണ്‌ `നിങ്ങള്‍, വിശ്വസിച്ചേല്‍പിച്ചവ (അമാനത്ത്‌) അവയുടെ യഥാര്‍ഥ അവകാശികള്‍ക്കു തന്നെ തിരിച്ചുകൊടുക്കണം' എന്നും `ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നുവെങ്കില്‍ നീതിപൂര്‍വം വിധിക്കണം' എന്നും ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണമായതെന്ന്‌ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
സാമുദായികചിന്തയെ നിരാകരിക്കുകയാണ്‌ ഖുര്‍ആനും നബി(സ)യും ചെയ്യുന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. അന്ധമായ സാമുദായികചിന്ത നമ്മെ ഇതര ജനവിഭാഗങ്ങളില്‍നിന്ന്‌ ഒറ്റപ്പെടുത്തും.
വിദേശ ജോലിയെയുംപ്രവാസജീവിതത്തെയും കുറിച്ച താങ്കളുടെ വിലയിരുത്തല്‍ എന്താണ്‌?
നന്മയുടേതും തിന്മയുടേതുമായ രണ്ടു വശങ്ങളുണ്ട്‌ പ്രവാസജീവിതത്തിന്‌. സാമ്പത്തിക അഭിവൃദ്ധിയും സാമൂഹിക വികാസവും അതുകൊണ്ടുള്ള നേട്ടമാണ്‌. ലോകം കൈയിലൊതുക്കാവുന്നതായി മാറുന്നുവെന്ന സത്യവും ഇതിലൂടെ കാണാന്‍ കഴിയുന്നു. അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണിത്‌. ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒരാളുടെ മക്കള്‍ വ്യാപിച്ചുകിടക്കുന്നതു കാണാം. ഇത്‌ അനുകൂല ഘടകമാണ്‌.
പക്ഷേ, ഇതിന്‌ മറുവശമുണ്ട്‌. പ്രവാസജീവിതം കാരണം പരസ്‌പര ബന്ധം ഗണ്യമായ തോതില്‍ കുറഞ്ഞുപോകുന്നുണ്ട്‌. മാതാപിതാക്കളുമായുള്ള ബന്ധം പലര്‍ക്കും നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടാകാം. പക്ഷേ, അതിനപ്പുറമുള്ള കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പലര്‍ക്കും സാധ്യമാകുന്നില്ല. കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനു പറ്റുന്ന സമ്പാദ്യവും സമ്പാദ്യമാര്‍ഗങ്ങളുമേ സ്വീകരിക്കാവൂ. ഇന്ന്‌ ഇതെല്ലാം മറക്കുകയും സമ്പാദ്യം വര്‍ധിപ്പിക്കലും ഭൗതികപുരോഗതി നേടലും മാത്രം ലക്ഷ്യമായി മാറുകയുമാണ്‌. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാതെയും ബന്ധങ്ങള്‍ നിലനിര്‍ത്താതെയുമാണ്‌ പണത്തിനു പിറകെ പലരും ഓടുന്നത്‌.
ദാമ്പത്യബന്ധത്തിലും പ്രവാസജീവിതം വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്‌. സദാചാരത്തകര്‍ച്ചക്കും ഇത്‌ കാരണമാകുന്നുവെന്നതാണ്‌ വസ്‌തുത. യുദ്ധം നടക്കുമ്പോള്‍ പോലും മൂന്നു മാസത്തിലധികം ഭാര്യയെ പിരിഞ്ഞിരിക്കാന്‍ പാടില്ല എന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. പക്ഷേ, ഉയര്‍ന്ന വരുമാനം കിട്ടുന്ന ജോലിയാണെങ്കില്‍ മൂന്നു മാസമല്ല, മൂന്നു വര്‍ഷവും അതിനപ്പുറവും ഭാര്യമാരെ പിരിഞ്ഞിരിക്കുകയാണ്‌ പലരും. വിദേശത്ത്‌ ജോലിചെയ്യുന്ന പുരുഷന്മാര്‍ വഴിതെറ്റിപ്പോകാനും ഏറെ സാധ്യതയുണ്ട്‌. 

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates